ശ്രീനഗര്‍: ജമ്മുകശ്മീരില്‍ നൂറ് വര്‍ഷത്തിനുള്ളില്‍ ഉണ്ടായ ഏറ്റവും വലിയ പ്രളയത്തില്‍പ്പെട്ട 1.50.000 പേരെ സൈന്യവും ദേശീയ ദുരന്തനിവാരണസേനയും ചേര്‍ന്ന് രക്ഷപ്പെടുത്തി. സമാനതകളില്ലാത്ത ദുരന്തമാണ് കശ്മീരില്‍ പ്രത്യേകിച്ച് ശ്രീനഗറില്‍ സംഭവിച്ചിരിക്കുന്നതെന്ന് കേന്ദ്ര ശാസ്ത്ര പരിസ്ഥിതി വിഭാഗം പറയുന്നത്.
ജലശുദ്ധീകരണ പ്ലാന്റുകള്‍, ക്ളോറിന്‍ ഗുളികകള്‍, ഇന്ധനം എന്നിവ ദുരന്തമേഖലയില്‍ എത്തിച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തിലാകപ്പെട്ട ജനങ്ങളെ രക്ഷപ്പെടുത്തുന്നതിന് കമാന്‍ഡോകള്‍ കഠിനപരിശ്രമത്തിലാണ്. ആയിരക്കണക്കിന് പേരെയാണ് വിമാനങ്ങളില്‍ രക്ഷപ്പെടുത്തുന്നത്.
വായുസേനയുടെ 89 വിമാനങ്ങളും ഹെലികോപ്ടറുകളുമാണ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. 30,000 കരസേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. 21,000 സൈനികര്‍ ശ്രീനഗറിലും 9000 സൈനികര്‍ ജമ്മുവിലുമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. വെള്ളവും ഭക്ഷണവും സൈന്യം വന്‍തോതില്‍ വിതരണം ചെയ്യുന്നുണ്ട്. 2,98,000 ലിറ്റര്‍ വെള്ളവും 31,500 ഭക്ഷണ പൊതികളും 533 ടണ്‍ പാചകം ചെയ്ത ഭക്ഷണവും ദുരന്തമേഖലയില്‍ വിതരണം ചെയ്തു.
8200 കമ്പിളി പുതപ്പുകളും ആയിരം കൂടാരങ്ങളും ദുരന്തമേഖലയില്‍ ഒരുക്കിയിരുന്നു. സൈന്യത്തിന്റെ 80 മെഡിക്കല്‍ സംഘങ്ങള്‍ പൂര്‍ണ്ണതോതില്‍ സേവന രംഗത്തുണ്ട്. അവന്തിപ്പൂര്‍, പത്താന്, അനന്തനാഗ്,പഴയ എയര്‍ഫീല്‍ഡ് എന്നിവിടങ്ങളില്‍ നാല് താല്‍ക്കാലിക ആശുപത്രികളും പ്രവര്‍ത്തിക്കുന്നുണ്ട്. ഏതാണ്ട് 21,500 ലധികം പേര്‍ക്ക് ചികിത്സ നല്കുകയുണ്ടായി. ഒരു താല്‍ക്കാലിക ആശുപത്രികൂടി ശ്രീനഗറില്‍ ഒരുക്കുന്നുണ്ട്. ദല്‍ഹിയില്‍ നിന്നും 19 ടണ്‍ മരുന്നുകളും മറ്റ് ആരോഗ്യരക്ഷാ സംവിധാനങ്ങളും ജമ്മുകശ്മീരില്‍ എത്തിച്ച് വിതരണം ചെയ്തു. ഹൈദ്രബാദ്, അഹമ്മദാബാദ്, ദല്‍ഹി, അമൃതസര്‍, ചണ്ഡിഗഡ് എന്നിവിടങ്ങളില്‍നിന്നും കമ്പിളി പുതപ്പുകളും കുപ്പിവെള്ളവും ഭക്ഷണപ്പൊതികളും ദുരന്തമേഖലയില്‍ വിതരണം ചെയ്തു.
ഹെലികോപ്ടറുകള്‍ 1379 റൗണ്ട് പറന്ന് രക്ഷാസാധനങ്ങള്‍ എത്തിച്ചു. 1799 ടണ്‍ രക്ഷാസാധനങ്ങള്‍ എയര്‍ഫോഴ്സ് താഴേക്ക് ഇട്ടുകൊടുത്തു. നേവല്‍ മറൈന്‍ കമാന്‍ഡോകളും സൈന്യത്തെ സഹായിക്കാനായി സാറ്റാലൈറ്റ് ഫോണ്‍, വായുനിറക്കാവുന്ന റബറൈസ്ഡ് ബോട്ടുകളും വെള്ളം പമ്പുചെയ്യുന്നതിനുള്ള മോട്ടറുകളും മറ്റ് സംവിധാനങ്ങളുമായി രംഗത്തുണ്ട്.
തൊണ്ണൂറിലധികം ബോട്ടുകളില്‍ ശ്രീനഗറില്‍ സൈന്യം രക്ഷാപ്രവര്‍ത്തനം നടത്തുന്നു. കരസേനയുടെ 224 ബോട്ടുകളും ദേശീയ ദുരന്തനിവാരണ സേനയുടെ 148 ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തിലുണ്ട്. സൈന്യം ശ്രീനഗറിലും ജമ്മുമേഖലയിലും 19 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 13ടണ്‍ ജലശുദ്ധീകരണ ഗുളികകളും ആറ് വെള്ളശുചീകരണ പ്ലാന്റുകളും ശ്രീനഗറില്‍ എത്തിച്ചിട്ടുണ്ട്. ശുദ്ധീകരിച്ച 1.2ലക്ഷം കുപ്പിവെള്ളം ഓരോദിവസവും വിതരണം ചെയ്യുന്നു.
രണ്ട് ജലശുദ്ധീകരണ പ്ലാന്റും ഏഴ് ലക്ഷം ക്ളോറിന്‍ ഗുളികകളും ഇന്നലെ ദല്‍ഹിയില്‍ നിന്നും എത്തിച്ചു. എഞ്ചിനിയറിങ് സംവിധാനങ്ങളും വിശാഖപട്ടണത്ത് നിന്നും വെള്ളം വലിക്കുന്ന പമ്പുകളും ദുരന്തമേഖലയില്‍ എത്തിച്ചിട്ടുണ്ട്. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ഒരുക്കുന്നതിന് സൈന്യത്തിനൊപ്പം ബിഎസ്എന്‍എല്ലും സ്വകാര്യ കമ്പനികളും പ്രവര്‍ത്തിക്കുന്നുണ്ട്. ഊര്‍ജ്ജ ആവശ്യത്തിനായി 22,000 ലിറ്റര്‍ ഇന്ധനം അമ്പാലയില്‍ നിന്നും താഴ്വരയില് എത്തിച്ചിട്ടുണ്ട്.
അതിര്‍ത്തി റോഡ് ഓര്‍ഗനൈസേഷന്റെ 5700 പേരടങ്ങിയ അഞ്ച് പ്രത്യേക സംഘവും സേവനരംഗത്തുണ്ട്. റോഡുകളിലെ തടസ്സങ്ങള്‍ നീക്കി ഗതാഗത സൗകര്യ മൊരുക്കലാണ് ഇവരുടെ ദൗത്യം. 172 കിലോ മീറ്റര്‍ ജമ്മു-ശ്രനഗര്‍ ഹൈവേ റോഡ് ഇവര്‍ ശരിയാക്കി. രക്ഷാപ്രവര്‍ത്തനങ്ങളുടെ പുരോഗതി ദല്‍ഹിയില്‍ അപ്പപ്പോള്‍ വിലയിരുത്തി വേണ്ട നടപടികള്‍ കൈകൊള്ളുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: