പാനൂര്‍(കണ്ണൂര്‍): ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖായിരുന്ന കതിരൂരിലെ മനോജ് വധക്കേസിലെ മുഖ്യപ്രതി പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ ചികിത്സ തേടിയ സംഭവത്തില്‍ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും അന്വേഷണസംഘം ചോദ്യം ചെയ്തു.
മനോജ് വധത്തിലെ മുഖ്യപ്രതി കതിരൂരിലെ വേണാടന് വിക്രമന് ബോംബിന്റെ ചീള് തെറിച്ച് പറ്റിയ പരിക്കിന് ചികിത്സ തേടിയ പയ്യന്നൂര്‍ സഹകരണ ആശുപത്രിയിലെ ഡോക്ടര്‍മാരില്‍ നിന്നും ജീവനക്കാരില്‍ നിന്നുമാണ് അന്വേഷണ സംഘാംഗമായ ഡിവൈഎസ്പി ജോസി ചെറിയാന് ഇന്നലെ മൊഴിയെടുത്തത്. ഡോ. നവീന്‍, ജീവനക്കാരനായ രമേശന് തുടങ്ങിയവരെയാണ് ചോദ്യം ചെയ്തത്. പരിക്കേറ്റ വിക്രമന് ചികിത്സ തേടിയതായി ചോദ്യം ചെയ്യലില്‍ ഇവര്‍ സമ്മതിച്ചിട്ടുണ്ട്. ഇവര്‍ക്ക് പുറമേ മറ്റ് രണ്ടുപേരില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തിട്ടുണ്ട്. രമേശനെ വിശദമായി ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇയാളാണ് വിക്രമന്റെ ചികിത്സക്ക് സഹായങ്ങള്‍ ചെയ്തുകൊടുത്തതെന്ന് വ്യക്തമായിട്ടുണ്ട്. രമേശന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. സിപിഎം ബ്രാഞ്ച് കമ്മറ്റിയംഗമാണ് കസ്റ്റഡിയിലുള്ള രമേശന്.
സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ മുന്‍ ഡ്രൈവറായ കൂത്തുപറമ്പിലെ ഷമീജിനെയും അന്വേഷണസംഘം ഇന്നലെ ചോദ്യം ചെയ്തു. കൊലയാളി സംഘങ്ങളെ ഏകോപിപ്പിക്കുന്നതില്‍ ഇയാള്‍ക്ക് പങ്കുള്ളതായി സംശയമുണ്ട്. ഇയാളെ ചോദ്യം ചെയ്ത് നിബന്ധനകളോടെ വിട്ടയച്ചു.
അതേസമയം സിപിഎം നേതാവ് എ. അശോകന് ഇന്ന് 10 മണിക്ക് അന്വേഷണ സംഘം മുമ്പാകെ ഹാജരാകണമെന്ന് കാണിച്ച് വീണ്ടും നോട്ടീസ് നല്കി. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലില്‍ നിന്നും നിരാഹാരത്തിന്റെ പേരില്‍ മാറി നിന്ന അശോകന് ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും. കൊലപാതകത്തിലെ മുന്നൊരുക്കത്തില്‍ അശോകന് പങ്കുള്ളതായി സൂചനയുണ്ട്. മനോജിനോട് ഇയാള്‍ക്ക് മുന്‍വൈരാഗ്യമുണ്ടായിരുന്നു. മനോജിന്റെ കൊലപാതക ആസൂത്രണം അറിയുകയും അതിനു വേണ്ടി മറ്റ് സഹായങ്ങള്‍ അശോകന് ചെയ്തതായും അന്വേഷണസംഘം മനസ്സിലാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: