ഈ തെരഞ്ഞെടുപ്പില്‍ ദേശസ്നേഹമുള്ള തൊഴിലാളിക്ക് തന്റെ ആദര്‍ശാത്മക കടമ നിറവേറ്റുവാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. ജനാധിപത്യ വ്യവസ്ഥയില്‍ ഭരണകൂടത്തെ നിര്‍മിക്കുന്നതിന്റെ അടിസ്ഥാന കാര്യം സ്വതന്ത്രമായ സമ്മതിദാനാവകാശമാണ്. അത് ഫലപ്രദമായി ഉപയോഗിച്ചില്ലെങ്കില്‍ തെറ്റായ ഭരണകൂടമുണ്ടാകും. 1977ലെ പോലെ സമാനമായ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ പ്രാവശ്യത്തെ തെരഞ്ഞെടുപ്പ് നടക്കുന്നത്. ദേശീയ ജനത തങ്ങളുടെ ഇച്ഛാശക്തിയ്ക്കനുസരിച്ച് ഒരു ഭരണകൂട മാറ്റം ആഗ്രഹിക്കുമ്പോള്‍ കേരളത്തിലെ തൊഴിലാളികളും അതനുസരിച്ച് പ്രവര്‍ത്തിക്കുവാന്‍ തയ്യാറാകണം.
ഗുണമേന്മയുള്ള വ്യക്തികളെ തെരഞ്ഞെടുക്കുന്നതിനേക്കാള്‍ പ്രാധാന്യം അവര്‍ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ആശയാദര്‍ശങ്ങളും നയങ്ങളും പരിശോധിച്ച് വിവേകപൂര്‍വം സമ്മതിദാനാവകാശം ഉപയോഗിക്കുക എന്നുള്ളതാണ്. കാരണം, രാഷ്ട്രീയ പാര്‍ട്ടികളാണ് നമ്മുടെ ഭരണകൂടങ്ങളുണ്ടാക്കുന്നത്.
ഭാരതത്തിന്റെ ദേശീയതയെ തന്നെ നിരാകരിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ വക്താക്കള്‍ക്ക് നാടിന്റെ സാംസ്ക്കാരിക ഐക്യം നിലനിര്‍ത്താന്‍ സാധിക്കുകയില്ല. നമ്മുടെ ആദ്ധ്യാത്മികതയെയും പാരമ്പര്യത്തേയും പൈതൃകത്തേയും നിലനിര്‍ത്തുന്ന ദേശീയതയ്ക്ക് തുരങ്കം വയ്ക്കുവാന്‍ നാമായിട്ട് അവസരം ഒരുക്കിക്കൊടുക്കരുത്. രാഷ്ട്രത്തെ ഭിന്നിപ്പിക്കുന്ന പ്രാദേശികവാദങ്ങളും ഭീകരവാദങ്ങളും വിഘടനാ വാദങ്ങളും രാഷ്ട്രതാല്‍പ്പര്യം മുന്‍നിര്‍ത്തി ശക്തമായി നിരാകരിക്കുവാനുള്ള അവസരമാണിത്.
രാഷ്ട്രത്തിനുള്ളില്‍ ശിഥിലീകരണമുണ്ടാക്കുന്ന ഭീകരവാദങ്ങളെയും വിഘടനവാദങ്ങളെയും തന്റേടത്തോടെ ചെറുത്തുതോല്‍പ്പിക്കുവാന്‍ കഴിവുള്ള ഭരണമാണ് നമുക്കിന്ന് ആവശ്യം. അകത്തും പുറത്തുമുള്ള ശത്രുക്കളെ തോല്പ്പിക്കുവാന് കഴിവുള്ള ഭരണകൂടം. അതിന് ദേശസ്നേഹമുള്ള ആശയാദര്‍ശങ്ങളും നയവുമുള്ള പ്രത്യയശാസ്ത്രത്തിന്റെ വക്താക്കളെ ഭരണസാരഥികളാക്കണം.
ജനാധിപത്യത്തില്‍ പരമപ്രധാനമാണ് നിയമവാഴ്ച. ജനങ്ങള്‍ക്ക് നിയമത്തില്‍ വിശ്വാസമുണ്ടാകണം. നിയമം കയ്യിലെടുക്കുന്ന അവസ്ഥ ഉണ്ടാകരുത്. സ്വതന്ത്രമായ ജുഡീഷ്യറി, നിയമസഭ, കാര്യനിര്‍വഹണ സമിതി എന്നിവ കാര്യക്ഷമമായി പ്രവര്‍ത്തിക്കണം. നിയമവാഴ്ചയുടെ പ്രാഥമികമായ കാര്യം ക്രമസമാധാനനില പുലര്‍ത്തുക എന്നതാണ്. ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കണം. ഭീകരപ്രവര്‍ത്തനങ്ങളും അക്രമങ്ങളും അഴിമതിയും കൊടികുത്തി വാഴുമ്പോള്‍ നിയമവാഴ്ചയുണ്ടെന്ന് പറയുവാന്‍ പറ്റുകയില്ല. ദുര്‍ബലനായ ഒരു പ്രധാനമന്ത്രിയും ദുര്‍ബലമായ ഒരു ഭരണകൂടവും നമ്മുടെ നാടിനാപത്താണ്. അത്തരം ഭരണകൂടത്തെ മാറ്റുവാന്‍ കിട്ടുന്ന അവസരം പാഴാക്കാതിരിക്കുക.
രാഷ്ട്രത്തിന്റെ സാമ്പത്തിക വളര്‍ച്ചയും വികസനവും പ്രധാനപ്പെട്ട കാര്യങ്ങളാണ്. സാമ്പത്തികമായി ഇതുപോലെ തകര്‍ന്ന അവസ്ഥ ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. നമ്മെ സാമ്പത്തികമായി അടിമപ്പെടുത്തുന്ന വികലമായ നയങ്ങള്‍ക്കെതിരെ സമ്മതിദാനാവകാശം ഉപയോഗിക്കുകതന്നെ വേണം. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ ജനത്തിനും അദ്ധ്വാന മൂല്യം നഷ്ടപ്പെട്ട തൊഴിലാളികള്‍ക്കും പ്രതികരിക്കുവാന്‍ കിട്ടിയ അവസരമാണ് തെരഞ്ഞെടുപ്പ്.
ഭാവി ഭാരതത്തിന്റെ ഭരണകൂടം യഥാര്‍ത്ഥ ദേശീയ കാഴ്ചപ്പാടോടുകൂടി പ്രവര്‍ത്തിക്കുന്നതായിരിക്കണം. അകത്തും പുറത്തുമുള്ള രാഷ്ട്രദ്രോഹ ശക്തികളെ നേരിടുവാന്‍ കെല്‍പ്പുള്ളതായിരിക്കണം. നാടിനെ സാമ്പത്തികാടിമത്വത്തിലേക്ക് നയിക്കാത്ത ഒരു ഭരണകൂടം വേണം വരുവാന്‍ ഭാവി ഭരണകൂടം വരുവാന്‍. ഭാവി ഭരണകൂടം നാടിന്റെ ഉയര്‍ച്ചയോടൊപ്പം തൊഴിലാളി താല്‍പ്പര്യവും സംരക്ഷിക്കണം. ഈ ധര്‍മ്മാധര്‍മ്മ യുദ്ധത്തില്‍ ദേശസ്നേഹികളായ തൊഴിലാളികള്‍ അവരുടെ ആദര്‍ശാത്മക കര്‍ത്തവ്യം നിറവേറ്റുവാന്‍ വേണ്ടി തങ്ങളുടെ സമ്മതിദാനാവകാശം വിവേകപൂര്‍വം ഉപയോഗിക്കണം.
അഡ്വ.എം.പി.ഭാര്ഗ്ഗവന് (ബിഎംഎസ് സംസ്ഥാന അദ്ധ്യക്ഷന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: