പത്ത് തക്കാളി ലഭിക്കുന്ന ചെടിയില്‍നിന്ന് നൂറ് തക്കാളി ഉത്പ്പാദിപ്പിക്കാന്‍ അവന് പഠിച്ചു. അതിന്റെ ഉത്പ്പാദനം ഇരട്ടിയാക്കാനും അവന് കഴിഞ്ഞു. ഉത്പ്പാദനം കൂടിയപ്പോള്‍ ദാരിദ്ര്യം കുറഞ്ഞെന്നതു ശരിതന്നെ. പക്ഷേ ഒന്നോര്‍ക്കണം; ഒരിടത്ത് പട്ടിണിമരണം ഇല്ലാതായെങ്കില്‍ മറുവശത്ത് പുതിയ രോഗങ്ങള്‍ കാരണം നൂറുകണക്കിനാളുകള്‍ ഇഞ്ചിഞ്ചായി മരിച്ചുകൊണ്ടിരിക്കുകയാണ്. വയറുനിറച്ചതോടൊപ്പം ശരീരത്തിന്റെ സ്വാഭാവിക രോഗപ്രതിരോധശക്തി നഷ്ടമാകുകയും ചെയ്തു. വിത്തിന്റെ വിളവ് ക്രമാതീതമായി വര്ധിച്ചതോടൊപ്പം ആശുപത്രികളുടെ എണ്ണവും കൂടി.
എല്ലാത്തിനേയും ആദരവോടെ സ്നേഹിക്കാനാണ് മതം പറയുന്നത്. സയന്‍സ് ഇരട്ടിയിരട്ടി ഉണ്ടാക്കാന്‍ കണ്ടുപിടിച്ചു. ഒരു ബലൂണ്‍ വീര്‍പ്പിക്കുന്നതിനൊരു പരിധിയുണ്ട്. അതിലധികം കാറ്റ് നിറച്ചാല്‍ ബലൂണ്‍ പൊട്ടും. അതുപോലെ ഒരു വിത്തിന് നല്കാവുന്ന വിളവിനൊരു പരിധിയുണ്ട്. അത് കണക്കാക്കാതെ കൃത്രിമ വളങ്ങളും മറ്റും ചേര്‍ത്ത് ഉല്‍പ്പാദനം വര്‍ധിപ്പിച്ചാല്‍ വിത്തിന്റെ ശക്തിയും ഗുണവും കുറയും. അത് കഴിക്കുന്ന മനുഷ്യന്റെ സെല്ലുകളെയും ദോഷകരമായി ബാധിക്കും.
ഒരു നെല്ല് വിതച്ചാല്‍ അത് ആയിരം മണികളായി തിരിച്ചുകിട്ടും. ഒരു വൃക്ഷമാകട്ടെ, തന്നെ വെട്ടുന്നവനും തണല്‍ നല്കുന്നു. എറിയുന്നവനും മധുരഫലങ്ങള്‍ മടക്കിക്കൊടുക്കുന്നു. എന്നാല്‍ ഇന്ന് നമുക്ക് ഒരു തൈ നടുമ്പോഴോ ഒരു മൃഗത്തെ വളര്‍ത്തുമ്പോഴോ അതില്‍നിന്നുള്ള ലാഭം മാത്രമാണ് നോട്ടം. ലാഭത്തിന് കോട്ടംവന്നാല്‍ അതിനെ നശിപ്പിക്കാന്‍ പിന്നെ താമസമില്ല. പശുവിന്റെ കറവ വറ്റിയാല്‍ അതിനെ ഇറച്ചിക്ക് വിറ്റ് കാശാക്കും. വൃക്ഷം മുറിച്ച് വിറ്റ് കാശാക്കും. എവിടെയും സ്വാര്‍ത്ഥതയല്ലാതെ നിഷ്ക്കാമസ്നേഹം കാണുന്നുണ്ടോ? സര്‍വതിനേയും ഇൗശ്വരനായിക്കണ്ട് സ്നേഹിക്കാനും സേവിക്കാനുമാണ് മതം നമ്മെ പഠിപ്പിക്കുന്നത്. മലകളെയും വൃക്ഷങ്ങളെയും വായുവിനെയും സൂര്യനെയും പശുക്കളെയും നദികളെയും ആരാധിക്കുന്നതിന്റെ പിന്നിലെ തത്വമറിയണം. പാലിനെ ആശ്രയിച്ചാല്‍ മോരും തൈരും വെണ്ണയും കിട്ടും. നാടന്‍ പശുവിനെ വളര്‍ത്തിയാല്‍ ഇവയെല്ലാം കിട്ടുകയും രോഗമില്ലാത്ത ചുറ്റുപാട് സ്വന്തമാവുകയും ചെയ്യുന്നു. ഹിന്ദുമതദര്‍ശനങ്ങളെ ആശ്രയിച്ചാല്‍ നിങ്ങളുടെ ഇഷ്ടംപോലെ ശ്രീകൃഷ്ണനെയോ, ശിവനെയോ, ദുര്‍ഗയേയോ, അയ്യപ്പനെയോ സൂര്യഭഗവാനെയോ മനസാ സ്മരിച്ചുകൊണ്ട് ഉദാത്തമായ കര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ മനസ്സിന്റെ നല്ല ഭാവനകള്‍ക്കും പരിശ്രമങ്ങള്ക്കുമനുസരിച്ച് സദ്ഫലം കിട്ടുമെന്നത് തീര്‍ച്ചയാണ്.
തേങ്ങയെ തെങ്ങാക്കുന്നതുപോലെ, വിത്തിനെ വൃക്ഷമാക്കുന്നതുപോലെ, ജീവനു പരമാത്മതലത്തിലേക്കെത്താനുള്ള സാഹചര്യം ഒരുക്കിത്തരുന്നത് പ്രകൃതിയാണ്. വൃക്ഷങ്ങളുടെ നാശം മനുഷ്യവംശത്തിന്റെ തന്നെ നാശമായിരിക്കും. പണ്ടത്തെ പല ജീവജാലങ്ങളും ഇന്ന് ഭൂമുഖത്തുനിന്ന് തുടച്ചുനീക്കപ്പെട്ടു കഴിഞ്ഞു. അവയ്ക്ക്, മാറിയ കാലാവസ്ഥയില്‍ ജീവിക്കാന്‍ വയ്യാതായി. അതുപോലെ ഇന്ന് നമ്മള് ശ്രദ്ധിച്ചില്ലെങ്കില്‍ നാളെ നമുക്കും അവയുടെ ഗതിതന്നെ.
മാതാ അമൃതാനന്ദമയീദേവിയുടെ ഈ അമൃതവചനങ്ങള്‍ ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് തള്ളിക്കളയുന്നവരുടെ ചിന്തകളെ സ്വാധീനിച്ചിരുന്നെങ്കില്‍ ഇനിയുമൊരു ഉത്തരാഖണ്ഡും കശ്മീരും ആവര്‍ത്തിക്കുന്നതില്‍നിന്ന് നമ്മുടെ ഈ കൊച്ചുകേരളം രക്ഷപ്പെടുമായിരുന്നു.
പക്ഷേ ആരുണ്ട് കേള്‍ക്കാന്‍, പ്രകൃതിസ്നേഹികള്‍ ഇന്ന് ചീട്ടുകീറിയ അവസ്ഥയിലാണ്. ആരുമില്ല അവര്‍ക്കായി കാതോര്‍ക്കാന്‍. മലയോര ജനതയെ അടക്കിഭരിക്കുന്ന മതമേധാവിത്വത്തിന്റെ മുഷ്ക്കിനെയും വോട്ടുബാങ്കിനെയും ഭയപ്പെടുന്ന ഭരണാധികാരികള്‍ സത്യത്തിനുനേരെ കണ്ണടയ്ക്കുകയാണ്. വയനാട്ടിലും ഇടുക്കിയിലും തലശ്ശേരിയിലും മറ്റ് മലയോര മേഖലകളിലും മലയായ മലയെല്ലാം വെട്ടിപ്പിടിച്ച് ആദിവാസികളെ പുറത്താക്കി, ഒരു നല്ല സംസ്ക്കാരത്തിന്റെ അന്ത്യകൂദാശ നടത്തിക്കൊണ്ട് നിയമത്തെ കാഴ്ചവസ്തുവാക്കുമ്പോള്‍ നമുക്ക് ബാക്കിയാവുന്നതെന്താണ്?
മാതാ അമൃതാനന്ദമയിദേവിയുടെ വാക്കുകള്‍ ശ്രദ്ധിക്കുക (പ്രകൃതിയും മനുഷ്യനും). ഒരിടത്ത് ഒരു മദ്യവില്പ്പനക്കാരിയുണ്ടായിരുന്നു. അവരുടെ ഭര്‍ത്താവ് പലപ്പോഴും ഭാര്യയോട് പറയും, ”എടീ, കൂടുതല്‍ ആളുകള്‍ വരാന്‍വേണ്ടി നീ ദിവസവും പ്രാര്‍ത്ഥിക്കണേ” എന്ന്. ഒരുദിവസം മദ്യപിക്കാന്‍ വന്ന ഒരാള്‍ ഈ പ്രാര്‍ത്ഥന കേട്ടു. അയാള്‍ ആ സ്ത്രീയോട് പറഞ്ഞു. ”എനിക്ക് കൂടുതല്‍ ജോലി കിട്ടാന്‍ വേണ്ടിക്കൂടി നിങ്ങള്‍ ഒന്ന് പ്രാര്‍ത്ഥിക്കണേ”. ”എന്താണ് നിങ്ങളുടെ ജോലി?” ”ശവപ്പെട്ടി നിര്‍മ്മാണം” ശവപ്പെട്ടി നിര്മ്മിക്കുന്നവന്റെയും ഗതി ഇതുതന്നെയാണെന്ന് അവനറിയുന്നില്ല.
കശ്മീരും ഉത്തരാഖണ്ഡും പ്രകൃതിയുടെ മരണതാണ്ഡവം അനുഭവിച്ചറിഞ്ഞു. ഇനി ഗാഡ്ഗില്‍ കമ്മറ്റിയെ തള്ളിപ്പറഞ്ഞുകൊണ്ട് കേളരവും അതേപാതയില്‍ മുന്നേറുകയാണ്. കഴിഞ്ഞ മഴക്കാലത്ത് പെരിയാറിലും ഭാരതപ്പുഴയിലും പമ്പയിലും നിറഞ്ഞ വെള്ളത്തിന് കാവിമണ്ണിന്റെ ഗന്ധവും നിറവുമായിരുന്നു. വനങ്ങള്‍ വെട്ടിവെളുപ്പിച്ച നരാധമന്മാരുടെ അത്യാര്‍ത്ഥിയുടെ നിറം. ബുള്‍ഡോസറുകള്‍ പായിച്ച് നിരപ്പാക്കിയ കുന്നുകളുടെ രോദനത്തിന്റെ കണ്ണീരിന്റെ നിറം. ശവപ്പെട്ടികളില്‍ അടക്കാതെ അടിഞ്ഞുകൂടുന്ന ശവങ്ങള്‍ക്കുള്ള ഒരു മുന്നറിയിപ്പല്ലേ…. ആ കാവി മണ്ണുനിറഞ്ഞ കാലവര്‍ഷക്കാലം. ഇടമുറിയാതെ മാസങ്ങളോളം നിറഞ്ഞുപെയ്ത മഴ നമുക്കൊരു മുന്നറിയിപ്പല്ലേ? ഉത്തരാഖണ്ഡിലും കശ്മീരിലും പ്രകൃതീമാതാവ് നമുക്ക് കാട്ടിത്തന്നതെന്താണ്? ഭഗവാന്റെ പ്രേമഭാജനമായ പ്രകൃതീദേവിയെ ദ്രോഹിക്കരുതെന്നല്ലേ? രാധ ഭഗവാന് കൃഷ്ണന്റെ പ്രിയ സഖിയാണ്. ശൈവ, വൈഷ്ണവ സങ്കല്‍പ്പങ്ങള്‍ ഈശ്വരീയ ഭാവംപൂണ്ട മലകളാണ് കാശ്മീരിലേത്. പഞ്ചപാണ്ഡവന്മാര് സ്വര്‍ഗാരോഹണം നടത്തിയതും കശ്മീരില്‍വച്ചാണ്. ശൈവസങ്കല്‍പ്പത്തിന്റെ പവിത്രതയും ഗംഗാമാതാവിന്റെ രൗദ്രവും ഉത്തരാഖണ്ഡിന്റെ പ്രളയജലത്തില്‍ നാം കണ്ടറിഞ്ഞതാണ്. ഹൈന്ദവസങ്കല്‍പ്പങ്ങള്‍ ഈ നാടിന്റെ ശക്തിഭാവമാണെന്നറിയുക. അന്ധവിശ്വാസങ്ങള്‍ക്കപ്പുറം പ്രപഞ്ചശക്തിക്ക് പ്രണാമമര്‍പ്പിക്കുന്ന ഹൈന്ദവപാരമ്പര്യത്തില്‍ അഭിമാനിക്കുക. ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിനുവേണ്ടി ശബ്ദമുയര്ത്തുന്നവര്ക്കുവേണ്ടി നമ്മളും അണിനിരക്കുക. ഗവണ്മെന്റ് നയങ്ങളെ തിരുത്തുക. ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിനനുകൂലമായി ആര്‍എസ്എസിന്റെ പ്രഖ്യാപിത നിലപാടുകള്‍ സത്യത്തിനുനേരെ പിടിച്ച കണ്ണാടിയാണ്.
ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ജാതിമത ഭേദങ്ങള്‍ മറന്ന് നമുക്കൊന്നിക്കാം. കേരളം ഒരു ശവക്കൂനയായി മാറുന്നതിന് മുമ്പ് ‘ആസന്നമൃതിയിലേക്കടുക്കുന്ന കേരളത്തിന്റെ മരയോരങ്ങളെ രക്ഷിക്കാന്‍, മലയോരജനതയെയും വരുംതലമുകളെയും രക്ഷിക്കാന്‍ ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് പൂര്‍ണ രൂപത്തില്‍തന്നെ നടപ്പിലാക്കപ്പെടണം. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നമ്മെ നയിക്കുക എണ്ണിയാലൊടുങ്ങാത്ത ശവക്കൂനകളിലേക്കായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: