പാറ്റ്ന:ഗാന്ധിമൈതാനത്ത് വെള്ളിയാഴ്ചയുണ്ടായ ദുരന്തം സംസ്ഥാന സർക്കാരിന്റെ അനാസ്ഥമൂലം. മുമ്പുണ്ടായ രണ്ട് ദുരന്തങ്ങളിൽനിന്നും സർക്കാർ യാതൊരു പാഠവും പഠിച്ചിട്ടില്ലെന്നാണ് ഇതിൽനിന്നും തെളിയുന്നത്. സർക്കാരിന്റ വീഴ്ചയെക്കുറിച്ച് വ്യാപകമായ വിമർശം ഉയർന്നതിനെതുടർന്ന് സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.
ദുരന്തം നടന്ന് ഏഴ് മണിക്കൂർ കഴിഞ്ഞാണ് മുഖ്യമന്ത്രി പാറ്റ്ന മെഡിക്കൽ കോളേജിൽ എത്തിയതെങ്കിൽ ആരോഗ്യമന്ത്രിയെത്തിയതാകട്ടെ പതിനേഴ് മണിക്കൂർ കഴിഞ്ഞായിരുന്നു. ആശുപത്രിയിലെ അസൗകര്യങ്ങൾ ജനങ്ങളെ വലച്ചു. മരിച്ചവരുടെയും പരിക്കേറ്റവരുടെയും ബന്ധുക്കളും സുഹൃത്തുക്കളും ഇതിൽ പ്രതിഷേധിച്ച് മന്ത്രിക്കെതിരെ മുദ്രാവാക്യം ഉയർത്തി.
ദസറ ആഘോഷം കഴിഞ്ഞ് മടങ്ങി തിക്കിലും തിരക്കിലും പെട്ടുണ്ടായ ദുരന്തത്തിൽ 33പേർ മരിക്കുകയും 29പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇത്തരത്തിലുള്ള രണ്ട് ദുരന്തങ്ങൾ നേരത്തെ ഉണ്ടായിട്ടുണ്ടെങ്കിലും അവ ആവർത്തിക്കാതിരിക്കാനുള്ള യാതൊരു സുരക്ഷാ നടപടികളും സർക്കാർ കൈകൊണ്ടിരുന്നില്ല.
2012 നവംബറിൽ ഛഡ് പൂജയ്ക്കിടെ തിരക്കിൽപ്പെട്ട് ഇവിടെ 21 പേർ മരിച്ചിരുന്നു. കഴിഞ്ഞവർഷം നരേന്ദ്രമോദി പ്രസംഗിച്ച ഇതേ മൈതാനത്താണ് ബോംബ് സ്ഫോടനം ഉണ്ടായത്. ഈ സംഭവത്തിൽ ആറ് പേർ മരിച്ചിരുന്നു. ഇതിനെതുടർന്ന് സുരക്ഷ കണക്കിലെടുത്ത് മൈതാനത്തിന് ചുറ്റും സ്ഥാപിച്ചിരുന്ന ഹൈമാസ്റ്റ് വിളക്കുകൾ ഒന്നും തന്നെ കഴിഞ്ഞദിവസം പ്രവർത്തിക്കാത്തതിനെതുടർന്ന് മൈതാനം ഇരുട്ടിലായിരുന്നു. ജനങ്ങൾ മേൽക്കുമേൽ വീഴാൻ ഇതൊരു കാരണായി. സർക്കാരിന്റെ സുരക്ഷാ വീഴ്ചക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്.
ആഘോഷത്തിലെ മുഖ്യഅതിഥിയായിരുന്ന മുഖ്യമന്ത്രി ജിതൻ രാം മഞ്ജിയും സഹമന്ത്രിമാരും പോലീസ് സംരക്ഷണത്തോടെ മൈതാനം വിട്ടതോടെയാണ് ജനങ്ങൾ തിക്കുംതിരക്കും കൂട്ടി പുറത്തേക്ക് പോയത്. സാധാരണക്കാരുടെ സുരക്ഷ പോലീസ് പരിഗണിച്ചില്ലായെന്നതാണ് തദ്ദേശവാസികളായവർ പറയുന്നത്. വിവിധ ആഘോഷങ്ങൾക്കായി ജനക്കൂട്ടം തടിച്ചുകൂടുമ്പോൾ പാറ്റ്ന പോലീസും സംസ്ഥാനസർക്കാരും കഴിഞ്ഞകാല സംഭവങ്ങൾ ഉൾക്കൊണ്ട് സുരക്ഷാസംവിധാനങ്ങൾ എന്തുകൊണ്ട് ഒരുക്കുന്നില്ലായെന്ന ചോദ്യമാണ് ഉയരുന്നത്.
ദുരന്തങ്ങളുടെ സ്വഭാവം, തടിച്ചുകൂടുന്ന ജനക്കൂട്ടം, സ്ഥലത്തിന്റെ പ്രത്യേകത ഇതെല്ലാം വ്യക്തമായി പോലീസിനറിയാവുന്നതാണ്. ഒരുലക്ഷം ജനങ്ങൾ ഗാന്ധിമൈതാനത്ത് ഒത്തുചേരുമെന്ന് അറിയാമായിരുന്നിട്ടും പുറത്തേക്കുള്ള നാല് കവാടങ്ങളിൽ മൂന്നെണ്ണം മാത്രം ഭാഗികമായി തുറന്നുവെച്ചതിലും ദുരൂഹതയുണ്ട്. ഗെയിറ്റിൽ ചങ്ങലയും ഇട്ടിരുന്നു. മൈതാനത്തിന് ചുറ്റും എട്ടടി പൊക്കത്തിൽ ഇരുമ്പ് വേലി സ്ഥാപിച്ചിരുന്നു. ഇതെടുത്ത് ചാടുകയെന്നത് ജനങ്ങൾക്ക് അപ്രായോഗികമാണ്.
രണ്ട് വർഷംമുമ്പാണ് ചുറ്റുമതിൽ പൊളിച്ച് ഇരുമ്പുവേലി സ്ഥാപിച്ചത്. ഗാന്ധിമൈതാനത്തെ ലൈറ്റുകളുടെ തകരാറുകൾ നേരത്തെ പരിഹരിക്കാൻ സാധിച്ചില്ല.ഹൃദയശൂന്യമായ നിലപാടാണ് പ്രാദേശികഭരണകൂടവും കൈകൊണ്ടത്. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനാവശ്യമായ സംവിധാനത്തിനോ, കവാടങ്ങളിൽ വേണ്ടസൗകര്യം ഒരുക്കുവാനോ യാതൊന്നും ചെയ്തില്ല. അത്യാഹിതമുണ്ടായാൽ വേണ്ടനടപടികൾ കൈകൊള്ളുന്നതിനുള്ള സൗകര്യവും ഏർപ്പാടാക്കിയിരുന്നില്ല. ഭരണകൂടം ഉണർന്ന് പ്രവർത്തിച്ചിരുന്നെങ്കിൽ ഇത്തത്തിലൊരു ദുരന്തം ആവർത്തിക്കപ്പെടുമായിരുന്നില്ലായെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രതിപക്ഷത്തിന്റെ രൂക്ഷവിമർശനത്തെത്തുടർന്ന് ചിലപിഴവുകൾ സംഭവിച്ചതായി ബീഹാർ മുഖ്യമന്ത്രി ജിതൻ രാം മഞ്ജി കഴിഞ്ഞദിവസം സമ്മതിച്ചിരുന്നു. സംഭവത്തിലെ ഉത്തവാദികൾക്കെതിരെ കർശനനടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: