ഹിന്ദുസമൂഹത്തെ ഏകോപിപ്പിക്കലാണ് നമ്മുടെ ലക്ഷ്യം. ശ്രീകൃഷ്ണജയന്തി, ബാലദിനമായും കുടുംബസമേതം പങ്കെടുക്കേണ്ട ശോഭായാത്രയായും നിശ്ചയിച്ചത് അതുകൊണ്ടാണ്. ഹിന്ദുസമൂഹം ഉണര്‍ന്നിട്ടുണ്ട്, പലര്‍ക്കും അതില്‍ അസൂയയും വളര്‍ന്നിട്ടുണ്ട്. ഇതുമനസ്സിലാക്കി അമിതമായ ആര്ഭാടത്തിലെടുത്തു ചാടാതെ ബഹുജനങ്ങളെ പങ്കെടുപ്പിക്കുക എന്ന ലക്ഷ്യം നേടട്ടെ. ഹിന്ദുസമൂഹം, വ്യത്യാസങ്ങള്‍ മറന്ന് ഒന്നുചേരേണ്ട സമയമാണിതെന്ന് ഉറപ്പിക്കുക, ഒരുമയില്ലെങ്കില്‍ എത്ര പണമുണ്ടെങ്കിലും അത് ധൂര്‍ത്തടിച്ച് നഷ്ടപ്പെടുകയേ ഉള്ളുവെന്ന് ധരിക്കുകയും വേണം.
തുടക്കംമുതല്‍ ശോഭായാത്രയില്‍ ചില ചിട്ടകള്‍ പാലിക്കണമെന്ന് നിശ്ചയിച്ചിരുന്നു. രാഷ്ട്രീയകക്ഷികളുടെ പ്രകടനമല്ല ഇതെന്നും ശ്രീകൃഷ്ണഭക്തരുടെ ഭജനയാത്രയാണെന്നും ധരിക്കണം. ശോഭായാത്രയെന്നുപറഞ്ഞാല് കുട്ടികളും കുടുംബാംഗങ്ങളും ആഹഌദത്തോടെ പങ്കെടുക്കണം, കൊടിതോരണങ്ങളും വേഷവിധാനങ്ങളുംകൊണ്ട് വര്ണ്ണാഭമാകണം. ഭക്തിഗാനങ്ങളും ഭജനകളും കൊണ്ട് ശബ്ദായമാനമാകണം. ആരും മാറിനിന്ന് കാഴ്ചക്കാരാകരുത്, എല്ലാവരും പങ്കാളികളാകണം. സമ്പന്നനും എളിയവനും ശോഭായാത്രയിലണിനിരക്കണം. ഹിന്ദുവുണര്ന്നുവെന്ന് പറയുമ്പോള്‍ പണംധൂര്ത്തടിച്ച് ആഘോഷങ്ങളും ഉത്സവങ്ങളും നടത്തിയതുകൊണ്ട് ഹൈന്ദവഐക്യം ഉണ്ടാവില്ല എന്ന് ഇതിനകം വിവേകമുള്ള ഹിന്ദുവിന് മനസ്സിലായിരിക്കും. കേരളത്തിലെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 80 ശതമാനം ഹിന്ദുക്കള്‍ ഹിന്ദുവിരുദ്ധശക്തികള്‍ക്ക് വോട്ടു ചെയ്യുന്നവരോ നിഷ്പക്ഷരോ ആയിരുന്നുവെന്ന് കണക്കുകള്‍ പറയുന്നു.
ഇത് ശ്രീകൃഷ്ണജയന്തിയാഘോഷിക്കുമ്പോള് എല്ലാവരും ചിന്തിക്കട്ടെ. ഹിന്ദുവിന് പണമുണ്ട്, പക്ഷെ ഒരു നല്ല കാര്യത്തിനു ചെലവാക്കാന്‍ സംഘടിതശ്രമം നടത്താന്‍ തയ്യാറല്ല. കുട്ടികളുടെ സാംസ്ക്കാരിക പ്രസ്ഥാനമായ ബാലഗോകുലം കേരളമധ്യത്തില്‍ ഒരു സാംസ്ക്കാരികകേന്ദ്രം, വൃന്ദാവനം സ്ഥാപിക്കാന്‍ തുടങ്ങിയിട്ട് 10 വര്‍ഷം കഴിഞ്ഞിരിക്കുന്നു. സംഘടിത പരിശ്രമംകൊണ്ടേ ഏതുകാര്യവും വിജയിക്കു. ഇത് ലോകമെങ്ങുമുള്ള കുട്ടികള്‍ വന്ന് കണ്ടുപഠിക്കാനുള്ളതാണ്.
ശോഭായാത്രയ്ക്ക് വരുന്ന കുട്ടികള്‍ക്ക്, പ്രസാദം നല്‍കണമെന്ന് കുഞ്ഞുണ്ണി മാസ്റ്ററാണ് നിശ്ചയിച്ചത്. അത് ഗുരുവായൂരപ്പന്റെ പ്രസാദത്തെ അനുസ്മരിക്കുന്ന, ശുദ്ധിയായും വൃത്തിയായും തയ്യാറാക്കിയ അവലുതന്നെയായിരിക്കണമെന്ന് നിശ്ചയിച്ചിട്ടുണ്ട്. ധനവാന്മാര് വഴിമദ്ധ്യേനല്കുന്ന ഒരു ഭക്ഷണപദാര്‍ത്ഥവും സ്വീകരിക്കരുത്. നമ്മുടെ പ്രവര്‍ത്തകര്‍ വിശ്വാസ്യതയോടെ തയ്യാറാക്കുന്ന അവല്പ്പൊതിമാത്രം മതിയെന്ന് നിശ്ചയിക്കണം. ധര്മ്മതല്പ്പരരായ ഹിന്ദുക്കളില്‍ നിന്ന് സമാഹരിക്കുന്ന ധനംകൊണ്ട് എല്ലാകാര്യങ്ങളും ഭംഗിയായി നിര്‍വ്വഹിക്കാന്‍ കഴിയുന്നവരായിരിക്കണം ആഘോഷസമിതിയംഗങ്ങള്. ജനങ്ങളെ തട്ടിയുണര്ത്താന് തല്പ്പരരാകണം, സംഘടിതരാക്കണം ഇതാണ് നമ്മളുടെ കര്‍ത്തവ്യം. കൃഷ്ണകഥകളും ശ്രീകൃഷ്ണഗാഥയും കലാസാംസ്ക്കാരിക പ്രഭാഷണങ്ങളില്‍ മുഴങ്ങികേള്‍ക്കണം.
ഭഗവാന് ശ്രീകൃഷ്ണന് ബാല്യകാലത്ത് ഗോകുല ബാല -ബാലികമാരോടൊപ്പം കളിച്ചുനടന്നെങ്കില്, സമയം സമാഗതമായപ്പോള്‍ ഗോകുലകുടുംബങ്ങളെ വെടിഞ്ഞ് കംസനിഗ്രഹത്തിനും, കുരുക്ഷേത്രയുദ്ധത്തില്‍ തേര് തെളിക്കാനും, ഭാവിലോകത്തിനുവേണ്ടി ഗീതോപദേശത്തിനും തയ്യാറായതോര്ത്തിരിക്കട്ടെ. സമൂഹനന്മയ്ക്കുവേണ്ടി ശ്രീകൃഷ്ണസന്ദേശം എങ്ങനെ പ്രയോഗിക്കാമെന്നും ചിന്തിക്കണം.
ശ്രീകൃഷ്ണജയന്തിയോടനുബന്ധമായി നടക്കുന്ന പരിപാടികള്‍ തികച്ചും ബഹുജനസഹകരണത്തോടെയായിരിക്കണമെന്നുപറഞ്ഞുവല്ലൊ, ബാലഗോകുലത്തേയോ അതു സംഘടിപ്പിക്കുന്ന പ്രവര്‍ത്തകരെയോ അറിയാത്ത ഒട്ടേറെ സജ്ജനങ്ങള്‍ നാട്ടിലുണ്ടെന്ന് ഓര്‍ക്കണം. അവരെയെല്ലാം ഈ മഹാശോഭായാത്രയില്‍, ഹിന്ദുസമൂഹത്തിന്റെ ഭക്തിനിര്‍ഭരമായ ഈ മഹാ പ്രവാഹത്തില്‍ പങ്കാളികളാക്കാന്‍ കഴിയണം.
ബാലദിനാഘോഷത്തിന്റെ ഭാഗമായി ഗോപൂജ എന്ന ഒരു ചടങ്ങ് നടക്കുന്നുണ്ട്. അത് ഉത്തരഭാരതീയരില് ചിലര്‍ കാട്ടിക്കൂട്ടുന്ന വെറും മതപരമായ ഒരു ചടങ്ങല്ല. തമിഴ്നാട്ടില്‍ നിന്ന് കുത്തിനിറച്ച വാഹനത്തില്‍ കൊണ്ടിറക്കുന്ന ലക്ഷക്കണക്കിന് ഗോവര്ഗ്ഗത്തെ കൊന്ന് തിന്നുതീര്‍ക്കുന്ന കേരളീയര്‍ക്കുള്ള ഒരു താക്കീതാണ്, ബാലഗോകുലത്തിന്റെ ഗോപൂജ. ഗോമാംസഭക്ഷണം പാടില്ലെന്നും ഗോക്കളെ വളര്‍ത്തണമെന്നും ശുദ്ധമായപാലും നെയ്യും നമ്മളുടെ നിത്യാഹാരമാക്കണമെന്നുമുള്ള ഒരു ആഹ്വാനംകൂടിയാണ് ബാലഗോകുലത്തിന്റെ ഗോപൂജ. കേരളത്തില്‍ ഹിന്ദുസമൂഹം ക്ഷേത്രാഭിമുഖമായി ചിന്തിക്കുകയും ഉത്സവാദികളില്‍ വന്‍തുക ചെലവഴിക്കുകയും ചെയ്യുന്നുണ്ട്. മാത്രമല്ല വ്യവസായവല്‍ക്കരണത്തിന്റെ ഭാഗമായി കൃഷിഭൂമി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഗോക്കളെ സംരക്ഷിക്കാന്‍ ധനമില്ലാത്തവരും സ്ഥലമില്ലാത്തവരുമായി മാറിക്കൊണ്ടിരിക്കുന്നു.
കേരളീയഹിന്ദുസമൂഹം, അതിവേഗം ചില തീരുമാനങ്ങളെടുക്കേണ്ടിയിരിക്കുന്നുവെന്ന് തോന്നുന്നു. കര്‍ഷകഭൂമി നശിപ്പിക്കില്ല എന്ന് ഉറച്ച് തീരുമാനിക്കണം. ഭൂമാഫിയകള്‍ക്ക് വഴങ്ങി ഉള്ളഭൂമി വിറ്റ് ഫ്ളാറ്റിലേക്ക് താമസം മാറ്റുന്നവരും കുറവല്ല. വേണ്ടത്ര ശമ്പളം കിട്ടുന്നവര്‍ കുട്ടികള്‍ ഒന്നോ രണ്ടോ മതിയെന്നു ശാഠ്യം ഒഴിവാക്കേണ്ടതല്ലേ. നാലുകുട്ടികളായാല് അവര്‍ വളര്‍ന്ന് വേണ്ടത്രപണം ഉണ്ടാക്കുകയും കുടുംബബലം വര്ദ്ധിപ്പിക്കുകയുമില്ലേ? ഒരു കുടുംബത്തിനൊരു വാഹനം പോരേ, അന്തരീക്ഷം മലിനമാക്കാതിരിക്കാനും കൃഷിഭൂമി റോഡാക്കിമാറ്റാതിരിക്കാനും വാഹനസംഖ്യ കുറക്കണമെന്നു ചിന്തിക്കേണ്ടതല്ലെ?
കേരളത്തില്‍ ക്ഷേത്രാരാധനയുടെ ഭാഗമായ പശുവളര്‍ത്തലും ഇശ്വരഭക്തിയുടെ ഭാഗമാണെന്ന് എല്ലാവരും ചിന്തിക്കട്ടെ. വെടിക്കെട്ടുനടത്തിയും ആനകളെ അണിനിരത്തിയും ധൂര്‍ത്ത് കാണിക്കുന്ന ക്ഷേത്രനടത്തിപ്പുകാര്‍ ഗോസംരക്ഷണം അവരുടെ ചുമതലയാണെന്ന് നിശ്ചയിക്കട്ടെ. ദേവസ്വംബോര്‍ഡുകളും ക്ഷേത്രഉടമകളും ഇക്കാര്യത്തില്‍ നിര്‍ണ്ണായക തീരുമാനമെടുക്കണം. ക്ഷേത്രത്തോടനുബന്ധമായി ഗോശാല നിര്‍ബന്ധമാക്കണം. അവിടുത്തെ പശുക്കളെ രക്ഷിക്കേണ്ടത് തൊഴിലാളികളല്ല, ക്ഷേത്രഭക്തന്മാരാണ്. ഗോസംരക്ഷണം വഴിപാടായി നിശ്ചയിക്കണം, ഗോസംരക്ഷണത്തിനുവേണ്ടി പ്രത്യേകം വഴിപാടുകളും നിശ്ചയിക്കാമല്ലൊ. നമ്മുടെ ഉത്സവക്കമ്മറ്റിക്കാരുടെ കഴിവൊന്നുവെറെയാണ്, ക്ഷേത്രപൂജാരിമാരും ക്ഷേത്രഉടമകളും, ഉത്സവക്കമ്മറ്റികളും ഭക്തന്മാരുമെല്ലാം ഗോസംരക്ഷണം ഒരു അടിയന്തര കര്ത്തവ്യമായെടുക്കണം. ക്ഷേത്രംവക ഭൂമിയുണ്ടെങ്കില്‍ ഗോസംരക്ഷണത്തിന്നുപയോഗിക്കണം. ആഘോഷ ച്ചെലവ്കുറച്ചുകൊണ്ട് കൃഷിഭൂമിവാങ്ങണം. ഗുരുവായൂര്‍ ക്ഷേത്രത്തിലെ വൃദ്ധജനങ്ങളെക്കുറിച്ചും, അമ്പലപ്പുഴയിലേയും തൃശൂരിലെയും ദേവസ്വം ഗോശാലകളെക്കുറിച്ചും പത്രറിപ്പോര്‍ട്ടുകള്‍ നാം വായിക്കാറുണ്ട്. ചെറുതും വലുതുമായ ക്ഷേത്രങ്ങള്‍ ചെറുതും വലുതുമായ ഗോശാലകള്‍ നടത്താന്‍, അവിടെ ഗോക്കളെ നല്ലരീതിയില്‍ രക്ഷിക്കാന്‍ ഈ ശ്രീകൃഷ്ണജയന്തിയോടെ തീരുമാനമെടുക്കട്ടെ. എല്ലാ ഹൈന്ദവ സമ്മേളനങ്ങളും ഈ തീരുമാനം പ്രമേയം വഴി ക്ഷേത്രാധികാരികളെ ഓര്‍മ്മിപ്പിക്കട്ടെ. ഗോപൂജാചടങ്ങില് ഗോക്കളേയും ഗോപാലകന്മാരെയും ആദരിച്ച് ഗോസംരക്ഷണത്തിന് പ്രതിജ്ഞയെടുക്കട്ടെ. നല്ലരീതിയില്‍ ഗോക്കളെ സംരക്ഷിച്ചാല്‍ ക്ഷേത്രാവശ്യത്തിന് നല്ല പാലും നെയ്യും കിട്ടുമെന്നുറപ്പാക്കാം. പ്രസാദമായി ഭക്തജനങ്ങള്‍ക്ക് ശുദ്ധമായ വസ്തുക്കള്‍ കിട്ടുമെന്നുറപ്പാക്കാം. ശ്രീകൃഷ്ണജയന്തിയാഘോഷം ഹൈന്ദവസമൂഹത്തിന്റെ ഒത്തുചേരലാകുമ്പോള് വ്യക്തമായ സാംസ്ക്കാരിക മുന്നേറ്റത്തിന്റെ ചിന്തകളും ഉയര്‍ന്നുവരണം.
ജ്യോതിശാസ്ത്രപ്രകാരം ഉത്തരഭാരതത്തില്‍ ഒരു മാസം മുമ്പ് ശ്രീകൃഷ്ണജയന്തിയാഘോഷം നടന്നു. ഇതിനൊരുമാറ്റം വരുത്തരുതോ എന്ന് ചിലര്‍ ചോദിക്കുന്നു. കേരളത്തില്‍ നക്ഷത്രത്തെ കണക്കാക്കി സൗരമാസവും കേരളത്തിന് പുറത്ത് തിഥിയെ കണക്കാക്കി ചാന്ദ്രമാസവും വിശേഷ ദിവസമായി കണക്കാക്കുന്നു. അതുകൊണ്ട് ആഘോഷത്തിന് കുറവൊന്നും വരുന്നില്ല. ചില പ്രവാസി മലയാളികള്‍ക്ക് രണ്ടു സ്ഥലത്തെ ആഘോഷത്തിലും പങ്കെടുക്കാം. ഈ പ്രത്യേകത കേരളത്തിന്റെ മഹത്വമാണെന്ന് നിശ്ചയിക്കട്ടെ. ശ്രീരാമനും ശ്രീകൃഷ്ണനും ഭാരതീയരെ ഒന്നായി നിര്‍ത്തുന്ന രണ്ട് അവതാര പുരുഷന്മാരാണ്. ഏതു മാസം കണക്കാക്കിയാലും ശ്രീകൃഷ്ണനെത്തന്നെയാണ് തെക്കും വടക്കും ആരാധിക്കുന്നത്. എത്ര വിഭാഗീയതയുണ്ടെങ്കിലും ഈ അടിസ്ഥാന ഐക്യമാണ് ഹിന്ദുവിന്റെ ഐക്യം.
എം.എ.കൃഷ്ണന് – ബാലഗോകുലം മാര്‍ഗ്ഗദര്‍ശിയാണ് ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: