അഹമ്മദാബാദ് : എണ്‍പത്തൊമ്പതാമത് ടെക്സ്റ്റയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വേള്‍ഡ് കോണ്‍ഫറന്‍സില്‍ ഭാരതത്തില്‍നിന്നുള്ള ഖാദി വസ്ത്രങ്ങളെ അവതരിപ്പിക്കാനൊരുങ്ങി ഗാന്ധിനഗര്‍ നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയിലെ രണ്ട് അധ്യാപകര്‍. അടുത്തമാസം ചൈനയിലെ വുഹാനാണ് അന്താരാഷ്ട്ര കോണ്‍ഫറന്‍സിന് വേദിയാകുന്നത്. എന്‍ഐഎഫ്ടി അധ്യാപകരായ ഭാസ്കര്‍ ബാനര്‍ജി, ഭരത് ജയിന് എന്നിവരാണ് ഖാദിയെ ലോകത്തിനു മുമ്പില്‍ പരിചയപ്പെടുത്താനൊരുങ്ങുന്നത്.
പാദരക്ഷ, തുണിത്തരങ്ങള്‍ എന്നീ മേഖലകളിലെ വ്യവസായികള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ പുതിയ അവസരങ്ങള്‍ സൃഷ്ടിക്കാനാണ് ഇത്തരം കോണ്ഫറന്സുകൊണ്ടുദ്ദേശിക്കുന്നത്. ഭാരതത്തിന്റെ പാരമ്പര്യത്തിന്റെ തന്നെ ഭാഗമായ ഖാദി വസ്ത്രങ്ങള്‍ക്ക് പ്രചാരണം നല്‍കുന്നതിന്റെ ഭാഗമായാണ് ഇത് വേള്‍ഡ് കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കുന്നതെന്ന് ഇരുവരും പറഞ്ഞു.
രാജ്യത്തെ പ്രമുഖ ദേശീയ ബ്രാന്‍ഡായ ഗുജറാത്തില്‍ നിന്നുള്ള അരവിന്ദ് മില്‍സ് യുവാക്കള്‍ക്കായി ഖാദികൊണ്ട് നിര്‍മ്മിച്ച ട്രൗസറുകള്‍ പുറത്തിറക്കിയിരുന്നത് ദേശീയതലത്തില്‍ പ്രചാരം നേടിയുന്നു. ചൈനയില്‍ നിന്നുള്ള ടെക്സ്റ്റയില്‍ വിപണിയില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന മികച്ച പല കമ്പനികളും കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നുണ്ട്. കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കപ്പെടുന്നതോടെ ഖാദി ഉല്‍പ്പാദകര്‍ക്ക് കൂടുതല്‍ തൊഴിലവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ മൂന്നുനാല് വര്‍ഷങ്ങളായി രാജ്യത്ത് ഗാന്ധിയന്‍ ചര്‍ക്കയുടെ ഉത്പാദനം നിര്‍ത്തിവെച്ചിരിക്കുകയാണ്. 1993ല്‍ ഗുജറാത്തിലെ ഖാദിഗ്രാം ഉദ്യോഗാണ് ചര്‍ക്ക നിര്‍മ്മാണത്തിന് തുടക്കം കുറിക്കുന്നത്. മൂന്നുവര്‍ഷത്തിനുള്ളില്‍ ഇവരുടെ ചര്‍ക്കയ്ക്ക് ഓര്‍ഡറൊന്നും ലഭിക്കാത്തതിനാല്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ഖാദി ഗ്രാമിന് അവസാനമായി 100 ചര്‍ക്ക നിര്‍മ്മിച്ചുനല്‍കുന്നതിനുള്ള ഓര്‍ഡറാണ് ലഭിച്ചത്. ഒരു ചര്‍ക്കയുടെ വില 125 രൂപയാണ് വില. നിര്‍മ്മാണ ചെലവ് 700 മുതല്‍ 7200 രൂപ വരെ പലപ്പോഴുമെത്താറുണ്ട്. ഇത് ഈ മേഖലയില്‍ പ്രതിസന്ധിയിലാക്കുന്നുണ്ട്.
രാജ്യത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ചര്‍ക്കയില്‍ നൂല്നൂല്ക്കാന് പഠിപ്പിച്ചിരുന്നെങ്കിലും നിലവില്‍ ഗുജറാത്ത് വിദ്യാപീഠത്തില്‍ മാത്രമാണ് വിദ്യാര്‍ത്ഥികളെ ചര്‍ക്കയുടെ ഉപയോഗം പഠിപ്പിക്കുന്നത്. മഹാത്മാഗാന്ധി ആരംഭിച്ചതാണ് ഈ വിദ്യാപീഠം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: