കോട്ടയം: ടൂറിസം സൊസൈറ്റി നാഗമ്പടം മൈതാനിയില്‍ സംഘടിപ്പിച്ച തേന്‍ മഹോത്സവവും ഓര്‍ക്കിഡ് പുഷ്പമേളയും ജനസാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയം. തേനിന്റെ മാധുര്യം പകര്‍ന്നു നല്കുന്ന പതിമൂന്നില്പരം തേനുല്പന്നങ്ങളുമായാണ് തിരുവല്ല ബോധന പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. തേന്‍ ഈന്തപ്പഴം, തേന്‍ നെല്ലിക്ക, തേന്‍ വെളുത്തുള്ളി, തേന്‍ ചെറി, തേന്‍ കാന്താരി, തേന്‍ മുന്തിരിങ്ങ, തേന്‍ കശുവണ്ടി പരിപ്പ്, തേന്‍ സിറപ്പ്, തേന്‍ ഇഞ്ചി, തേന്‍ ഏലയ്ക്കാ, തേന്‍ ശതാവരി, നാച്ചുറല്‍ ഐസ്ക്രീം തുടങ്ങിയവ ഇവര്‍ എത്തിച്ചിരിക്കുന്നു.
കുടക്, വയനാട്, ബീഹാര്‍, ഉത്തരാഞ്ചല്‍ എന്നിവിടങ്ങളിലെ തേന്‍ ശേഖരവുമായി കണ്ണൂരില്‍ നിന്നുള്ള ഹോളി ബിനേഴ്സിന്റെ ശേഖരം പവലിയനിലുണ്ട്. 500ല്‍പരം വിവിധയിനം ഓര്‍ക്കിഡുകളാണ് മേളയില്‍ ഇടം നേടിയത്. ഇവയ്ക്ക് 300 മുതല്‍ 3,500 രൂ വരെയാണ് വില. വിവിധയിനം മുല്ല, റോസ്, ജമന്തി, ബോണ്‍സായി ചെടികളും മേളയിലുണ്ട്. അലങ്കാര പക്ഷികളുടെ സ്റ്റാള്‍ ഏറെ ശ്രദ്ധേയമാണ്. മഹാഗണിയില്‍ തീര്‍ത്ത ഫര്‍ണിച്ചറുകളുടെ സ്റ്റാള്‍ അവതരിപ്പിക്കുന്നത് ഡയമണ്ട് സോഫയാണ്. ജൈവകൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായുള്ള ബാഗുകളും പച്ചക്കറി പന്തല്‍ നെറ്റ്, വിത്തുകള്‍ എന്നിവയും മേളയിലുണ്ട്. വാഹന വ്യാപര രംഗത്തെ പരിചയസമ്പന്നരായ എവിജി ഗ്രൂപ്പിന്റെ സ്റ്റാളും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ഒട്ടകം, കുതിര സവാരികള്ക്കുള്ള സൗകര്യം മേളയിലുണ്ട്. കുടാതെ ഓരോ രണ്ടു മണിക്കൂര്‍ കൂടുമ്പോഴും നറുക്കെടുപ്പ് നടത്തുന്നുണ്ട്. മേള സമാപന ദിവസം മെഗാ നറുക്കെടുപ്പില്‍ കാര്‍ ഒന്നാം സമ്മാനമായി നല്‍കും. പ്രദര്‍ശനം 16ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: