ന്യൂദല്‍ഹി: ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിന്ദിയില്‍ സംസാരിക്കും. ഹിന്ദി ദിവസിനോട് അനുബന്ധിച്ച് ദല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെ ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിദേശ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമ്പോഴും മോദി ഹിന്ദിയിലാവും സംസാരിക്കുക. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി ആയിരുന്നു ഐക്യരാഷ്ട്ര സഭയില്‍ ആദ്യമായി ഹിന്ദിയില്‍ സംസാരിച്ചത്.
ഇന്ത്യയിലെ ജനസംഖ്യയുടെ 55 ശതമാനം മാത്രമാണ് ഹിന്ദി സംസാരിക്കുന്നത്. എന്നാല്‍ 90 ശതമാനം ആളുകള്‍ മാതൃഭാഷയല്ലെങ്കിലും ഹിന്ദി മനസിലാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹിന്ദി ഭാഷയുടെ പ്രചാരത്തിന് മുന്‍കൈ എടുക്കണമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. എല്ലാ ഭാഷകളിലും വച്ച് ഹിന്ദിക്ക് രാജ്യത്ത് പ്രത്യേക സ്ഥാനമുണ്ട്. നോബല്‍ സമ്മാന ജേതാവായ രബീന്ദ്രനാഥ ടാഗോര്‍ ഇന്ത്യയിലെ ഭാഷകളെ നദികളായും ഹിന്ദിയെ കടലായുമാണ് വിശേഷിപ്പിച്ചിട്ടുള്ളത്. ഇത്തരമൊരു പരിപാടി സംഘടിപ്പിക്കാന്‍ മുന്‍കൈ എടുത്ത ഭാഷാ വകുപ്പിനെ അഭിനന്ദിച്ച മുഖര്‍ജി, ഉടന്‍ തന്നെ എല്ലാ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും ഹിന്ദിയിലുള്ള വെബ്സൈറ്റും നിലവില്‍ വരുമെന്നും പറഞ്ഞു. സാധാരണക്കാര്‍ക്ക് കൂടുതല്‍ വിശദമായി കാര്യങ്ങള്‍ മനസിലാക്കുന്നതിന് വേണ്ടി വെബ്സൈറ്റുകള്‍ ലളിതമായ വാക്കുകളും ഭാഷയും ഉപയോഗിക്കണമെന്നും പ്രണബ് മുഖജി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: