ആദ്യ ദൗത്യത്തില്‍ തന്നെ ചൊവ്വാ ഭ്രമണപഥത്തില്‍ ഭാരതം ചുവടുറപ്പിച്ച മുഹൂര്‍ത്തം. ബംഗളൂരുവിലെ ഐഎസ്ആര്‍ഒ മിഷന് കോംപ്ലക്സ് രണ്ടില്‍ അത് നേരിട്ട് കണ്ട പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്ലാദത്തിനതിരുണ്ടായിരുന്നില്ല. മുഴുവന്‍ ഭാരതീയരെയും രോമാഞ്ചകഞ്ചുകമണിയിച്ച സന്ദര്‍ഭം കൂടിയായിരുന്നു അത്. ചരിത്രം രചിച്ച് ഭാരതം സ്വപ്നപദ്ധതി യാഥാര്‍ത്ഥ്യമാക്കി. ഒറ്റക്കുതിപ്പുകൊണ്ട് 65കോടി കിലോമീറ്റര്‍ താണ്ടി ലക്ഷ്യസ്ഥാനത്തെത്തുന്നതിനിടയില്‍ ഒരുനിമിഷംപോലും വീണ്ടുവിചാരമുണ്ടായില്ല. എല്ലാം നിശ്ചയിച്ചുറപ്പിച്ചതുപോലെ കിറുകൃത്യം. ഭാരതത്തിന്റെ ശാസ്ത്രജ്ഞന്മാരുടെ മികവും മിടുക്കുമാണ് ഇവിടെ ഒരിക്കല്‍കൂടി തെളിയിച്ചിട്ടുള്ളത്. ലോകത്തിനാകെ അത്ഭുതവും ആവേശവും സൃഷ്ടിച്ചുകൊണ്ടാണ് മംഗള്യാന് ദൗത്യനിര്‍വഹണത്തില്‍ പ്രധാന ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയത്. ലോകത്തിലെ ഏറ്റവും പ്രാധാന്യമേറിയതെന്നവകാശപ്പെടുന്ന അമേരിക്കയുടെ ശാസ്ത്രസംവിധാനമായ നാസയ്ക്ക്പോലും ചെയ്യാന്‍ കഴിയാത്തതാണ് ഭാരതം നേടിയിട്ടുള്ളത്. അതുകൊണ്ട് തന്നെ നാസയ്ക്ക് മംഗളയാനത്തെ അഭിനന്ദിക്കാതിരിക്കാനായില്ല. ചന്ദ്രനിലേക്കുള്ള ദൗത്യം വിജയിപ്പിക്കാന്‍ കഴിഞ്ഞ ചൈനക്ക് ചൊവ്വാ ദൗത്യം പരാജയമാണ് സമ്മാനിച്ചത്. ചൈനക്കും ഭാരതത്തിന്റെ പുതിയ നേട്ടത്തെ കണ്ടില്ലെന്ന് നടിക്കാനായില്ല. ”ഏഷ്യയുടെ അഭിമാനമായി മംഗളയാന്‍’ എന്ന് ചൈന വിശേഷിപ്പിച്ചിരിക്കുകയാണ്.
ഇതുവരെ നടത്തിയ ചൊവ്വ ദൗത്യം 51 ആണ്. അതില്‍ 21 എണ്ണം മാത്രമേ വിജയിച്ചിട്ടുള്ളൂ. യൂറോപ്യന്‍ യൂണിയന്, അമേരിക്ക, റഷ്യ എന്നിവരുടെ ദൗത്യമേ ഇതിനുമുന്‍പ് വിജയം കണ്ടുള്ളൂ. അക്കൂട്ടത്തിലാണ് ഭാരതവും ഇപ്പോള്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ചൊവ്വയെ ഭ്രമണം ചെയ്ത് വിവരശേഖരണത്തിന് പുറപ്പെട്ട 22 പേടകങ്ങളില്‍ ഒന്‍പത്തെണ്ണത്തിന് മാത്രമേ ലക്ഷ്യം കാണാനായുള്ളൂ. ചൊവ്വയുടെ ഉപരിതലത്തില്‍ ഇറക്കാനുള്ള 10 ലാന്‍സര്‍ ദൗത്യങ്ങളില്‍ മൂന്നും ഏഴ് റോവര്‍ ദൗത്യങ്ങളില്‍ നാലുമേ വിജയിച്ചുള്ളൂ. ഭൂമിയില്‍നിന്നും ഏറ്റവും ദൂരം എത്തുന്ന ഭാരതത്തിന്റെ ആദ്യപേടകം ഒരു പിഴവുമില്ലാതെ വിജയിക്കുമ്പോള്‍ അത് ഭാരതീയരെ ആകമാനം അഭിമാനം കൊണ്ട് വീര്‍പ്പുമുട്ടിക്കുന്നത് സ്വാഭാവികം. ചൈനയുടെ പേടകം കുതിച്ചുയരും മുന്‍പ് ഭൂമിയില്‍ പതിച്ചതും ജപ്പാന്റെ ദൗത്യം ഇന്ധനമില്ലാതെ തകര്‍ന്നടിഞ്ഞതും ഓര്‍ക്കുമ്പോള്‍ പ്രത്യേകിച്ചും കഴിഞ്ഞ നവംബര്‍ അഞ്ചിന് മംഗളയാന്‍ ശ്രീഹരിക്കോട്ടയില്‍നിന്നും ഉയര്ന്നുപൊങ്ങിയപ്പോള്തന്നെ ശാസ്ത്രലോകം ആശ്വാസംകൊണ്ടതായിരുന്നു. ശാസ്ത്രജ്ഞരുടെ ആത്മവിശ്വാസവും ഇച്ഛാശക്തിയും ഭരണകൂടത്തിന്റെ പൂര്‍ണ പിന്തുണയും കൂടിചേര്‍ന്നപ്പോള്‍ വികസിതരാജ്യങ്ങളുടെ തോളോടൊപ്പം നില്ക്കാന് ഭാരത്തിനും സാധിച്ചിരിക്കുന്നു. മുഴുവന്‍ സാമഗ്രികളും തദ്ദേശീയമായി വികസിപ്പിച്ചെടുത്തതുകൂടിയാകുമ്പോള് ഇരട്ടി മധുരമാണ് ഉണ്ടാക്കുന്നത്. ഭാരതത്തിന്റെ ആദ്യത്തെ ഗ്രഹാന്തര യാത്രാദൗത്യമാണ് മംഗള്യാന്. കൊല്‍ക്കത്തയില്‍ നടന്ന ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ്സിലാണ് ഇതിനെക്കുറിച്ച് ആദ്യപ്രഖ്യാപനമുണ്ടായത്. മംഗള്യാന് ചൊവ്വയിലെ ജലസാന്നിദ്ധ്യം, അന്തരീക്ഷ ഘടന, അണു വികിരണ സാന്നിദ്ധ്യം എന്നിവയെക്കുറിച്ചു പഠിക്കുന്നതിനായാണ് വിക്ഷേപിച്ചത്.
പിഎസ്എല്‍വി-എക്സ്എല്‍ ആണ് മംഗള്യാന് ഉപയോഗിച്ച വിക്ഷേപണ വാഹനം. വെറും 450 കോടിരൂപയാണ് ചൊവ്വാദൗത്യത്തിന് ചെലവിടേണ്ടിവന്നത്. ഒരു ബിഗ് ബജറ്റ് ചലച്ചിത്രത്തിനുപോലും ഇതിലധികം ചെലവിടുന്നുണ്ട്. യുഎസ്സിന്റെ ഏറ്റവും പുതിയ ദൗത്യമായ മാവെന് 67 കോടി ഡോളറാണ് (4180 കോടി രൂപ) ചെലവായത്. അമേരിക്കയുടെ ദൗത്യം തയ്യാറാകാന്‍ അഞ്ചുകൊല്ലം വേണ്ടിവന്നുവെങ്കില്‍, ഭാരതത്തിന് ഒന്നരക്കൊല്ലത്തോളം മാത്രം. ഏഴ് നിരീക്ഷണ ഉപകരണങ്ങളാണ് ഇതിലുള്ളത്. ഇന്‍ഫ്രാറെഡ് തരംഗങ്ങളുടെ സഹായത്താല്‍ വിവരം ശേഖരിക്കാന്‍ കഴിയുന്ന ഉപകരണം, ഹൈഡ്രജന്‍ സാന്നിദ്ധ്യം പഠിക്കാനുള്ള ആല്‍ഫാ ഫോട്ടോമീറ്റര്‍, മീഥേന്‍ സാന്നിദ്ധ്യം പഠിക്കാനുള്ള മീഥേന്‍ സെന്‍സര്‍ എന്നീ ഉപകരണങ്ങള്‍ നിര്‍ണായക വിവരങ്ങള്‍ ലഭ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മംഗള്യാന് ദൗത്യത്തിലൂടെ ഭാരതം നേടിയത് അസാധ്യമായ വിജയമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്താവിച്ചത്. 6500 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ച് മനുഷ്യവംശത്തിന്റെ സങ്കല്‍പ്പശേഷിയുടെ അതിരുകള്‍ കടക്കാന്‍ ഭാരതത്തിനായി. ഒരു ചരിത്രനിമിഷമാണ് ഇത്, ഈ നേട്ടം കൈവരിക്കാനായ എല്ലാ ശാസ്ത്രജ്ഞരെയും അഭിനന്ദിക്കുന്നുവെന്ന് ബംഗളൂരുവിലെ മിഷന് കണ്ട്രോള് സെന്ററില്‍ നരേന്ദ്രമോദി പറഞ്ഞപ്പോള്‍ നിലയ്ക്കാത്ത കരഘോഷമാണുയര്‍ന്നത്. ”മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്’ എന്ന മംഗള്യാന് ദൗത്യത്തിന്റെ സുപ്രധാനഘട്ടമായ ചൊവ്വാപഥപ്രവേശനത്തിന് സാക്ഷിയാകാന്‍ പ്രധാനമന്ത്രി മോദി ചൊവ്വാഴ്ച വൈകിട്ട് തന്നെ ബംഗളൂരുവിലെത്തിയിരുന്നു. നമുക്കസാദ്ധ്യമായതൊന്നുമില്ലെന്ന് തെളിയിക്കുകകൂടി ചെയ്ത ശാസ്ത്രജ്ഞന്മാരെ എത്ര അഭിനന്ദിച്ചാലും അധികമാവില്ലതന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: