ഭാരതത്തില്‍ ക്രമസമാധാന നില ഏറ്റവും ഭദ്രമായ സംസ്ഥാനങ്ങളില്‍ ഒന്നാമത് കേരളമാണെന്ന് ഒരു വാരിക സര്‍വേ നടത്തി ചൂണ്ടിക്കാണിച്ചിരിക്കുന്നു. പ്രബുദ്ധതയുടെ ചൂടും ചൂരും നിറഞ്ഞിരിക്കുന്ന ഈ പ്രദേശത്തിന്റെ ഏതരികില്‍ നിന്നാണ് ഇങ്ങനെയൊരു സര്‍വേക്ക് ആളെ കിട്ടിയത് എന്നറിയില്ല. ഒന്നാമതെത്തിയ കേരളത്തിന്റെ സ്ഥിതി ഇതാണെങ്കില്‍ അതിനുമെത്രയോ പിന്നില്‍ നില്ക്കുന്ന സംസ്ഥാനങ്ങളുടെ നില ഊഹിക്കാവുന്നതേയുള്ളൂ. ഇത്തരമൊരു സര്‍വേയിലൂടെ തല്‍പ്പരകക്ഷികള്‍ ആരെയാണ് സുഖിപ്പിക്കുന്നതെന്നോ ആരുടെ അജണ്ട നടപ്പാക്കാനുള്ള വിത്തെറിയലാണ് നടത്തുന്നതെന്നോ വ്യക്തമല്ല. ദേശീയ ശരാശരി വെച്ചു നോക്കുമ്പോള്‍ കേരളത്തില്‍ കുറ്റകൃത്യങ്ങള്‍ കാര്യമായി കുറഞ്ഞിട്ടുണ്ടത്രേ. ക്രിമിനല്‍ കുറ്റങ്ങളില്‍ മറ്റ് സംസ്ഥാനങ്ങളെക്കാള്‍ വളരെ കുറച്ചേ കേരളത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളൂവെന്നും സര്‍വെ പറയുന്നു.
പട്ടാപ്പകല്‍ സെക്യൂരിറ്റി ജീവനക്കാരെ ചവിട്ടിക്കൊല്ലുക, നടുറോഡില്‍ കമിതാക്കളെ അടിച്ചുവീഴ്ത്തി കാര്യം നേടുക, പാര്‍ട്ട്ണര്‍ഷിപ്പ് തര്‍ക്കത്തില്‍ ഇടപെട്ട് യുവാവിനെ മര്‍ദ്ദിച്ച് വശംകെടുത്തുക തുടങ്ങിയവ മെട്രോനഗരമാകാന്‍ കുതിക്കുന്ന കോഴിക്കോട് നഗരത്തില്‍ അടുത്തിടെ നടന്ന സംഭവങ്ങളാണ്. നാലു ദിവസത്തിനുള്ളിലാണ് പട്ടാപ്പകല്‍ ഗുണ്ടാ ആക്രമണം നടന്നത്. നഗരത്തിലേക്ക് പോയി തിരിച്ചു വരുമ്പോള്‍ അംഗഭംഗമോ മരണമോ സംഭവിക്കുമെന്ന ഉത്കണ്ഠയാണ് പലരേയും പിടികൂടിയിട്ടുള്ളത്. മറ്റു ജില്ലകളില്‍ ഇങ്ങനെയോ ഇതിലധികമോ സംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. ക്രമസമാധാനനില ഭദ്രമാണെന്ന് ആഭ്യന്തരമന്ത്രിക്കു പറയാന്‍ കഴിയുന്നത് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഫയലില്‍ കുറിച്ചുവെച്ചിരിക്കുന്ന വിവരങ്ങള്‍ നോക്കിയാണ്. നേരെ ചൊവ്വെ കേരളത്തിലെ റോഡുകളിലൂടെ ഒന്ന് സഞ്ചരിച്ചാല്‍തന്നെയറിയാം ക്രമസമാധാനത്തിന്റെ ഉള്ളുറപ്പ്.
നഗരത്തിനൊപ്പമെത്താന്‍ കഠിനപ്രയത്നം നടത്തുന്ന ഗ്രാമങ്ങളും മെട്രോനഗരമാകാന്‍ കുതിക്കുന്ന നഗരങ്ങളും വളര്‍ച്ചയുടെ ഗിരിശൃംഗങ്ങളിലേക്ക് പായുമ്പോള്‍ സൈ്വരവും സമാധാനവും നഷ്ടപ്പെടുന്നുണ്ട് എന്നത് വസ്തുതയാണ്. ഏതിനും ക്വട്ടേഷന്‍ എന്നത് ശൈലിയായിരിക്കുന്നു. കോഴിക്കോട് അടുത്തിടെ കമിതാക്കളെ ആക്രമിച്ച ക്വട്ടേഷന്‍ സംഘത്തിന് ഭരണകേന്ദ്രങ്ങളുമായി നല്ല അടുപ്പമുണ്ടെന്ന് നാട്ടില്‍ പാട്ടാണ്. അതിസാഹസികതയിലൂടെ അതിന്റെ നേതാവിനെ കസ്റ്റഡിയിലെടുത്ത സിഐയെ രായ്ക്കുരാമാനം സ്ഥലം മാറ്റാന്‍ ക്രമസമാധാനം നിലനിര്‍ത്താന്‍ പ്രതിജ്ഞാബദ്ധരായവര്‍ക്ക് ഒരു ലജ്ജയുമുണ്ടായില്ലെന്നതാണ് വസ്തുത. പൊതു സ്ഥലംമാറ്റത്തിന്റെ മറവില്‍ ഇതു ചെയ്തതോടെ ഒത്താശക്കാര്‍ക്കും ക്വട്ടേഷന്‍കാര്‍ക്കും കാര്യങ്ങള്‍ എളുപ്പമായി. മാധ്യമങ്ങളില്‍ ഇത് വന്‍ ചര്‍ച്ചയായതോടെ നാണക്കേടോര്‍ത്ത് ആഭ്യന്തരവകുപ്പു മന്ത്രി സ്ഥലംമാറ്റം മരവിപ്പിച്ചു എന്നതാണ് ഇതിലെ ഗുണപരമായ ഒരു കാര്യം.
ജീവനും സ്വത്തിനും സംരക്ഷണം കിട്ടുകയെന്ന പൗരന്റെ സ്വാതന്ത്ര്യത്തിനുനേരെ നീളുന്ന വാള്‍മുനകള്‍ ഭരണകൂടം ശ്രദ്ധിക്കാതെ പോവുന്നതാണ് പ്രശ്നം സങ്കീര്‍ണമാക്കുന്നത്. ജാതി, മത, വോട്ടു, രാഷ്ട്രീയ താല്‍പ്പര്യങ്ങളുടെ മറവില്‍ പുളച്ചുമദിക്കുന്ന ക്വട്ടേഷന്‍ സംഘത്തെ നിലയ്ക്കു നിര്‍ത്തിയാലേ സംസ്ഥാനം പുരോഗതിയിലേക്കു കുതിക്കുകയുള്ളൂ. ഏതു സൗകര്യങ്ങളും ഇന്നത്തെ സാഹചര്യത്തില്‍ പരമാവധി ഉപയോഗപ്പെടുത്തുന്നത് സാമൂഹികദ്രോഹികളാണെന്ന തിരിച്ചറിവാണ് വേണ്ടത്. സമൂഹത്തിന് ഇതുണ്ടെങ്കിലും ഭരണ നേതൃത്വങ്ങള്‍ അത് കാണാതെ പോവുന്നു. അവരുടെ നിസ്സംഗ സമീപനം തെരുവില്‍ ചോരവാര്‍ന്നു വീഴാന്‍ കാരണമാവുന്നു. നിരപരാധികളുടെ പിടഞ്ഞുവീഴല്‍ അനേകം കുടുംബങ്ങളിലാണ് കണ്ണീര്‍വീഴ്ത്തുന്നത്.
കേരളത്തിലെ ബ്ലേഡ് മാഫിയകള്‍ക്കെതിരെ നടപ്പാക്കിയ ഓപ്പറേഷന് കുബേര ആദ്യമൊക്കെ നന്നായി മുന്നോട്ടുപോയെങ്കിലും കൊമ്പന് സ്രാവുകളുടെ അടുത്തെത്തിയപ്പോള്‍ സ്ഥിതി മാറി. പ്രചാരണത്തില്‍ ഓപ്പറേഷന് കുബേരയും ക്ലീന്‍ കാമ്പസ്, സേഫ് കാമ്പസ് എന്നിവയുമൊക്കെ ജനശ്രദ്ധ പിടിച്ചുപറ്റിയെങ്കിലും ഇന്നത്തെ അവസ്ഥ ദയനീയമാണ്. കൊള്ളപ്പലിശക്കാരുടെയും ക്വട്ടേഷന്‍ മാഫിയകളുടെയും ഭീഷണിയുടെ കൊമ്പില്‍ എത്രയോ പേര് കെട്ടിത്തൂങ്ങിയും വിഷം കഴിച്ചും പരലോകം പൂകി. ഭരണനേതൃത്വങ്ങളുടെ ഒത്താശക്കാരും ക്രമസമാധാനത്തിന്റെ കൈകാര്യകര്‍ത്താക്കളും പൂര്‍ണസംരക്ഷണം നല്കുന്ന ബ്ലേഡ്-ക്വട്ടേഷന്‍ മാഫിയകളെ അടിച്ചമര്‍ത്താന്‍ ആത്മാര്‍ത്ഥമായ ശ്രമമാണ് വേണ്ടത്. മാധ്യമങ്ങളിലൂടെ കര്‍ശന നടപടിക്ക് വാഗ്ദാനം ചെയ്യുകയും അണിയറയില്‍ അവര്‍ക്കൊപ്പം ചൊല്ലിയാട്ടം നടത്തുകയും ചെയ്യുന്ന ജുഗുപ്സാവഹമായ സ്വഭാവമാണ് മാറ്റേണ്ടത്. ഏതെങ്കിലും മാധ്യമങ്ങളോ സംഘടനകളോ അവരുടെ കാര്യസാധ്യത്തിനുവേണ്ടി നടത്തുന്ന സര്‍വേയെ വിശ്വസിച്ച് അബദ്ധങ്ങള്‍ എഴുന്നള്ളിച്ചാല്‍ സ്ഥിതി ഗുരുതരമാവുമെന്ന് പറയേണ്ടതില്ല. രാഷ്ട്രീയം രാഷ്ട്രത്തിനു വേണ്ടിയാണെന്ന ചിന്തയുള്ളവര്‍ക്കേ ജനങ്ങള്‍ക്കുവേണ്ടി ക്രിയാത്മകമായി വല്ലതും ചെയ്യാനാവൂ. അല്ലാത്തവരുടെ ഗതി ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റേതു തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: