ചൂഷണവിധേയമായ തൊഴിലാളി രംഗം ശുദ്ധീകരിക്കുക മാത്രമല്ല, ‘മേക്ക് ഇന്‍ ഇന്ത്യ’ എന്ന പദ്ധതിയുടെ തയ്യാറെടുപ്പായും മാറുകയാണ് തൊഴില്‍ നിയമങ്ങള്‍ സമഗ്രമായി പൊളിച്ചെഴുതാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനം. തൊഴിലാളികള്‍ക്ക് വളരെ പ്രയോജനകരമായ വിധത്തില്‍ നാലേകാല്‍ കോടി പ്രോവിഡന്റ് ഫണ്ട് അംഗങ്ങള്‍ക്ക് ഉപകരിക്കുന്ന ഏകീകൃത പിഎഫ് നമ്പര്‍ സംവിധാനവും വ്യാപാരം ആരംഭിക്കുന്നതിനാവശ്യമായ 16 ഇന ഫോമുകള്‍ക്ക് പകരം ഒരു ഫോമാക്കി ചുരുക്കുന്നതും ഏറെ ഗുണകരമാവും.
നടപടികള്‍ ലളിതമാക്കുന്നത് ജനങ്ങള്‍ക്ക് ആശ്വാസമാണ്. ഇതിനു പുറമെ ”ശ്രം സുവിധ” എന്നപേരില്‍ ആരംഭിക്കുന്ന ഏകീകൃത വെബ്സൈറ്റ് സുതാര്യമായ തൊഴിലിട പരിശോധന, തൊഴിലുടമകള്‍ക്ക് ഏകീകൃത ലേബര്‍ ഐഡന്റിഫിക്കേഷന്‍ എന്നിവയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. തൊഴില്‍ രംഗത്തെ ‘ഇന്‍സ്പെക്ടര്‍ രാജ്’ രീതി അവസാനിച്ചു എന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായി രാഷ്ട്രീയ സ്വാസ്ഥ്യ ബീമ യോജന (ആര്‍എസ്ബിവൈ) മുതലായ പദ്ധതികളും പ്രഖ്യാപിച്ചുകൊണ്ട് ഭാരതം എന്ന മഹാരാജ്യത്തെ തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും ഒരുപോലെ പ്രചോദനകരമായ നിയമസംവിധാനമാണ് നിലവില്‍ കൊണ്ടുവരുന്നത്.
72 മണിക്കൂറിനുള്ളില്‍ പരാതികള്‍ക്ക് പരിഹാരം ഉണ്ടാകും. തൊഴിലുടമകള്‍ക്ക് ഏകീകൃത ലേബര്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍, ചെറുകിട ഫാക്ടറികളെ കുറഞ്ഞ കൂലി നിയമം, വ്യവസായ തര്‍ക്ക നിയമം എന്നിവയില്‍ നിന്ന് ഒഴിവാക്കാനും തീരുമാനമായി. ജോലി സ്ഥലത്തേക്കും തിരികെ വീട്ടിലേക്കും യാത്രാസൗകര്യം നല്കുന്ന സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് ജോലി അനുവദിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചത് അവര്‍ക്ക് കൂടുതല്‍ തൊഴില്‍ സാധ്യതയ്ക്ക് വഴിയൊരുക്കുന്നു.
ഈ നിയമങ്ങള്‍ വഴി രാജ്യത്തെ തൊഴില്‍മേഖലയും നിക്ഷേപസാധ്യതയും വര്‍ധിച്ച് രാജ്യത്തിന് പുരോഗതി സാധ്യമാക്കുന്നു. ഇ ഗവേണന്‍സിന്റെ താത്പ്പര്യം സംരക്ഷിക്കുവാനും വെള്ളക്കോളര്‍ ജോലിയാണ് മികച്ചതെന്ന ധാരണ തിരുത്താനും പ്രധാനമന്ത്രി ആവശ്യപ്പെടുമ്പോള്‍ തൊഴില്‍-നിര്‍മാണ രംഗത്തേക്ക് അദ്ദേഹം പുതുവെളിച്ചം വീശുകയാണ്. ഇതുവഴി തൊഴിലാളികളെ രാഷ്ട്ര നിര്‍മാതാക്കളായി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി പറയുന്നു. അധ്വാനമാണ് നാടിനെ പുരോഗതിയിലേക്ക് നയിക്കുന്നതെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം ഇതിന് അടിവരയിടുന്നു.
തൊഴിലിടങ്ങളിലെ പരിശോധനകള്‍ക്ക് കൃത്യമായ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതും പരിശോധനാ റിപ്പോര്‍ട്ട് 72 മണിക്കൂറിനകം ‘ശ്രംസുവിധാ’ പോര്‍ട്ടലില്‍ ലഭ്യമാക്കണമെന്ന നിര്‍ദ്ദേശവും ഇന്‍സ്പെക്ടര്‍ രാജിന് അന്ത്യം കുറിക്കുന്നു. ശ്രംസുവിധാ സംവിധാനം വഴി 16 തൊഴില്‍ നിയമങ്ങളാണ് ഒരൊറ്റ ഓണ്‍ലൈന്‍ ഫോമിലൂടെ ലഘൂകരിക്കപ്പെട്ടിരിക്കുന്നത്. തൊഴിലാളികള്‍ക്ക് വിദഗ്ദ്ധ പരിശീലനം നല്‍കാനും തീരുമാനമായി. ഭാരതത്തില്‍ സ്വാശ്രയ ശീലം വളര്‍ത്തി, സ്വയംപര്യാപ്തമാക്കി, മറ്റുരാജ്യങ്ങളോടുള്ള വിധേയത്വം ഒഴിവാക്കുവാനും മറ്റും ഈ നിയമങ്ങള്‍ സഹായകരമാകും. ഇപ്പോള്‍ കുടുംബശ്രീ മാതൃക അനുകരിക്കാന്‍ വിദേശ രാജ്യങ്ങള്‍ മുന്നോട്ടുവരുന്നപോലെ ഭാരതത്തിലെ തൊഴില്‍രംഗം പഠിക്കാനും വിദേശികള്‍ എത്തുമെന്നുറപ്പാണ്.
പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടില്‍ കിടക്കുന്ന 27,000 കോടി രൂപ പാവപ്പെട്ടവരുടെ പണമാണെന്നും അതിന്റെ അവകാശികള്‍ക്ക് തിരികെ നല്‍കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുകയാണ്. ചരിത്രപരമാണ് ഈ പ്രഖ്യാപനം. തൊഴില്‍ രംഗത്ത് പതിറ്റാണ്ടുകളായി തുടരുന്ന ജീര്‍ണത അവസാനിപ്പിക്കാന്‍ തന്നെയാണ് ഭരണാധികാരി എന്നനിലയ്ക്ക് മോദിയുടെ ശ്രമമെന്ന് വ്യക്തം. സ്ഥാപനങ്ങളിലെ പരിശോധനകള്‍കൊണ്ട് നേരിടുന്ന പ്രയാസങ്ങള്‍ പരിഹരിക്കാന്‍ ഒരു സ്ഥാപനത്തില്‍ ഏതുദ്യോഗസ്ഥന്‍ പരിശോധനയ്ക്ക് പോകണമെന്ന് കമ്പ്യൂട്ടര്‍ ഉപയോഗിച്ച് തെരഞ്ഞെടുക്കും. ഉദ്യോഗസ്ഥ ചൂഷണത്തില്‍നിന്നും സ്ഥാപന ഉടമകളെ രക്ഷിക്കാനും അനധികൃത ആനുകൂല്യങ്ങള്‍ തടയാനുമാണിത്.
പരിശോധനകള്‍ക്കും കൃത്യമായ മാനദണ്ഡങ്ങള്‍ നിശ്ചയിക്കും. ഈ പ്രഖ്യാപനത്തോടൊപ്പം ഭാരതത്തിലെ 1800 ലേബര്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് ചട്ടങ്ങളും അനുബന്ധ വ്യവസ്ഥകളും മാറുന്നത് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ എസ്എംഎസ് സന്ദേശവും ലഭിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ഭാരതത്തെ മാതൃകാരാജ്യമായി മാറ്റി, തൊഴിലാളി-മുതലാളി പരിഗണനയ്ക്ക് ഊന്നല്‍ നല്‍കുന്നത് രാജ്യത്തെ സമ്പദ്വ്യവസ്ഥ മെച്ചപ്പെടുത്തുമെന്ന് മാത്രമല്ല, തൊഴില്‍ സമരങ്ങള്‍ക്ക് വിരാമമിട്ട് തൊഴിലാളി-മുതലാളിമാര്‍ക്ക് ഒരേ വിധത്തിലുള്ള പരിഗണന നല്കി ആ മേഖലയില്‍ സമാധാനവും ഉറപ്പുവരുത്തുമെന്ന് പ്രത്യാശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: