ഇന്ന് ഭൂമാഫിയ കേരളത്തില്‍ ശക്തിയാര്ജിക്കുമ്പോള് വയലുകളും കുന്നുകളുമിടിച്ചും കാട് നശിപ്പിച്ചും കായലും സമുദ്രവും കയ്യേറിയും ബഹുനില കെട്ടിടങ്ങള്‍ ഉയരുമ്പോള്‍ നശിക്കുന്നത് കേരളത്തിലെ ജനങ്ങളുടെ ആവാസവ്യവസ്ഥ മാത്രമല്ല, സമുദ്രത്തിലെയും കായലിലെയും മത്സ്യങ്ങളുടെ ആവാസവ്യവസ്ഥ കൂടിയാണ്. മത്സ്യം കേരളത്തിലെ കയറ്റുമതി വസ്തുക്കളിലൊന്നാണ്. ഇന്ന് തീരദേശ പരിസ്ഥിതി സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്തം നിറവേറ്റപ്പെടുന്നില്ല. ദ്വീപുകളിലും നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് സ്റ്റാറ്റസ് സിമ്പലായി മാറിയിരിക്കുന്ന സീവ്യൂവും വാട്ടര്‍ ഫ്രണ്ട് ഫഌറ്റുകളും ഉള്‍പ്പെടെയുള്ള ബഹുനില സൗധങ്ങള്‍ മലയാളികള്‍ ഉയര്‍ത്തുന്നത്. ഇതിന്റെയെല്ലാം ഇരകള്‍ തീരദേശനിവാസികളും മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നവരുമാണ്. ആഴക്കടല്‍ മത്സ്യബന്ധനത്തിന് മത്സ്യത്തൊഴിലാളികള്‍ എതിരാകുന്നത് അത് അവരുടെ ഉപജീവനമാര്‍ഗത്തിന് വെല്ലുവിളിയാകുന്നതിനാലാണ്. കേരള തീരക്കടലിലെ മത്സ്യങ്ങള്‍, പ്രത്യേകിച്ച് ചെമ്മീന്‍ മുതലായവ കയറ്റുമതിയില്‍ സുപ്രധാന ഇനങ്ങളാണ്. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ ആഴക്കടല്‍ മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുന്നു. പക്ഷേ ആഴക്കടല്‍ ശൂന്യമാകുമ്പോള്‍ 500 മീറ്ററിനുള്ളില്‍ മത്സ്യബന്ധനം നടത്തുന്ന മത്സ്യത്തൊഴിലാളികള്‍ പട്ടിണിയിലാകുന്നു. തീരദേശ നിവാസികള്‍ അല്ലെങ്കിലും ദുരിതബാധിതരാണ്. കാലാവസ്ഥാ വ്യതിയാനം, സുനാമി പോലുള്ള പ്രതിഭാസം ജനങ്ങളെ പരിസ്ഥിതി അഭയാര്‍ത്ഥികളാക്കുകയാണ്.
ഇപ്പോള്‍തന്നെ ശുദ്ധജലം എന്നത് കിട്ടാക്കനിയാണ്. അതിനുള്ള പ്രധാനകാരണം ഉപ്പുവെള്ള കയറ്റം മാത്രമല്ല, കേരളീയരുടെ ശുചിത്വബോധമില്ലായ്മ മൂലം അവര്‍ കായലിലും കടലിലും കുടിവെള്ളം തരുന്ന നദികളില്‍പ്പോലും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതാണ്. പക്ഷേ കാലാവസ്ഥാ വ്യതിയാനവും സുനാമി പോലുള്ള പ്രതിഭാസവും കടല്‍ക്ഷോഭവും കടല്‍ കരയെടുക്കുന്നതുമെല്ലാം തീരദേശ നിവാസികളുടെ ജീവിതം ദുരിതമയമാക്കുന്നു. പക്ഷേ അവര്‍ അനുഭവിക്കുന്ന ദുരവസ്ഥ ഭരണാധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്താനോ പരിഹാരം കാണാനോ കാര്യമായ ശ്രമങ്ങള്‍ നടന്നുകാണുന്നില്ല. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങള്‍ ജനസാന്ദ്രത ഒരു ചതുരശ്ര കി.മീറ്ററില്‍ 2150 ആണത്രെ. ഇതുതന്നെ ഒരു ദുരന്തം വരുമ്പോള്‍ മരണസംഖ്യ ഉയരാന്‍ കാരണമാകുന്നു. ഇവിടെ വനനശീകരണവും കണ്ടല്‍ക്കാട് നശീകരണവും ഒരുപോലെ വ്യാപകമാണ്. ഇതുമൂലം മത്സ്യക്കുഞ്ഞുങ്ങളുടെ പ്രജനനം നടക്കാതെ കടല്‍ജലം അമ്ലപൂരിതമാകുമ്പോള് ജലജീവികള്‍ ചത്തൊടുങ്ങുകയും ചെയ്യും. തീരദേശനിവാസികളും മത്സ്യത്തൊഴിലാളികളും ഇതുമൂലം ദുരിതത്തില്പ്പെടുന്നു. അവര്‍ക്ക് തൊഴിലും ഭക്ഷണവും നല്‍കുന്നത് കടലാണ്. പക്ഷേ തീരദേശനിവാസികളുടെ സംരക്ഷണത്തിനോ, പ്രകൃതിദുരന്തങ്ങള്‍ പ്രവചിക്കുന്ന സാങ്കേതിക ഉപകരണങ്ങള്‍ തീരദേശമേഖലകളിലും ദ്വീപുകളിലും സ്ഥാപിക്കാനോ ഉള്ള ദീര്‍ഘവീക്ഷണം ഭരണാധികാരികള്‍ക്കില്ല. മത്സ്യബന്ധന സമൂഹം ശ്രദ്ധയില്‍വരുന്നത് അവരുടെ വോട്ടിനുവേണ്ടി യാചിക്കാന്‍ പോകുമ്പോള്‍ മാത്രമാണല്ലോ.
കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുന്നത് 500 മീറ്ററില്‍ അപ്പുറത്തുള്ള മത്സ്യബന്ധനവും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നാണ്. ഇത് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഭീഷണിയാണ്. ചെറിയ മത്സ്യബന്ധന ബോട്ടുകള്‍ 200നും 500 മീറ്റിനും മധ്യേ മത്സ്യബന്ധനം നടത്തുന്നതാണ്. ഇപ്പോള്‍ സര്‍ക്കാര്‍ നിര്‍ദേശം 1178 ആഴക്കടല്‍ മത്സ്യബന്ധന ബോട്ടുകള്‍ കൂടി ഈ മേഖലയില്‍ മത്സ്യബന്ധനം നടത്തണമെന്നാണ്. ആഗോള താപനം, കൊടുങ്കാറ്റ് മുതലായവ മത്സ്യബന്ധനമേഖലയിലെ പ്രശ്നങ്ങളാണ്. പക്ഷേ ഈ ആഗോളവല്‍കൃത കാലഘട്ടത്തില്‍ ഒരു ‘നീലവിപ്ലവ’ മാണ് കേന്ദ്രം നിര്‍ദേശിക്കുന്നത്. ഇന്ത്യന്‍ എക്കോണമിക് സോണിനും ഇതേ ആവശ്യമാണ്. ആഴക്കടല്‍ മത്സ്യബന്ധനം അപകടമാണെന്നും ചെറിയ മത്സ്യബന്ധന ബോട്ടുകളാണ് വേണ്ടത് എന്നുമാണ് അവര്‍ ഉയര്‍ത്തുന്ന വാദം. പക്ഷേ ഇന്ത്യന്‍ മത്സ്യബന്ധനം ഇന്ന് ആഗോളവല്‍കൃത ലോക തൊഴില്‍ സംസ്ക്കാരത്തിന്റെ ഭാഗമാകുകയാണല്ലോ. അതുകൊണ്ടുതന്നെ കേരളത്തിന്റെ സവിശേഷ ഭൂമിശാസ്ത്ര സാഹചര്യം കണക്കിലെടുത്ത് കായല്‍ത്തീരങ്ങള്‍ വികസന നിരോധിത മേഖലയായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഇപ്പോള്‍ ഉയര്‍ന്നുവരുന്നു. തീരദേശ സംരക്ഷണനിയമം ഊര്‍ജിതമായി നടപ്പാക്കുകയും തീരദേശ കയ്യേറ്റം കര്‍ശനമായി നിയന്ത്രിക്കുകയും വേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: