എറണാകുളം ജില്ലയിലെ വൈപ്പിന്‍, ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ എന്നിവിടങ്ങളില്‍ ആര്‍എസ്എസ് പ്രചാരകനായിരുന്നതിന്റെ പരിമിതമായ അനുഭവങ്ങളുമായി തൃശൂര്‍ ജില്ലയിലെ തൃപ്രയാറില്‍ എത്തിയപ്പോള്‍ എനിക്ക് കാണാനായത് സംഘടനാ പ്രവര്‍ത്തനത്തിന്റെ മറ്റൊരു വിതാനമാണ്.
വിശ്വസിക്കുന്ന ആദര്‍ശങ്ങള്‍ പുലര്‍ന്നുകാണാന്‍ തീവ്രമായി ആഗ്രഹിക്കുകയും നിരന്തരമായി പ്രവര്‍ത്തിക്കുകയും ആവശ്യം വരുമ്പോഴൊക്കെ അതിനായി പോരാടുകയും ചെയ്യുന്നവരുടെ വലിയൊരു നിരതന്നെയുണ്ടായിരുന്നു അന്ന് ചേറ്റുവ മുതല്‍ ചന്ദ്രാപ്പിന്നിവരെയും നാട്ടിക മുതല്‍ ചേര്പ്പുവരെയും വ്യാപിച്ചു കിടന്ന തൃപ്രയാര്‍ താലൂക്കില്‍. മൂന്ന് തലമുറയുടെ പ്രതിനിധികള്‍ ഒരേ ലക്ഷ്യത്തിനായി ഏകകാലത്ത് പ്രവര്‍ത്തിക്കുന്നതിന്റെ അന്യാദൃശമായ ദൃശ്യം.
സംഭവബഹുലവും സംഘര്‍ഷഭരിതവുമായ ഒരു ജീവിതത്തെ നേരിട്ടതിന്റെ മുറിവുകള്‍ മനസ്സില്‍ മായാതെ സൂക്ഷിക്കുന്ന വാടാനപ്പള്ളിയിലെ മാറാട് ബാലേട്ടന്. സംഘജീവിതം ഒരു സാധനയായി കണ്ട് കളങ്കലേശമില്ലാത്ത പെരുമാറ്റവും പ്രസാദാത്മകമായ മുഖവുമായി ആരെയും ആകര്‍ഷിച്ചിരുന്ന എ.ആര്. ദിവാകരന്. കവി കുഞ്ഞുണ്ണി മാഷിന്റെ വീട്ടില്‍ നിന്ന് വിളിപ്പാടകലെ താമസിച്ചിരുന്ന അനുഗൃഹീതനായ കവി കൂടിയായിരുന്നു ദിവാകരേട്ടന്.
പില്ക്കാലത്ത് ജില്ലാ ജഡ്ജിയും 1982 ലെ വിശാലഹിന്ദു സമ്മേളനത്തിന്റെ ആസൂത്രകരില്‍ ഒരാളും ഹിന്ദുമുന്നണി രൂപീകരിക്കപ്പെട്ടപ്പോള്‍ സംസ്ഥാന കണ്‍വീനറുമായിരുന്ന എ.ആര്. ശ്രീനിവാസന്റെ സഹോദരന്. കുടുംബവും ജോലിയും സംഘടനയുമായി ബന്ധപ്പെട്ട ഒരുനൂറ് കാര്യങ്ങള്‍ വിശ്രമമേതുമില്ലാതെ ഓടിനടന്ന് ചെയ്തുകൊണ്ടിരുന്ന കുമാര്‍ജി. ഒരേസമയം സംഘടനയുടെ പ്രവര്‍ത്തകനും വഴികാട്ടിയുമായിരുന്നവര്‍. നീണ്ടുപോകുന്ന ഈ നിരയിലെ ആദ്യപേരുകാരനായിരുന്നു കഴിഞ്ഞദിവസം അന്തരിച്ച എന്‍.ഐ.ധര്മപാലന്.
ധര്മപാലന് എന്നായിരുന്നു മുഴുവന്‍ പേരെങ്കിലും ‘ധര്മേട്ടന്’ എന്നാണ് പ്രായത്തിന്റെ വലുപ്പച്ചെറുപ്പങ്ങളില്ലാതെ എല്ലാവരും വിളിച്ചിരുന്നത്. അടുപ്പവും സ്നേഹവും ആദരവും ആ വിളിയില്‍ നിറഞ്ഞുനിന്നിരുന്നു. ധര്മപാലന് എന്നാണ് യഥാര്‍ത്ഥ പേരെന്ന് പലരും മറന്നുപോയിരുന്നു എന്നുതന്നെ പറയാം. നല്ലൊരു കാറ്റ് വീശിയാല്‍ മറിഞ്ഞുവീഴുമെന്ന് തോന്നിക്കുമായിരുന്ന നന്നേ സ്ഥൂലമായ ശരീരത്തില്‍ പക്ഷേ ഇച്ഛാശക്തിയുടെ മറുപേരായ ഒരു മനസ്സുണ്ടായിരുന്നു.
ഏത് പ്രശ്നത്തിലും കൃത്യമായ തീരുമാനങ്ങളുണ്ടായിരുന്നു. വളച്ചുകെട്ടില്ലാതെയും മുഖംനോക്കാതെയും അത് പറയുകയും ചെയ്യും. ഹോട്ടല്‍ വ്യവസായവുമായി തൃശൂര്‍ നഗരത്തിലാണ് അധികസമയവും കഴിഞ്ഞിരുന്നതെങ്കിലും ചൂലൂരുള്ള വീട്ടില്‍വെച്ചാണ് ഈ ലേഖകന്‍ ധര്‍മേട്ടനെ പലതവണ കണ്ടിട്ടുള്ളത്. ഭാരതീയ ജനസംഘത്തിന്റെയും ബിജെപിയുടെയും കേരളത്തിലെ പ്രവര്‍ത്തനത്തിന്റെ ആദ്യകാലത്ത് ഒരു ‘ഫണ്ട് റൈസര്‍’ മാത്രമല്ല, സ്വന്തംനിലയ്ക്ക് കയ്യയച്ച് സഹായിക്കാന്‍ ഒരു മടിയും കാണിക്കാത്തയാളുമായിരുന്നു ധര്മേട്ടന്. സംഘടനയ്ക്ക് ഏതെങ്കിലും തരത്തിലുള്ള ധനസമാഹരണം വേണ്ടിവരുമ്പോഴൊക്കെ എന്റെ സഹപ്രവര്‍ത്തകര്‍ ആദ്യം സൂചിപ്പിക്കുമായിരുന്ന പേര് ധര്മേട്ടന്റെതാണ്.
എല്ലായ്പ്പോഴും മറ്റ് പലരില്‍നിന്നും ലഭിക്കുന്നതിനേക്കാള്‍ പതിന്മടങ്ങ് തുകയായിരിക്കും ധര്മേട്ടന് യാതൊരു സങ്കോചവുമില്ലാതെ തരിക. കണക്കിലേറെ പണം കയ്യിലുണ്ടെങ്കിലും അത് പൊതുകാര്യത്തിനുവേണ്ടി ചെലവഴിക്കാന്‍ മടിയുള്ളവരാണ് പലരും. എന്നാല്‍ ധര്മേട്ടന് എന്ന ‘പണക്കാരന്’ ഇങ്ങനെയൊരു ‘മെന്റല്‍ ബ്ലോക്ക്’ ഉണ്ടായിരുന്നതേയില്ല. തൃപ്രയാറില്‍ ബിസിനസ്സ് നടത്തിയിരുന്ന മൂത്തമകന് രാജേഷും ഇക്കാര്യത്തില്‍ വ്യത്യസ്തനായിരുന്നില്ല.
ഞാന്‍ കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും നല്ല ആതിഥേയന് ആയിരുന്നു ധര്മേട്ടന്. അനുപമമായ ഈ സ്വഭാവമഹിമയുടെ ഗുണം അനുഭവിച്ചറിയാത്ത പ്രമുഖ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തൃശൂര്‍ ജില്ലയില്‍ കുറവായിരിക്കും. വീട്ടിലായാലും ഹോട്ടലിലായാലും അതിഥികളെ സ്വീകരിക്കുന്നതില്‍ ധര്‍മേട്ടനും അദ്ദേഹത്തിന്റെ ധര്‍മപത്നിയും യാതൊരു മടിയും കാണിച്ചിരുന്നില്ല. ധര്‍മേട്ടന്റെ അത്യുദാത്തമായ ഈ ഗുണവിശേഷം അടുത്തറിയാനിടയായ ഒരു സംഭവം ഇപ്പോഴും മനസ്സില്‍ നിറഞ്ഞുനില്ക്കുന്നു.
1989 അവസാനം കേരളത്തില്‍ സംഘപരിവാറിന്റെ സംസ്ഥാന ചുമതലയുള്ളവരുടെ രണ്ട് ദിവസം നീളുന്ന ഒരു യോഗം ചൂലൂരിലുള്ള ധര്മേട്ടന് വീട്ടിലാണ് നടന്നത്. പ്രായാധിക്യത്തിന്റെയും മറ്റും പ്രശ്നങ്ങളുള്ള പലരുടെയും ഭക്ഷണക്രമം പലതായിരുന്നു. ഓരോരുത്തരുടെയും ഇഷ്ടങ്ങളും ആവശ്യങ്ങളും അറിഞ്ഞ് അവയൊക്കെ എത്തിച്ചുകൊടുക്കാന്‍ ധര്മേട്ടന് എടുത്ത താല്‍പ്പര്യം എനിക്ക് അടുത്തറിയാനായി. പ്രകൃതിജീവനത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത വക്താവും പ്രയോക്താവുമായിരുന്നു ധര്മേട്ടന്. കാഴ്ചയില്‍ ‘അനാരോഗ്യവാനാ’യിരുന്നെങ്കിലും ആരെയും പിന്നിലാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ കാര്യശേഷിയെന്ന് ബോധ്യപ്പെട്ട അവസരമായിരുന്നു അത്.
തൃശൂര്‍ ജില്ലയിലെ സംഘപരിവാര്‍ പ്രവര്‍ത്തനത്തിന്റെ ചരിത്രത്തില്‍ മറ്റാര്‍ക്കും അവകാശപ്പെടാനാവാത്ത ഒരു സ്ഥാനം ധര്മേട്ടനുണ്ട്. തനിക്കുള്ളതെല്ലാം ചോദിക്കാതെതന്നെ സംഘടനയ്ക്കായി നല്കിയ കല്പവൃക്ഷമായിരുന്നു ധര്മേട്ടന്. ആരോഗ്യനില തൃപ്തികരമായിരുന്നില്ലെന്ന് അറിയാമായിരുന്നു. എങ്കിലും പ്രചാരകനായിരുന്ന മകന് ധനേഷ് അച്ഛന് മരിച്ചുവെന്ന് വിളിച്ചറിയിച്ചപ്പോള്‍ അങ്ങനെയൊരു വാര്‍ത്ത ഒട്ടും പ്രതീക്ഷിച്ചതേയില്ല. എന്നും ആദര്ശസുഗന്ധം പരത്തിയ ഒരു ജീവിതത്തെ വളരെക്കുറച്ച് മാത്രം മനസ്സിലാക്കാന്‍ കഴിഞ്ഞ ഒരു സ്വയംസേവകന്റെ ഒരായിരം അന്ത്യപ്രണാമങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: