കൊച്ചി: കോഴവിവിദങ്ങളുടെ മറവില്‍ മദ്യനയത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറരുത്. മദ്യനയത്തെ അട്ടിമറിക്കാനുള്ള മദ്യലോബിയുടെ നീക്കത്തെ മറികടക്കാനുള്ള ഇഛാശക്തി സര്‍ക്കാര്‍ കാട്ടണമെന്നും കെസിബിസി മദ്യവിരുദ്ധ സമിതി ജനറല്‍ സെക്രട്ടറി ഫാ. ടി.ജെ. ആന്റണി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സര്‍ക്കാരിന്റെ മദ്യനയത്തിന് വിരുദ്ധമായി ബാര്‍ ഹോട്ടലുകള്‍ തുറന്നു പ്രവര്‍ത്തിക്കാമെന്ന ഡിവിഷന്‍ബെഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്കാന് വൈകരുത്. നിലപാടുകളില്‍ അയവുവരുത്തി കോടതിവിധികളെ മറയാക്കി മദ്യശാലകള്‍ തുറക്കാനുള്ള അടവുനയത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണം. കോഴവിവാദങ്ങളില്‍ സര്‍ക്കാരിന്റെ ആത്മാര്‍ത്ഥയാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. വിവാദങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് സര്‍ക്കാര്‍ മദ്യനയവുമായി മുന്നോട്ടുപോകണം.
കോഴ ആരോപണവുമായി മുന്നോട്ടുവന്നവര്‍ തന്നെ അതു തെളിയിക്കട്ടേ. ആദ്യം അഴിമതിയെന്നും പിന്നീട് സംഭാവനയെന്നും പറയുന്നത് സംശയാസ്പദമാണ്. മദ്യലോബിയുടെ ആളുകള്‍ എക്സൈസ് വകുപ്പിലുണ്ട് . മദ്യനയത്തിനെതിരെ സര്‍ക്കാരിന്റെ അനാസ്ഥ ഇനിയും തുടരരുത്. 11 നു കോട്ടയത്ത് സംഘടന സംസ്ഥാന നിര്‍വാഹ സമിതി ചേരുമെന്നും മദ്യനയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ പ്രസാദ് കുരുവിള, എം.ഡി. റാഫേല്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: