കേരളം കുഴിയാനയാകുകയാണോ? മലയാളി പോകുന്നത് മുന്നോട്ടോ പിന്നോട്ടോ! ഈ സംശയം ഉയര്‍ന്നത് എറണാകുളത്ത് അരങ്ങേറിയ ചുംബനസമരം കണ്ടപ്പോഴാണ്. ഇവിടെ പണ്ട് സ്ത്രീകള്‍ മാറ് മറച്ചിരുന്നില്ല. അന്ന് അവര്‍ സമരംചെയ്തത് മാറുമറയ്ക്കാനുള്ള അവകാശത്തിന് വേണ്ടിയാണ്. ‘ഉമ്മ സമരം’ മാറ് പ്രദര്‍ശിപ്പിക്കാനുള്ള അവകാശ സമരത്തിന് മുന്നോടിയാണോ?
ഏതെങ്കിലും ഒരു ആവശ്യത്തെ മുന്‍നിര്‍ത്തി പുതുമയുള്ള സമരം ചെയ്യുന്നത് മനസ്സിലാക്കാം. പക്ഷേ അതു അപരിചിതരെ ഉമ്മവച്ചും കെട്ടിപ്പിടിച്ചും അല്ല എന്നാണ് അത് കണ്ടപ്പോള്‍ എനിക്ക് തോന്നിയത്.
ചുംബന സമരം ഭാരതീയ സംസ്കാരത്തിനെതിരാണ് എന്ന ആക്ഷേപമുയര്‍ന്നപ്പോള്‍ വന്ന മറുപടി ഭാരതം കാമസൂത്രത്തിന്റെ നാടല്ലേ എന്നായിരുന്നു. ഖജൂരാഹോയിലെ ക്ഷേത്രമതിലുകളില്‍ നഗ്നരായി സംഭോഗത്തിലേര്പ്പെടുന്നവരുടെ ശില്പ്പങ്ങളില്ലേ എന്നു ചോദിക്കുന്നവരുമുണ്ട്. കലയിലും നഗ്നത കാണാം. കമല സുരയ്യ സ്ത്രീകളുടെ നഗ്നചിത്രങ്ങള്‍ വരച്ചപ്പോഴും പ്രതിഷേധമുയര്‍ന്നു.
ഇന്നത്തെ മലയാളി പുരുഷന്മാര് പലരും കപടനാട്യക്കാരാണ്. പണ്ട് ക്ഷേത്രക്കുളക്കടവിലും മറ്റും പുരുഷന്മാര് ഒരു കടവിലും സ്ത്രീകള്‍ മറ്റൊരു കടവിലുമായി കുളിച്ചിരുന്നു. സ്ത്രീകള്‍ മാറുമറയ്ക്കാതെ നടന്നിരുന്നു. നനഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച് അവര്‍ ക്ഷേത്രങ്ങളില്‍ പോയിരുന്നു. പക്ഷേ അന്നൊന്നും അവര്‍ ആക്രമണവിധേയരായിരുന്നില്ല. ഇന്ന് സ്ത്രീ ബുര്‍ക്കയിട്ടാലും കന്യാസ്ത്രീവസ്ത്രം ധരിച്ചാലും ലൈംഗികാക്രമണ വിധേയരാണ്. ഈ പശ്ചാത്തലത്തിലാണ് ചുംബനസമരം പലതരം പ്രതികരണങ്ങള്‍ ക്ഷണിച്ചുവരുത്തുന്നത്. രണ്ടുപേര്‍ പരസ്പരം ഉമ്മവയ്ക്കുന്നതില്‍ പ്രതിഷേധിക്കാനെന്തിരിക്കുന്നുവെന്നാണ് ചിലരുടെ ചോദ്യം.
പണ്ടത്തെ സാമൂഹികാവസ്ഥ അല്ല ഇന്ന് നിലനില്‍ക്കുന്നത്. ഇന്ന് കുടുംബ ബന്ധങ്ങള്‍ അപ്രസക്തമാണ്. സ്വന്തം സഹോദരന് ബലാത്സംഗം ചെയ്ത ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനി ഇപ്പോള്‍ എട്ടുമാസം ഗര്‍ഭിണിയാണെന്ന് വാര്‍ത്തയുണ്ടായിരുന്നു. ഒരു മൂന്ന് വയസുകാരന് ജ്യേഷ്ഠന് കണ്ടുകൊണ്ടിരുന്ന നീല സിഡി കണ്ട് അനുകരിക്കാന്‍ ശ്രമിച്ച് ഒരു മൂന്നുവയസുകാരിയെ കൊന്നത് ഓര്‍മ്മയില്ലേ?
പരസ്പരം ഉമ്മവയ്ക്കുന്നത് സ്നേഹപ്രകടനമാണെന്ന് സമ്മതിക്കാം. പക്ഷേ അതിന് സ്ഥലകാല പരിമിതികളില്ലേ? സ്വകാര്യമായി ചെയ്യേണ്ടത് പരസ്യമായി ചെയ്യാന്‍ ഇറങ്ങിപ്പുറപ്പെട്ടാല്പ്പിന്നെ കിടപ്പുമുറിയുടെ ആവശ്യമെന്ത്? ഫ്രീ സെക്സ് കേരളത്തിന്റെയോ ഭാരതത്തിന്റെയോ സംസ്ക്കാരമല്ല. ഒരു സ്ത്രീയുടെ സമ്മതമില്ലാതെ അവളെ ലൈംഗികവേഴ്ചയ്ക്ക് വിധേയമാക്കുമ്പോള്‍ അത് ബലാത്സംഗവും നിയമനിഷേധവുമാകുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം അത് സിവില്‍ ഡിസൊബീഡിയന്സാകുന്നു.
ഭാരതത്തില്‍ പരസ്യചുംബന സംസ്കാരം കൊണ്ടുവന്നത് വിക്ടോറിയ രാജ്ഞിയുടെ കാലത്ത് ബ്രിട്ടീഷുകാരായിരുന്നുവെന്നും അനുകരണഭ്രാന്തരായ മലയാളി (ഇവിടെ മിമിക്രിയാണല്ലോ ഏറ്റവും വലിയ കല) അതും അനുകരിക്കാന്‍ തയ്യാറായതിന്റെ ബാക്കിപത്രമാണോ ചുംബന സംസ്കാരം?
കൊച്ചിയില്‍ ചുംബനസമരം അരങ്ങേറിയത് ഒരു ഹോട്ടലില്‍ നടന്ന അനാശാസ്യകൃത്യങ്ങള് കാമറയില്‍ പകര്‍ത്തപ്പെട്ട് കാസറ്റായി പ്രചരിച്ചപ്പോഴാണ്. ആ ഹോട്ടല്‍ ചിലര്‍ തല്ലിത്തകര്‍ത്തതിനെതിരെയുള്ള പ്രതിഷേധമായിരുന്നുവത്രെ ചുംബനസമരം.
പക്ഷേ ആണ്-പെണ് കൂട്ടം ഇങ്ങനെ പരസ്പരം ചുംബന പ്രദര്‍ശനം നടത്തുമ്പോള്‍ അത് കേരളത്തില്‍ നടമാടുന്ന സ്ത്രീ-ബാലികാ പീഡനക്കാര്‍ക്കുള്ള അനുകൂല സന്ദേശമാണ്. ഇന്ന് കേരളത്തില്‍ സ്ത്രീകളോ, ബാലികമാരോ സ്വന്തം വീട്ടിലോ വഴിയിലോ സ്കൂളിലോ ദേവാലയത്തിലോ സുരക്ഷിതരല്ല. അച്ഛനും സഹോദരനുംകൂടി ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ മൂത്തമകള്‍ തീകൊളുത്തി മരിച്ചപ്പോള്‍ ഈ അച്ഛനോ ഭ്രാതാവിനോ യാതൊരു മനഃക്ലേശമോ കുറ്റബോധമോ തോന്നിയില്ല. സമയം കളയാതെ അവര്‍ രണ്ടാമത്തെ മകളില്‍ ശ്രദ്ധകേന്ദ്രീകരിച്ചു!
സ്വന്തം മുത്തശ്ശന്റെ പീഡനം സഹിക്കവയ്യാതായപ്പോള്‍ സുഗതകുമാരിയുടെ ‘അഭയ’യില്‍ എത്തിയ മൂന്നു വയസുകാരിക്കും ‘മുത്തശ്ശന് ചീത്ത’ എന്ന് പറയാനേ അറിയാമായിരുന്നുള്ളൂ. അവളുടെ ഭാഷ പരിമിതമായിരുന്നു. കുട്ടികള്‍ക്ക് അവര്‍ അനുഭവിക്കുന്ന പീഡനം പറഞ്ഞറിയിക്കാന്‍ വാക്കുകളില്ല. അത് പലപ്പോഴും അനുകരണത്തില്‍ കൂടിയായിരിക്കും അവര്‍ വ്യക്തമാക്കാന്‍ ശ്രമിക്കുന്നതെന്ന് ഡോ. ശേഖര്‍ ശേഷാദ്രി പറയാറുള്ളത് ഞാന്‍ ഓര്‍ക്കുകയാണ്.
ഇന്ന് സൈബര്‍ യുഗമാണ്. നീലനിറമുള്ള സൈബര്‍ യുഗം. ഇവിടെ നീലരംഗങ്ങള്‍ എല്ലാവര്ക്കും ലഭ്യമാകുമ്പോള്‍ മുതിര്‍ന്നവര്‍ മാത്രമല്ല, കുട്ടികളും അതില്‍ ഭാഗഭാക്കാകുന്നു. കേരളത്തില്‍ 2013ല്‍ 7000 പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. യഥാര്‍ത്ഥ കണക്ക് ഇതിലും കൂടുതലായിരിക്കും. ഓണ്‍ലൈന്‍ ചതികളും ഫേസ്ബുക്ക് പ്രണയക്കുരുക്കും വര്‍ധിക്കുകയും മരണത്തില്‍ കലാശിക്കുകയും ചെയ്യുമ്പോള്‍ രക്ഷിതാക്കള്‍ നിസ്സംഗരാണ്. ഇന്ന് വീട്ടില്‍ ശരിയായ ആശയവിനിമയം നടക്കുന്നില്ലല്ലോ.
ഈ പശ്ചാത്തലത്തിലാണ് മറൈന്‍ഡ്രൈവ് കിസ് ഓഫ് ലൗ സമരം പ്രതിഷേധം ക്ഷണിച്ചുവരുത്തിയത്. പ്രതിഷേധക്കാരേക്കാള്‍ എത്രയോ മടങ്ങ് കാണികളായ പുരുഷന്മാരുണ്ടായിരുന്നു. ചുംബനസമരത്തിനെത്തിയ പെണ്‍കുട്ടികളുടെ മുഖങ്ങള്‍ മനസ്സില്‍ പതിയുന്ന കാമഭ്രാന്തന്മാര് ഇവരെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയില്ലേ? സമരത്തില്‍ക്കൂടി ഈ പെണ്‍കുട്ടികള്‍ പുരുഷന്മാരുടെ ഇരളകളായി മാറുകയില്ലേ? ഇവരെ തട്ടിക്കൊണ്ടുപോയി മുംബൈ ലൈംഗിക കമ്പോളത്തില്‍ വില്ക്കാന് പോലും ശ്രമമുണ്ടാകും. ഇന്നും സ്ത്രീകള്‍ ലൈംഗിക ഉപഭോഗവസ്തുക്കളും പണം ലഭിക്കാന്‍ സാധ്യതയുള്ള ശരീരങ്ങളുമാണെന്നോര്ക്കണം.
കേരളത്തില്‍നിന്നും എത്ര ആയിരം ബാലികമാരാണ് തട്ടിക്കൊണ്ടുപോകപ്പെടുന്നത്. സ്കൂളിലേക്കു പോയാല്‍ തിരിച്ചുവരാത്ത കുട്ടികളുടെ മൃതദേഹങ്ങള്‍ പുഴയിലും കുറ്റിക്കാട്ടിലും കാണപ്പെടുന്നു.
ചുംബന സമരത്തിനെതിരെ പ്രതികരിക്കുന്നത് സങ്കുചിത മനഃസ്ഥിതി കൊണ്ടല്ല, അത് നല്കുന്ന തെറ്റായ സന്ദേശംകൊണ്ടാണ്. പരസ്പരം ചുംബിക്കാന്‍ മടിക്കാത്ത പെണ്‍കുട്ടികള്‍ അപരിചിതനായാലും ലൈംഗിക വേഴ്ചയ്ക്ക് വിസ്സമ്മതിക്കുകയില്ല എന്ന ധാരണ പരത്തുന്നു. എന്തിനും ഒരു ‘മറവേണം’ എന്ന പഴഞ്ചൊല്ലിലും പതിരില്ല. സ്വകാര്യമായി ചെയ്യേണ്ടുന്ന കാര്യങ്ങള്‍ സ്വകാര്യമായി തന്നെ ചെയ്തില്ലെങ്കില്‍ അത് സമൂഹത്തില്‍ അനാശാസ്യ പ്രവണതയുള്ളവരെ പ്രോത്സാഹിപ്പിക്കുമെന്ന ഭീതി ഇതിനെ എതിര്‍ക്കുന്നവര്‍ക്കുണ്ട്. എതിര്‍ക്കുന്നവര്‍ മുഴുവന്‍ യാഥാസ്ഥിതിക ചിന്താഗതിയുള്ളവരുമല്ല.
കൗമാരക്കാരായ കുട്ടികള്‍ ആണായാലും പെണ്ണായാലും പകര്‍ന്നുകിട്ടുന്ന സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നവരാണ്. മറൈന്‍ഡ്രൈവില്‍ ചിലര്‍ക്ക് കിസ് ഓഫ് ലൗ സമരം നടത്താമെങ്കില്‍ തങ്ങള്‍ക്കെന്തുകൊണ്ട് ഇഷ്ടമുള്ളയാളെ ചുംബിച്ചുകൂടാ എന്നവര്‍ വിചാരിച്ചുതുടങ്ങിയാല്‍ സ്കൂളുകളില്‍ പട്ടിക്കൂടുകള്‍ കൂടുതല്‍ നിര്‍മ്മിക്കേണ്ടി വരും.
കിസ് ഓഫ് ലൗ സമരം ഒരുതരത്തില്‍ ഒരു പോസിറ്റീവ് സന്ദേശംകൂടി നല്‍കുന്നുണ്ട്. മാതാപിതാക്കള്‍ പെണ്‍കുട്ടികളുടെ നടപടികള്‍ കൂടുതല്‍ ജാഗ്രതയോടെ വീക്ഷിക്കണം എന്നതാണത്. ആണ്-പെണ് ബന്ധം അരാജകത്വത്തിലേക്ക് വഴുതിവീഴാന്‍ ഇടവരാതെ സൂക്ഷിക്കേണ്ടത് മാതാപിതാക്കളുടെയും കടമയാണ്. കുട്ടികളോടുള്ള, പ്രത്യേകിച്ച് പെണ്മക്കളോടുള്ള അവരുടെ ജാഗ്രത കുറേക്കൂടി ശക്തമാവണം.
ചുംബന സമരം കാണാന്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ളവര്‍ എത്തിയത് അത് ചുംബനസമരമായതിനാലാണ്. സെക്രട്ടറിയേറ്റ് പടിക്കല്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന ആദിവാസികളുടെ നില്‍പ്പുസമരം ഒരു ജനശ്രദ്ധയും ആകര്‍ഷിച്ചില്ല. മനഃസാക്ഷിയുള്ള കുറെ വിദ്യാര്‍ത്ഥികള്‍ അവരുടെ കാല്‍തൊട്ട് വണങ്ങിയെങ്കിലും ചുംബന സമരം റിപ്പോര്‍ട്ട് ചെയ്യാന്‍ ബിബിസി മുതലായ ഇന്റര്‍നാഷണല്‍ മീഡിയ വരെ എത്തി. ഇതെന്ത് സന്ദേശമാണ് നമുക്ക് നല്‍കുന്നത്?
അശ്ലീലത്തിനും ആഭാസങ്ങള്‍ക്കും എന്നും ആസ്വാദകരുണ്ട്. സിനിമകളില്‍പ്പോലും ഒരു പരിധിവിട്ടുള്ള ചുംബനം അനുവദനീയമല്ലെന്നിരിക്കെ പ്രായപൂര്‍ത്തിപോലും ആകാത്തവര്‍ ഉള്‍പ്പെടുന്ന ഈ ചുംബനസമരം കേരളത്തില്‍ എങ്ങനെ അരങ്ങേറിയെന്ന് മനസ്സിലാക്കാന്‍ സാധിക്കാത്ത സമസ്യയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: