ഋഷിപരമ്പരയുടെ മാര്‍ഗ്ഗത്തില്‍ കേരളത്തിന്റെ സംഭാവനയായിരുന്നു വാഗ്ഭടാനന്ദ ഗുരുദേവന്. അദ്വൈത പ്രചാരണത്തിന്റെ മാര്‍ഗ്ഗത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച ഗുരുദേവന് 1905 മുതലാണ് കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്നത്.
അവിടെവച്ച് ഭഗവദ് ഗീത, അദ്ധ്യാത്മരാമായണം എന്നീ ഗ്രന്ഥങ്ങളെക്കുറിച്ച് അദ്ദേഹം പ്രസംഗങ്ങള്‍ ചെയ്തു. ആദ്യകാലഘട്ടത്തില്‍ കേരളത്തില്‍ ബ്രഹ്മസമാജവുമായി കൈകോര്‍ത്തു പിടിച്ചുകൊണ്ടാണ് വാഗ്ഭടാനന്ദന് അനീതിയേയും അന്ധവിശ്വാസങ്ങളേയും എതിര്‍ത്തത്. കോഴിക്കോട് കാരപ്പറമ്പിലുള്ള കാളൂര്‍ ശങ്കരന്റെ സഹോദരിയെയാണ് അദ്ദേഹം വിവാഹം ചെയ്തത്. ഇവര്‍ പിന്നീട് വാഗ്ദേവയമ്മ എന്ന പേരില്‍ അറിയപ്പെട്ടു. വാഗ്ഭടാനന്ദന്റെ ഒരു മകള്‍ ഇന്ന് ജീവിച്ചിരിക്കുന്നുണ്ട്. ഭാരതിയെന്നാണ് അവരുടെ പേര്.
ഭാരതത്തിലെ ആദ്ധ്യാത്മിക പുരുഷന്മാരെ പോലെതന്നെ സംസ്കൃത ഭാഷാപ്രചാരണം കൊണ്ടേ ഭാരതം ഉയരൂ എന്ന് ഗുരുദേവന് വിശ്വസിച്ചു. അതിനുവേണ്ടി പ്രയത്നിച്ചു. സംസ്തൃത ഭാഷയെക്കുറിച്ച് അദ്ദേഹത്തിന്റെ അഭിപ്രായം നോക്കുക.: ”സംസ്കൃത ഭാഷയാം പ്രാശസ്ത്യം” എന്ന പ്രസംഗത്തില്‍ ഗുരുദേവന് ഇങ്ങനെ പറഞ്ഞു. ”ലാറ്റിനും ഗ്രീക്കും ഹീബ്രുവും റോമനും ലോക ക്ലാസിക്ഭാഷകളാണ്. അവയ്ക്കു പ്രത്യേകം പ്രത്യേകം വൈശിഷ്യങ്ങളുമുണ്ട്. എന്നാല്‍ മുന്‍പറഞ്ഞ ഭാഷകളുടെയെല്ലാം ധര്‍മ്മങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് സംസ്കൃതമെന്ന് ഭാഷാശാസ്ത്രജ്ഞന്മാര് അഭിപ്രായപ്പെടുന്നു. ഗാംഭീര്യം, വിശ്വവിശാലത, ദാര്‍ശനികത, സംസ്കാര സമ്പന്നത പരമരമണീയകം എന്നിവയില്‍ സംസ്കൃതഭാഷയെ കവിഞ്ഞുനില്ക്കുന്ന മറ്റൊരു ഭാഷയില്ല.
ആയിരം വര്‍ഷമായി സംസ്കൃതം സംസാരഭാഷയല്ല. എങ്കിലും സംസ്കൃതത്തില്‍ നിന്നു ചൈതന്യവും സൗന്ദര്യവും സ്വീകരിച്ചുകൊണ്ടിരിക്കുന്ന ഭാഷകളും സംസ്കാരവുമാണ് ഭാരതത്തിനുള്ളത്. ഭാരതത്തിന്റെ ദീര്‍ഘകാല ജീവിതം സാധ്യമാക്കിയ മൃതസഞ്ജീവിനിയാണ് സംസ്കൃതം. ഭാരതം ഇന്നും വേദകാലത്തെ ജീവസ്സുറ്റതായി നിലകൊള്ളുന്നുവെങ്കില്‍ അതിനുകാരണം സംസ്കൃതവും അതില്‍ നിന്നുണ്ടായ സംസ്കാരവുമാണ്.
കാരപ്പറമ്പിലെ തത്വപ്രകാശികയും ആത്മപ്രകാശികയും കേരളത്തിലെ സുപ്രശസ്തങ്ങളായ സംസ്കൃത വിദ്യാകേന്ദ്രങ്ങളായിരുന്നു. സമന്തഭദ്രനേയും ബ്രഹ്മവ്രതനെയും ആര്യഭടനെയും വളര്‍ത്തിയത് ഈ വിദ്യാലയങ്ങളാണ്.
”ഉണരുവിന്‍ അഖിലേശനെ സ്മരിപ്പിന് ക്ഷണമെഴുന്നേല്‍പ്പിന്‍ അനീതിയോടെതിര്‍പ്പിന്‍” എന്ന മുദ്രാവാക്യം ജനങ്ങളുടെ മുമ്പില്‍ വാഗ്ഭടാനന്ദന് വച്ചു. ഇതിലെ ഏറ്റവും ശക്തമായ വാചകം ‘അഖിലേശനെ സ്മരിപ്പിന്’ എന്നുള്ളതാണ്.
ശുദ്ധമായ അദ്വൈത സിദ്ധാന്തത്തിന്റെ വക്താവായിരുന്നു വാഗ്ഭടാനന്ദ ഗുരു. വേദങ്ങളിലും ഉപനിഷത്തുകളിലും വൈദിക സാഹിത്യങ്ങളിലെങ്ങും തന്നെ പാലില്‍ നെയ്യെന്ന വണ്ണം അദൃശ്യമായി വ്യാപിച്ചുകിടന്ന അദ്വൈതസിദ്ധാന്തത്തിന് ആദിശങ്കരാചാര്യരാണ് സമ്പൂര്‍ണ്ണമായ ഒരു ശാസ്ത്രരൂപം കൊടുത്തത്. ആ ശാസ്ത്രത്തെ വളരെ ആഴത്തില്‍ മനസ്സിലാക്കിയിരുന്നു വാഗ്ഭടാനന്ദന്.
വിഗ്രഹാരാധന അദ്വൈതത്തില്‍ നിന്നുള്ള വിഴ്ചയാണെന്ന് ഗുരുദേവന് വിശ്വസിക്കുക മാത്രമല്ല, പല പണ്ഡിതസദസ്സുകളിലും വച്ച് ശാസ്ത്രസംവാദം നടത്തി ശുദ്ധമായ അദ്വൈതമതത്തെ സ്ഥാപിക്കാനും ഗുരുേദവര്ക്ക് കഴിഞ്ഞു. വിഗ്രഹാരാധന സംബന്ധമായി അന്നത്തെ പ്രഗത്ഭ പണ്ഡിതന്മാരുമായി ഗുരുദേവര് വാഗ്വാദം നടത്തിയിട്ടുണ്ട്. ഇതില്‍ കൃഷ്ണന് നമ്പ്യാതിരി (ആഗമാനന്ദസ്വാമികള്‍), ഏറത്തു കൃഷ്ണനാശാന്‍ എന്നിവര്‍ പ്രമുഖരാണ്.
ശുദ്ധമായ അദ്വൈത പ്രചാരണത്തിന് ഒരു സംഘടന ആവശ്യമാണെന്നു വാഗ്ഭടാനന്ദന് ബോധ്യപ്പെട്ടു. 1917 ല്‍ കാരക്കാട് ആത്മവിദ്യാസംഘം രൂപീകരിച്ചു. ആത്മവിദ്യാ സംഘത്തിന്റെ ഉദ്ദേശ്യ ലക്ഷ്യത്തെക്കുറിച്ച് വാഗ്ഭടാനന്ദ ഗുരുപറയുന്നത് നോക്കുക.:
”ആത്മവിദ്യാസംഘം ആവിര്‍ഭവിക്കുന്നതു ഓരോ മനുഷ്യവ്യക്തിയെയും സനകാദി മുനികളുടെ ആശ്രമപ്രാന്തത്തില്‍ ക്ഷണിപ്പാനും അവിടെ പ്രശോഭിക്കുന്ന ഉപനിഷത്ത്വദീപങ്ങളുടെ സന്നിധിയില്‍ നിന്നു ഈ ജീവിതയാത്രയില്‍ സംഭരിക്കേണ്ടിയിരിക്കുന്ന സകല ധര്മാദര്ശങ്ങളേയും സംഗ്രഹിപ്പാനും ആകുന്നു.
ഹിന്ദുക്കളുടെ ദൈവീകങ്ങളും ലൗകികങ്ങളുമായ ഇന്നത്തെ ആചാര പദ്ധതികളും ഋഷീശ്വരന്മാരുടെ ആദര്‍ശങ്ങളും വളരെ വ്യത്യസ്തമായിരിക്കുന്നു. നിര്‍മ്മലമായ ധര്മ്മധീരത്വം അശ്രാന്തമായ ശക്തിപാദം അസാമാന്യമായ ഉത്സാഹം ആത്മാനന്ദാനുഭൂതി എന്നിവയോടുകൂടി വേണം ആത്മവിദ്യാ സംഘം ലോകസേവനത്തിനിറങ്ങുക.”
1921 ലെ മാപ്പിളലഹളയെ ഇന്നത്തെ ചരിത്ര വിദ്യാര്‍ത്ഥികള്‍ കാര്‍ഷിക ലഹളയാക്കുന്നു. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ഇന്ന് ഇതൊരു കാര്‍ഷിക വിപ്ലവമാണ്. എം.ടി. കുമാരന്മാസ്റ്ററെഴുതിയ വാഗ്ഭടാനന്ദ ഗുരുദേവന്റെ ജീവചരിത്രത്തില്‍ പറയുന്നു ”കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി ഉമാശങ്കര്‍ ദീക്ഷിത് 1973 ആഗസ്റ്റ് 23 ന് പാര്‍ലമെന്റില്‍ ചെയ്ത പ്രസ്താവന മലബാര്‍ ലഹളയുടെ യാഥാര്‍ത്ഥ്യം എന്തെന്നു മനസ്സിലാക്കുന്നു. 47 ഹിന്ദുക്കളെ ലഹളക്കാര്‍ തോലുരിച്ചുകൊന്നു. മലബാര്‍ കലാപം വരുത്തിയ മാനവിന പറഞ്ഞാല്‍ ഒടുങ്ങുകയില്ല. പോലീസും പട്ടാളവും ആയുധമേന്തിയിറങ്ങിയിട്ടും ഏതാണ്ടു രണ്ടരകൊല്ലത്തോളം ആ കലാപം നീണ്ടുനിന്നു. ആര്യസമാജ പ്രതിനിധിയും പ്രബോധകനുമായിരുന്ന പണ്ഡിറ്റ് ഋഷിറാമിന്റെ നേതൃത്വത്തില്‍ മതം മാറിയ ധാരാളം പേരെ സ്വധര്‍മ്മത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.
വേദപണ്ഡിതനായ ഋഷിറാമും ടി. നാരായണന് നമ്പ്യാരും തത്വപ്രകാശികയില് ചെന്നു ഗുരുദേവനെ കണ്ടു. ഹിന്ദുക്കളുടെ യോഗക്ഷേമങ്ങളെ മുന്‍നിര്‍ത്തി ആര്യസമാജത്തിനും ആത്മവിദ്യാസംഘത്തിനും പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കുവാനുള്ള പൊതുകാര്യങ്ങളെകുറിച്ച് അവര്‍ സംഭാഷണം ചെയ്തു. ഗുരുദേവന് ഋഷിരാമിനു സകല സഹായങ്ങളും വാഗ്ദാനം ചെയ്തു.”
ഗാര്ഹസ്ഥ്യത്തെക്കുറിച്ചു സുനിശ്ചിതമായ നിലപാടായിരുന്നു ഗുരുദേവന് ” മതത്തിന്റെ പ്രായോഗികത ഗൃഹസ്ഥാശ്രമത്തില്‍ നിന്നു തന്നെ ആരംഭിക്കണം. ഹിന്ദുക്കളുടെ വേദവേദാന്തങ്ങളും ഇതിഹാസപുരാണങ്ങളും ഇതിനു ദൃഷ്ടാന്തങ്ങളാണ്. വൈദികകാലം തുടങ്ങി കുടുംബജീവിതത്തിനു ഋഷികള്‍ പരമപ്രാധാന്യം നല്കി. മന്ത്രഭ്രഷ്ടാക്കളായ പല ഋഷികളും ഗൃഹസ്ഥധര്മ്മ വഴിപോലെ അനുഷ്ഠിച്ചവരായിരുന്നു. അദ്വിതീയവും പവിത്രവുമായി അവര്‍ ഗാര്‍ഹസ്ഥ്യ ജീവിതത്തെ വിലയിരുത്തി. സമത്വത്തെ വൈദിക ഋഷിക്കള്‍ വളരെ മാനിച്ചു. വിവാഹ വേദിയില്‍ വച്ചു ചെയ്യുന്ന പ്രതിജ്ഞ അതിനു തെളിവാണ്.”
ഞാന്‍ ദ്യോവാണ്, നീ ഭൂമിയാണ് നിന്റെ മൈത്രിയില്‍ നിന്ന് ഞാന്‍ ഒരിക്കലും അകന്നുപോകാതിരിക്കട്ടെ. എന്റെ മൈത്രിയില്‍ നിന്നു നീയും ഒരിക്കലും അകന്നുപോകാതിരിക്കട്ടെ. സര്‍വ്വ സന്താപങ്ങളിലും ആദര്‍ശങ്ങളിലും ഒത്തുചേരുവാന്‍ നാം പ്രതിജ്ഞ ചെയ്യുക. വിധവാവിവാഹം അന്നു അവൈദികമായിരുന്നില്ല. വധവാവിവാഹത്തിനു സന്നദ്ധനായ പുരുഷന് വധുവിനോട് ഇങ്ങനെ പറയുന്നു.എഴുന്നേല്ക്കുക, ജീവിതത്തിലേക്ക് തിരിച്ചുവരിക, ദേഹംവെടിഞ്ഞ ജഡദേഹിയെക്കുറിച്ച് വിലപിക്കരുത്. വരൂ നിന്നെ സ്നേഹിച്ചു ഏറ്റെടുക്കുവാന്‍ സന്നദ്ധനായ എന്റെ ഭാര്യാ പദത്തിലേക്കു പ്രവേശിക്കുക.
വാഗ്ഭടാനന്ദന് പുനര്‍ജ്ജന്മത്തെക്കുറിച്ച് അഗാധമായി പഠനം ചെയ്ത വ്യക്തിയായിരുന്നു. ഗുരുദേവന് പാറന് സ്ക്വയറില്‍ വച്ച് പുനര്‍ജ്ജന്മത്തെക്കുറിച്ച് ഒരാഴ്ച പ്രഭാഷണം നടത്തിയിട്ടുണ്ട്. പുനര്ജ്ജന്മത്തില് തൃണജനുകന്യായത്തിലാണ് വാഗ്ഭടാനന്ദന് വിശ്വസിച്ചത്. ഇന്ന് പ്രേതവിശ്വാസവുമായി പുന്ജ്ജന്മം ബന്ധപ്പെട്ടുകിടക്കുന്നു. മരിച്ചുകഴിഞ്ഞാല്‍ ജീവാത്മാവ് കര്മ്മപ്രചോദനയാല് ഉടന്‍ തന്നെ മറ്റൊരു ഗര്ഭപാത്രത്തിലേക്കു പ്രവേശിക്കുന്നു. വാഗ്ഭടാനന്ദഗുരു എഴുതിയ ചരമ പ്രാര്‍ത്ഥനയിലെ ഒരു പദ്യം നോക്കുക.
‘ഉടവാര്ന്നുകൊണ്ടുള്ള ദേഹത്തെ
വെടിഞ്ഞും കൊണ്ട് ദേഹികള്‍
ഉടന്‍ നൂതനയാം ദേഹ-
മെടുത്തീടുന്നു ദൈവമെ’
വേദങ്ങള്‍, ഉപനിഷത്തുക്കള്‍, ഭഗവദ്ഗീത, ഭാഗവതം, ഇതിഹാസങ്ങള്‍, പുരാണങ്ങള്‍ ഇവയിലെല്ലാം പുനര്ജന്മ സിദ്ധാന്തം നിറഞ്ഞു നില്‍ക്കുന്നുവെന്ന് അദ്ദേഹം സമര്‍ത്ഥിച്ചു.
ഹിന്ദുമതത്തിലെ ജാതീയതയെ വേരറുക്കാന്‍ വേണ്ടി മിശ്രഭോജനത്തിനും മിശ്ര വിവാഹത്തിനും ഗുരുദേവന് പ്രോത്സാഹനം ചെയ്തു. ആത്മീയ അനുഭൂതിക്ക് മനഃശുദ്ധി അത്യന്താപേക്ഷിതമാണ്. അതിനുവേണ്ടി ഗുരുദേവന് ഏകേശ്വര വിശ്വാസത്തെ മുന്‍നിറുത്തി നിരവധി പ്രാര്‍ത്ഥനകള്‍ രചിച്ചു.
മഹാകവി കുമാരനാശാനുമായി വാഗ്ഭടാനന്ദന് വളരെ ആഴത്തില്‍ സൗഹൃദമുണ്ടായിരുന്നു. മഹാകവി 1924 ജനുവരി 16ന് ബോട്ടപകടത്തില്‍ മരിച്ചില്ലായിരുന്നുവെങ്കില്‍ അദ്ദേഹം ആത്മവിദ്യാസംഘത്തിന്റെ സാരഥിയാകുമായിരുന്നു.
പല്ലന ആത്മവിദ്യാസംഘമാണ് മഹാകവിയുടെ സംസ്കാരകര്‍മ്മത്തിന് മുന്നിന്ന് പ്രവര്‍ത്തിച്ചത്. സംഘം പ്രസിഡന്റായ കലവറ നാരായണപിള്ളയായിരുന്നു എല്ലാ ചെലവുകളും വഹിച്ചിരുന്നത്. ശവക്കല്ലറയിലെ ഒന്നാമത്തെ കല്ല് ചുമന്നത് ആത്മവിദ്യാസംഘം ജനറല്‍ സെക്രട്ടറി സ്വാമി ആര്യഭടനായിരുന്നു.
ആത്മവിദ്യ, അധ്യാത്മയുദ്ധം, പ്രാര്‍ത്ഥനാഞ്ജലി, ഗാന്ധിജിയും ശാസ്ത്രവ്യാഖ്യാനവും ആത്മവിദ്യാലേഖമാല എന്നിവയാണ് ഗുരുദേവകൃതികള്‍. അഭിനവ കേരളം, ആത്മവിദ്യാകാഹളം, യജമാനന് എന്നീ മാസികകളും നടത്തിയിട്ടുണ്ട്.
1925ല്‍ ആത്മവിദ്യ പ്രസിദ്ധീകരിച്ചു. കോഴിക്കോട്ടെ രണ്ടു മുസ്ലീം പണ്ഡിതന്മാര് സത്യഭൂതനില് ഈ ഗ്രന്ഥത്തെ ആക്ഷേപിച്ചു ലേഖനങ്ങള്‍ പ്രസിദ്ധപ്പെടുത്തി. ഹിന്ദുക്കളുടെ അദ്വൈത സിദ്ധാന്തത്തെ അതില്‍ കഠിനമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ യുക്തിസഹമായി അദ്വൈത സിദ്ധാന്തത്തെ വിശദീകരിച്ചപ്പോള്‍ ഇസ്ലാമിക പണ്ഡിതര്‍ക്ക് മറുപടി ഉണ്ടായിരുന്നില്ല.
വേദാന്തങ്ങളുടെ താല്പര്യം ദ്വൈതത്തിലോ, അദ്വൈതത്തിലോ എന്നു ശങ്കിക്കാം. ആ ശങ്കയെ പ്രമാണ സമരംകൊണ്ട് സംഹരിച്ചു അദ്വൈതത്തിലാകുന്നു വേദങ്ങളുടെ താല്പര്യം എന്നു സിദ്ധാന്തപക്ഷം സ്ഥാപിച്ച അമാനുഷ പ്രതിഭനാണ് ജഗദ്ഗുരു ശങ്കരാചാര്യര്‍.
കേരളത്തില്‍ അധികംപേരും അദ്വൈതികളാണ്. എന്നാല്‍ ശ്രീ ഭഗവല്‍പാദരുടെ അത്ഭുതകരമായ വാദസരണിയിലെ തത്വനാരിഴ പിഴയ്ക്കാതെ പരിശോധിച്ചു അദ്വൈത സിദ്ധാന്തത്തിന്റെ അചലതയെ വാദരംഗത്തില്‍ കൂടി വെളിപ്പെടുത്തിയ സര്‍വ്വശാസ്ത്ര സംവേദിയായിരുന്നു വാഗ്ഭടാനന്ദ ഗുരുദേവര്.
കോഴിക്കോട് ശ്രീകണ്ഠേശ്വരം ക്ഷേത്രത്തില്‍ നാരായണീയത്തെപ്പററി സംസാരിക്കാന്‍ ഭാരവാഹികള്‍ ക്ഷണിച്ചു. ‘സാന്ദ്രാനന്ദാവബോധാത്മക’ എന്ന ശ്ലോകത്തെ മാത്രം മുന്‍നിറുത്തി ഒരാഴ്ച അദ്ദേഹം സംസാരിച്ചു. അതിനിടയ്ക്ക് കോഴിക്കോട്ടെ അവിടനല്ലൂരില്‍ ഒരു പരിപാടിക്ക് പോകേണ്ടി വന്നു. മടക്കത്തിന് ബസ്സില്ലാത്തതിനാല്‍ കാരപ്പറമ്പ് വരെ നടന്നു. ക്ഷേത്രത്തില്‍ ഒരു ക്ലാസ് കൂടി നടത്തി വീട്ടില്‍ വന്ന് കിടപ്പിലായി.
1115 തുലാമാസം 14ന് പൗര്‍ണമി ദിവസമായ ഇന്ന് ആ വിജ്ഞാന സൂര്യന് സമാധിപൂകി. അദ്ദേഹത്തിന്റെ 75-ാം സമാധി ദിനമാണിന്ന്. വിശ്വചിന്തകനായ വിവേകാനന്ദന് ഉപനിഷത്തുക്കള്‍ വീടുവീടാന്തരം വാരിവിതറാന്‍ പറഞ്ഞു. വാഗ്ഭടാനന്ദനും അതു തന്നെയാണ് ആഗ്രഹിച്ചത്. ശുദ്ധമായ അദ്വൈതാത്മവിദ്യ ലോകം മുഴുവന്‍ പരക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: