ഇല്ലാത്ത കുട്ടികളുടെ ബലത്തില്‍ ആയിരക്കണക്കിനു അദ്ധ്യാപകര്‍ ഖജനാവില്‍നിന്നു ശമ്പളം വാങ്ങുന്നു. റിട്ടയര്‍ ചെയ്താല്‍ അവര്‍ക്കു പെന്ഷന് നല്‍കണം, മരിച്ചാല്‍ കുടുംബ പെന്ഷന് നല്‍കണം. ഇവരുടെ നിയമനക്കാര്യത്തിലാകട്ടെ സര്‍ക്കാരിന് ഒരു പങ്കുമില്ലതാനും. പങ്കില്ലെന്നു പറഞ്ഞാല്‍ ശരിയല്ല; അംഗീകാരം നല്കാന് സര്‍ക്കാര്‍ വേണം. പക്ഷേ ലക്ഷങ്ങള്‍ വാങ്ങി നിയമനം നടത്തുന്നത് സ്വകാര്യ മാനേജര്‍മാര്‍. ലോകത്ത് എങ്ങുമില്ലാത്ത ഈ കലാപരിപാടി കാരണം ട്രഷറി കാലി, ഒന്നരലക്ഷം കോടി രൂപ കടത്തിലുമാണ്.
ക്യാഷ് ബാഗില്‍ പത്തുരൂപ കുറവു കണ്ടാല്‍ പാവം ട്രാന്‍സ്പോര്‍ട്ട് കണ്ടക്ടറുടെ പണി പോകുന്ന നാട്ടില്‍ പരസ്യമായി, ഇല്ലാത്ത ഒന്നേമുക്കാല്‍ ലക്ഷം കുട്ടികളുടെ പേരില്‍ കള്ളപ്പള്ളിക്കൂടങ്ങള് സഹസ്രകോടികള്‍ ഖജനാവില്‍നിന്നു ചോര്‍ത്തിയിട്ടും അവര്‍ക്കെതിരെ ക്രിമിനല്‍ നടപടിയെടുക്കാതെ, മോഷണം നിര്‍ത്താന്‍ സമയം നീട്ടിക്കൊടുക്കുന്ന വിദ്യഭ്യാസ വകുപ്പ്. ഭരണ കെടുകാര്യസ്ഥതയ്ക്ക് ഇതിനേക്കാള്‍ വലിയ ഉദാഹരണമെന്തിന്? ഈ നഗ്നമായ ഖജനാവ് ചോര്‍ത്തലിന് മേല്‍നോട്ടം വഹിക്കാന്‍ ആയിരക്കണക്കിന് ഉദ്യോഗസ്ഥരും രണ്ടുമന്ത്രിമാരും. വിദ്യാഭ്യാസമന്ത്രിയും ധനകാര്യമന്ത്രിയും.
ഈ പകല്‍ക്കൊള്ള അഥവാ തീവെട്ടിക്കൊള്ള കണ്ടിട്ടും കേരളത്തിലെ പ്രബുദ്ധരായ സര്‍വീസ് സംഘടനകളും ബുദ്ധിജീവികളും പ്രതികരിച്ചു കാണാത്തതാണ് അത്ഭുതകരം. വാസ്തവത്തില്‍ വിദ്യാഭ്യാസ വകുപ്പും പൊതുമരാമത്തു വകുപ്പും ആ വകുപ്പുകളിലെ കെടുകാര്യസ്ഥക്കും ധൂര്‍ത്തിനും കൂട്ടുനില്‍ക്കുന്ന ധനകാര്യവകുപ്പുമല്ലേ സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്കു കാരണം? കൂട്ടുകക്ഷി ഭരണസംവിധാനത്തില്‍ മുഖ്യമന്ത്രിക്കുപോലും ഇതൊന്നും നിയന്ത്രിക്കാനാകുന്നില്ല എന്നത് ഇനിയും സംസ്ഥാനത്തെ സാമ്പത്തികത്തകര്‍ച്ചയിലേക്ക് നയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: