ന്യൂദല്‍ഹി: ലോകത്ത് ഏറ്റവും കൂടുതല്‍ ഗോമാംസം കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഭാരതമെങ്കിലും ഇതിലൂടെ ലഭിക്കുന്ന പണം ഭീകരപ്രവര്ത്തനത്തിനായിട്ടാണ് ഉപയോഗിക്കുന്നതെന്ന് കേന്ദ്രമന്ത്രി മേനക ഗാന്ധി പറഞ്ഞു. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉത്തര്‍പ്രദേശ് പോലീസ് സമര്‍പ്പിച്ച ഒരു രേഖയില്‍ നിയമവിരുദ്ധമായി നടക്കുന്ന മൃഗങ്ങളുടെ കശാപ്പിലൂടെ ലഭിക്കുന്ന പണം ഭീകരപ്രവര്ത്തനത്തിനായിട്ടാണ് ഉപയോഗിക്കുന്നതെന്ന് പറഞ്ഞിരുന്നു. അനധികൃത ഗോമാംസ കയറ്റുമതിയിലൂടെ ലഭിക്കുന്ന പണം ഭീകരപ്രവര്‍ത്തനത്തിനും ബോംബ് നിര്‍മ്മാണത്തിനുമായിട്ടാണ് ഉപയോഗിക്കുന്നത്. ലതര്‍ ഉത്പ്പാദനത്തിനായിട്ടും പശുക്കളെ കൊല്ലുന്നുണ്ട്. ചൈനയേക്കള്‍ കൂടുതല്‍ പശുക്കളെ കൊല്ലുന്നത് ഇവിടെയാണെന്നും മന്ത്രി പറഞ്ഞു. ഇന്ത്യാ ഫോര്‍ അനിമല്‍ കോണ്‍ഫറന്‍സിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മേനക ഗാന്ധി.
ഒരുസമൂഹം കാലിസമ്പത്തിനെ വില്ക്കുമ്പോള് മറ്റൊരു സമൂഹം അവയെ അറവുകേന്ദ്രത്തില്‍ എത്തിക്കുന്നു. ഭാരതത്തില്‍ നിന്നും നിയമവിരുദ്ധമായി ബംഗ്ലാദേശിലേക്ക് ഗോമാംസം കയറ്റുമതിചെയ്യുന്നുണ്ട്. ബംഗ്ലാദേശ് 1,60,000 ടണ്‍ ഗോമാംസം കയറ്റുമതി ചെയ്യുന്നതായി അവകാശപ്പെടുന്നു. ഒരു പശുവിനെപ്പോലും വളര്‍ത്താത്ത ബംഗ്ലാദേശാണ് ഇത്രയും ടണ്‍ ഗോമാംസം കയറ്റുമതി ചെയ്യുന്നത്.
നിയമവിരുദ്ധമായി മാംസം വില്‍ക്കുന്ന 25,000 വെബ്സൈറ്റുകള്‍ തന്നെയുണ്ട്. മുന്‍ യുപിഎ സര്‍ക്കാര്‍ പുറത്തുവിട്ട ഒരുകണക്ക് പ്രകാരം രാജ്യത്തെ 80 ശതമാനം പാലും മായംചേര്ത്തവയാണെന്നാണ്. അതായത് നമ്മള് കഴിക്കുന്നത് വിഷമാണെന്ന് മേനക ചൂണ്ടിക്കാട്ടി. മൃഗങ്ങളുടെ ശരീരം കീറിയുള്ള പഠനം സ്ക്കൂളുകളിലും കോളേജുകളിലും നിരോധിച്ചിട്ടുണ്ട്. ഇക്കാര്യം മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും പരിഗണിക്കേണ്ടതുണ്ട്. സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ക്കായി മൃഗങ്ങളിലുള്ള പരീക്ഷണം വര്‍ദ്ധിച്ച് വരികയാണ്. ഇത് തടയേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. മൃഗങ്ങള്‍ക്കെതിരെയുള്ള സേവ് അനിമല്‍ മൂവ്മെന്റില്‍ പൊതുസമൂഹം ഒന്നടങ്കം അണിചേരണമെന്ന് മേനക ഗാന്ധി അഭ്യര്‍ത്ഥിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: