കാസര്‍കോട്: അപ്രതീക്ഷിതമായി വേദിയിലെത്തിയ വനിതകളെ കണ്ടപ്പോഴും മുഖ്യമന്ത്രി പുഞ്ചിരിച്ചു. എന്നാല്‍ കുപ്പിയിലാക്കിയ ഉപ്പുവെള്ളം നീട്ടിയപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ ചിരി മാഞ്ഞു. അമ്പരന്നു നിന്ന മുഖ്യമന്ത്രിയോട് വനിതകള്‍ തന്നെ കാര്യം കാര്യം വിശദീകരിച്ചു. “വേനലായാല്‍ കാസര്‍കോട്ടുകാര്‍ കുടിക്കുന്ന വെള്ളമാണിത്. സാറൊന്ന് കുടിച്ച് നോക്കണം. ഞങ്ങള്‍ കാസര്‍കോട്ടുകാര്‍ ഇനിയുമെത്ര ഉപ്പുവെള്ളം കുടിക്കണം?”. ഉടന്‍ പരിഹാരമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിന് ശേഷവും പയസ്വിനിപ്പുഴയിലൂടെ ഒരുപാട് വെള്ളമൊഴുകി. എന്നാല്‍ ഉപ്പുവെള്ളം കുടിക്കേണ്ട ഗതികേടിന് മാറ്റമൊന്നുമില്ല.
സംസ്ഥാനത്തെ ഏറ്റവും പിന്നോക്ക ജില്ലയാണ് കാസര്കോടെന്നതില് എല്ലാവരും ഒറ്റക്കെട്ടാണ്. മാറിമാറി ഭരിച്ച മുന്നണികള്‍ക്കും ജില്ലയില്‍ നിന്നും ജയിച്ച ജനപ്രതിനിധികള്‍ക്കും ഇതില്‍ അഭിപ്രായ വ്യത്യാസമില്ല. വിദ്യാഭ്യാസവും ചികിത്സയുമുള്‍പ്പെടെ അയല്പക്കത്തെ മംഗലാപുരമാണ് ഏക ആശ്രയം. കാസര്‍കോട് ഏറ്റവും പിന്നില്‍ നില്‍ക്കുന്നതിന്റെ കാരണമെന്താണ്? മുന്നേറാനുള്ള വഴികള്‍ ഏതൊക്കെ? സ്ഥാനാര്‍ത്ഥികള്‍ പറയുന്നു…
വികസനത്തില്‍ പിന്നോക്കാവസ്ഥയുണ്ടെങ്കിലും കാസര്‍കോട് ഏറെ മാറിയിട്ടുണ്ടെന്നാണ് ഇടത് സ്ഥാനാര്‍ത്ഥിയും എംപിയുമായ പി.കരുണാകരന്റെ പക്ഷം. പഴയ കാസര്‍കോടല്ല ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്. കേന്ദ്ര സര്‍വ്വകലാശാല കൊണ്ടു വന്നു. ഇതിന്റെ അനുബന്ധ സ്ഥാപനങ്ങള്‍ ജില്ലയില്‍ നിന്നും അടര്‍ത്തി മാറ്റാനാണ് ഉമ്മന്‍ ചാണ്ടി ശ്രമിക്കുന്നത്. റെയില്‍വേ സ്റ്റേഷനുകളുടെ മുഖഛായ തന്നെ മാറ്റി. ഒന്‍പത് സ്റ്റേഷനുകള്‍ ആദര്‍ശ് സ്റ്റേഷനുകളായി പ്രഖ്യാപിക്കുകയും 30 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയും ചെയ്യുന്നു. എംപിയുടെ പ്രാദേശിക ഫണ്ട് വിനിയോഗത്തില്‍ സംസ്ഥാനത്ത് ഒന്നാമതാണ് കാസര്‍കോട് മണ്ഡലം. എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ 200 കോടിയുടെ നബാര്‍ഡ് പദ്ധതികള്‍ നടപ്പിലാക്കി. ജില്ലയുടെ വികസനത്തിന് എന്തെങ്കിയും ചെയ്തിട്ടുണ്ടെങ്കില്‍ അത് ഇടതുഗവണ്മെന്റ് ആണ്. രാഷ്ട്രീയ ലക്ഷ്യത്തോടെ മാത്രമാണ് കോണ്‍ഗ്രസും യുഡിഎഫും കാസര്‍കോടിനെ സമീപിച്ചത്. ജില്ലയുടെ വികസനത്തിന് പ്രഭാകരന് കമ്മീഷന് രൂപീകരിച്ചത് വലിയ പ്രചാരമാക്കുന്നു. എന്നാല്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ എന്ത് നടപടിയാണ് കൈക്കൊണ്ടത്. നാമമാത്രമായ തുകയാണ് അനുവദിച്ചത്. ഇത് തന്നെ മറ്റ് രീതിയില്‍ വരേണ്ടതുമാണ്. എന്‍ഡോള്‍ഫാന്‍ മേഖലയിലെ പുനരധിവസത്തിന് മേല്‍നോട്ടം വഹിക്കേണ്ട സെല്ലിനെ രാഷ്ട്രീയം കളിച്ച് തകര്‍ക്കുകയാണ് യുഡിഎഫ് ചെയ്തത്. കാസര്‍കോടിനെ എന്‍ഡോസള്‍ഫാന്‍ ജില്ലയായി പ്രഖ്യാപിക്കുകയല്ല, എന്‍ഡോസള്‍ഫാന്‍ വിമുക്ത ജില്ലയായി പ്രഖ്യാപിക്കുകയാണ് തന്റെ ലക്ഷ്യമെന്നും കരുണാകരന് വ്യക്തമാക്കുന്നു.
വികസനത്തിന് ഏറെ അനുകൂല ഘടകങ്ങളുള്ള കാസര്‍കോട് ഏറ്റവും പിന്നിലാണെന്നതില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സിദ്ദിഖിന് എതിരഭിപ്രായമില്ല. കേരളത്തില്‍ ഭാവി വികസനത്തിന്റെ മുഖമാക്കി മാറ്റാന്‍ കഴിയുന്ന സാധ്യതകളാണ് കസര്കോട്ടുള്ളത്. തീരദേശം, മനുഷ്യവിഭവശേഷി, കൃഷി, ഗതാഗതം എന്നിവയ്ക്ക് പുറമെ ഏറെ ഭൂമി ലഭ്യമാണെന്നുള്ളത് കാസര്‍കോടിന്റെ മാത്രം പ്രത്യേകതയാണ്. ഇതൊക്കെയുണ്ടായിട്ടും ജില്ല പിന്നോട്ടടിച്ചത് ഇടത് സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്നാണ് സിദ്ദിഖിന്റെ അഭിപ്രായം. ചന്ദ്രഭാനു കമ്മീഷന്, പ്രഭാകരന് കമ്മീഷന് തുടങ്ങി ജില്ലയുടെ വികസനത്തിന് നിരവധി പദ്ധതികള്‍ യുഡിഎഫ് കൊണ്ടുവന്നു. കാലാകാലം വോട്ടുചുരത്തിയ കറവപ്പശുവിനെപ്പോലെ കാസര്‍കോടിനെ കാണുന്ന ഇടതുപക്ഷം അതിനൊരു കാടിവെള്ളം പോലും കൊടുക്കാന്‍ തയ്യാറായില്ല. അറബിക്കടലില്‍ തള്ളാനുള്ള മുദ്രാവാക്യങ്ങളല്ലാതെ ഇടതുമനസ്സുള്ള കാസര്‍കോടിന് നാളിതുവരെ മറ്റൊന്നും നല്‍കിയിട്ടില്ല. യുവാക്കള്‍ അന്യസംസ്ഥാനങ്ങളിലേക്ക് ചേക്കേറുന്നു. പഠിക്കാനും ജോലിചെയ്യാനുമുള്ള സൗകര്യം ജില്ലയില്‍ ഒരുക്കണം. വ്യക്തമായ വികസന അജന്‍ഡയുമായാണ് യു.ഡി.എഫ്. വോട്ടുതേടുന്നതെന്നും സിദ്ദിഖ് പറയുന്നു.
ഭരണാധികാരികളുടെ ആത്മാര്‍ത്ഥതയില്ലായ്മയാണ് വികസനത്തിന് തടസ്സമെന്നാണ് ബിജെപി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്റെ വിലയിരുത്തല്‍. മലബാറിനോട്, പ്രത്യേകിച്ച് വടക്കേ മലബാറിനോട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പുലര്‍ത്തുന്ന അവഗണനയുടെ ഇരകളാണ് കാസര്‍കോട്ടുകാര്‍. ഇരുമുന്നണികളും നിരത്തുന്ന അവകാശവാദങ്ങളെല്ലാം പൊള്ളയാണെന്ന് വിഷയം പരിശോധിച്ചാല്‍ മനസിലാകും. കേന്ദ്ര സര്‍വ്വകലാശാല അനുവദിച്ചത് നേട്ടമായ് പറയുന്നു. എന്നാല്‍ ജില്ലയെ നോക്കുകുത്തിയാക്കി സര്‍വ്വകലാശാലയുടെ അനുബന്ധസ്ഥാപനങ്ങള്‍ പുറത്തേക്ക് കടത്തുകയാണ്.
എന്‍ഡോസള്‍ഫാന്‍ വിഷമഴയില്‍ കുതിര്‍ന്ന ജീവഛവങ്ങളുടെ നിലവിളികള്‍ക്ക് ഇനിയും പരിഹാരമായിട്ടില്ല. അവകാശങ്ങള്‍ പട്ടിണികിടന്നും പ്രതിഷേധിച്ചും നേടിയെടുക്കേണ്ട ഗതികേടിലാണ് ദുരിതബാധിതര്‍. ഭാഷാന്യൂനപക്ഷങ്ങളെ എങ്ങനെ ദ്രോഹിക്കാമെന്നാണ് ഭരണകൂടം ചിന്തിക്കുന്നത്. ജില്ലയുടെ സാമ്പത്തിക മേഖലയുടെ നട്ടെല്ലായ കവുങ്ങ് കൃഷി നിരോധിക്കാനുള്ള നീക്കം അണിയറയില്‍ നടക്കുകയാണ്. ഏറ്റവുമധികം ഭൂമി ലഭ്യമായിട്ടുള്ള കാസര്‍കോട്ട് വ്യവസായ സംരംഭങ്ങള്‍ വരാന്‍ മടിക്കുന്നു. ജില്ലയുടെ സമഗ്ര വികസനത്തിന് 11000 കോടിരൂപയുടെ വികസന പാക്കേജാണ് പ്രഭാകരന് കമ്മീഷന് സമര്‍പ്പിച്ചത്. ബജറ്റ് വിഹിതത്തില്‍ വര്‍ദ്ധന വരുത്തണമെന്നും കമ്മീഷന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്തവണത്തെ ബജറ്റിലടക്കം പിച്ചക്കാശ് തന്ന് ജില്ലയെ മൂലക്കിരുത്തുകയാണുണ്ടായത്.
കാസര്‍കോട് നിന്നും ബിജെപിക്ക് പ്രതിനിധിയുണ്ടായാല്‍ ജില്ലയുടെ വികസനം സാധ്യമാക്കുമെന്ന് സുരേന്ദ്രന് പറയുന്നു. ആറ് മാസത്തിനുള്ളില്‍ എന്‍ഡോസള്‍ഫാന്‍ വിഷയം പരിഹരിക്കും. അവകാശത്തിന് വേണ്ടി ഇരകള്‍ക്ക് സമരം ചെയ്യേണ്ട ഗതിയുണ്ടാകില്ല. ജില്ലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് മോദി സര്‍ക്കാരിനു മുന്നില്‍ കാസര്‍കോട് പാക്കേജ് സമര്‍പ്പിക്കും. നാട്ടുകൂട്ടം പരിപാടിയിലൂടെ ജനങ്ങളില്‍ നിന്നും ലഭിച്ച നിവേദനങ്ങള്‍ ക്രോഡീകരിച്ചാണ് വികസന പാക്കേജ് തയ്യാറാക്കിയിരിക്കുന്നത്. മോദി അധികാരത്തിലെത്തിയാല്‍ കേന്ദ്രസര്‍ക്കാരിന് ചെയ്യാന്‍ സാധ്യമായതെല്ലാം ബിജെപി ലഭ്യമാക്കും. കാസര്‍കോട് നിന്നും കേന്ദ്രസംസ്ഥാന മന്ത്രിമാര്‍ ഇല്ലാത്തതും വികസന പിന്നോക്കാവസ്ഥക്ക് കാരണമാകുന്നുണ്ട്. ജില്ലയിലെ ജനപ്രനിധികള്‍ക്ക് മന്ത്രിസ്ഥാനം നല്കാന് മുന്നണികള്‍ തയ്യാറാകാത്തത് അവഗണനയുടെ തെളിവാണ്. കാസര്‍കോട് നിന്നും ബിജെപി പ്രതിനിധി തെരഞ്ഞെടുക്കപ്പെട്ടാല്‍ മോദി മന്ത്രിസഭയില്‍ അംഗമാകുമെന്നും സുരേന്ദ്രന് പറയുന്നു.
കെ.സുജിത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: