കാക്കനാട്: മഴയത്തും,വെയിലത്തും തടസ്സമില്ലാതെ റോഡിലെ കുഴികള്‍ ചുരുങ്ങിയ സമയംകൊണ്ട് അടയ്‌ക്കാനുള്ള യന്ത്രം ബാംഗളൂരില്‍ നിന്നും കേരളത്തിലെത്തില്ലെന്ന് ഏതാണ്ട് ഉറപ്പായി.കേരളത്തിലെ മെല്ലെപ്പോക്ക് നയം ഒന്ന് മാത്രമാണ് കമ്പനിയെ മറിച്ചു ചിന്തിക്കാന്‍ പ്രേരിപ്പിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കഴിഞ്ഞ കുറെ നാളുകളായി കേരള സ്‌റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനും പൊതുമരാമത്ത് വകുപ്പും പൈത്തന്‍ 5000 എന്ന വിദേശ നിര്‍മിത കുഴിയടക്കല്‍ യന്ത്രത്തിനായി ബാംഗളൂരില്‍ ഉള്ള അമേരിക്കന്‍ റോഡ് ആന്റ് ടെക്‌നോളജി സൊലുഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ടിരുന്നു. ഇതിനായി സര്‍ക്കാര്‍ രണ്ടു കോടി രൂപ നല്‍കാമെന്നും ഏറ്റിരുന്നു.
എന്നാല്‍ ഏകദേശം ആറു കോടി രൂപയിലധികം വിലവരുന്ന യന്ത്രം ഒരു വര്‍ഷക്കാലം കേരളത്തില്‍ ഇട്ടാലുള്ള സാമ്പത്തികനഷ്ടം കണക്കാക്കിയ കമ്പനി മുന്‍ തീരുമാനത്തില്‍ നിന്നും പിന്മാറുകയായിരുന്നു. സര്‍ക്കാര്‍ നല്കിയ കരടു രേഖയില്‍ വെറും 245 കി.മി.ദൂരമാണ് പാച്ച് വര്‍ക്ക് ചെയ്യേണ്ടത്.എന്നാല്‍ യന്ത്രം കൊണ്ടുവന്നാലുള്ള നഷ്ടവും അറ്റകുറ്റപ്പണിയും,കുറഞ്ഞത് 750 കി.മി.വര്‍ക്ക് നടത്തിയാലെ പ്രയോജനമുള്ളുവെന്നു കമ്പനിക്കു ബോധ്യമായി.അതിനാലാണ് കമ്പനി കരാറില്‍ നിന്നും പിന്മാറിയത്. എന്നാല്‍ കമ്പനിക്കയച്ച സമ്മതപത്രത്തിന് ഒരു മറുപടിയും ലഭിച്ചില്ലെന്ന് കേരള സ്‌റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി.
പരീക്ഷണാടിസ്ഥാനത്തില്‍ ആലപ്പുഴ,എറണാകുളം,മൂവാറ്റുപുഴ എന്നിവിടങ്ങളിലാണ് റോഡിലെ കുഴിയടക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇത് നഷ്ടപ്പെട്ടതില്‍ പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞു ഖിന്നനാണ്.ഇത് ഒരു വന്‍ നഷ്ടമായിപ്പോയെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. തുക കിട്ടുമെന്ന് ഉറപ്പില്ലാത്തതിനാലാണ് കമ്പനി പിന്മാറിയതെന്നറിയുന്നു. ഏത് കുഴിയും അനായാസം അടയ്‌ക്കാന്‍ പൈത്തന്‍ 5000 എന്ന കുഴിയടക്കല്‍ യന്ത്രത്തിന് കഴിയും.വേഗതയോടെ,ഗുണ മേന്മയോടെ ഇതിന് പണിയെടുക്കാന്‍ കഴിയുമെന്ന് ആര്‍ട്‌സ് ഡയരക്റ്റര്‍ സുനില്‍ കുമാര്‍ പറഞ്ഞു.
തങ്ങളുടെ നിര്‍ദ്ദേശങ്ങളോട് സംസ്ഥാന സര്‍ക്കാര്‍ അനുകൂലമായ നിലപാടെടുത്തില്ലെന്നും ,സര്‍ക്കാരിന്റെ തീരുമാനം വൈകിയതാണ് ഇത് യഥാസമയം നടക്കാതെപോയതെന്നും സുനില്‍കുമാര്‍ പറഞ്ഞു. ഫലമോ ഇപ്പോള്‍ കരിമണല്‍ കൊണ്ട് താത്ക്കാലികമായി അടച്ച കുഴികളുടെ സ്ഥാനത്ത് ദേശീയ പാതകളില്‍ കൂറ്റന്‍ ഗര്‍ത്തങ്ങള്‍ രൂപം കൊണ്ടിരിക്കുകയാണ്.
















