പത്തനംതിട്ട: പ്രവാസികളെ കബളിപ്പിച്ച് ആറന്മുള വിമാനത്താവള പദ്ധതിക്കനുകൂലമായി ഒപ്പുശേഖരണം നടത്തുന്ന ജനപ്രതിനിധികള്‍ വഞ്ചനയാണ് കാട്ടുന്നതെന്ന് മുന്‍മന്ത്രി ബിനോയ് വിശ്വം.
വിമാനത്താവള വിരുദ്ധ ഏകോപനസമിതിയുടെ നേതൃത്വത്തില്‍ മൂന്നാംഘട്ട സമരത്തിന് തുടക്കംകുറിച്ച് ആറന്മുളയില് സംഘടിപ്പിച്ച അവകാശ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗ്രീന്‍ ട്രിബ്യൂണല്‍ നിയമവിരുദ്ധമെന്ന് വിധിയെഴുതിയ വിമാനത്താവള കമ്പനിക്ക് അനുകൂലമായി പ്രവാസി മലയാളികളെ അണിനിരത്താനാണ് ആന്റോആന്റണി എംപിയുടേയും കെ.ശിവദാസന്‍നായര്‍ എംഎല്‍എയുടേയും ശ്രമം. നിയമവിരുദ്ധ കമ്പനിയിലുള്ള 10 ശതമാനം ഓഹരി പിന്‍വലിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ തയ്യാറാവണം. ദല്‍ഹിയിലെ ഒരു കോര്‍പ്പറേറ്റ് കമ്പനിക്ക് ഓഹരി പങ്കാളിത്തം നല്കാന് കെജിഎസ് നീക്കം നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ആറന്മുളയുടെ സ്വാതന്ത്ര്യസമരമാണ് ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭമെന്ന് അദ്ധ്യക്ഷതവഹിച്ച പ്രശസ്ത ശില്‍പ്പി കാനായി കുഞ്ഞിരാമന് പറഞ്ഞു.
നൂറ്റാണ്ടുകളുടെ സാംസ്കാരിക പാരമ്പര്യമുള്ള ആറന്മുളയെ ഒറ്റുകൊടുക്കാന്‍ യൂദാസുമാര്‍ ശ്രമിക്കുന്നു. ഇവര്‍ നാളെ കേരളത്തെ മൊത്തത്തില്‍ വില്‍ക്കും. നാണവും മാനവുമില്ലാത്തയാളാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെന്ന് ആറന്മുള വിഷയം തെളിയിക്കുന്നു.കാനായി പറഞ്ഞു.
വികസനത്തിന്റെ പേരില്‍ പലയിടത്തുംചെയ്ത തെറ്റുകള്‍ ആറന്മുളയില് ആവര്‍ത്തിക്കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്ന് പൈതൃകഗ്രാമകര്‍മ്മസമിതി മുഖ്യരക്ഷാധികാരി കുമ്മനം രാജശേഖരന് പറഞ്ഞു.
ജനങ്ങളുടെ ജന്മാവകാശമായ പൊതുസ്ഥലങ്ങള്‍ കെജിഎസിന് അടിയറവു വെയ്ക്കാന്‍ സര്‍ക്കാരിന് അധികാരമില്ല. ജനങ്ങളുടെ ഇച്ഛാശക്തിക്കു മുന്നില്‍ ഉമ്മന്‍ചാണ്ടിസര്‍ക്കാരിന് മുട്ടുമടക്കേണ്ടിവരും. എംപിയും എംഎല്‍എയുമടക്കമുള്ളവര്‍ ഒരുനാള്‍ ജനങ്ങളോട് മാപ്പുപറയേണ്ടിവരും, കുമ്മനം പറഞ്ഞു. മുന്‍ എംഎല്‍എ പത്മകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: