ചെന്നൈ: പാക്കിസ്ഥാനുവേണ്ടി ചാരപ്രവൃത്തി നടത്തുന്ന ശ്രീലങ്കന്‍ ഏജന്റ് ചെന്നൈയില്‍ അറസ്റ്റിലായി. ശ്രീലങ്കന്‍ പൗരനായ അരുണ്‍ ശെല്വരാജനെയാണ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും ഇന്ത്യയുടെയും ശ്രീലങ്കയുടെയും പാസ്പോര്ട്ടുകള് പിടിച്ചെടുത്തു.
സുപ്രധാനമായ ചില മേഖലകളില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചുവെന്നും ചില വിവരങ്ങള്‍ ഇന്റര്‍നെറ്റ് വഴി അയച്ചുനല്‍കിയെന്നും ഇതിനുള്ള തെളിവുകള്‍ ഇയാളില്‍ നിന്നും പിടിച്ചെടുത്തതായും എന്‍ഐഎ അറിയിച്ചു. ചെന്നൈയിലെ സുരക്ഷ സംബന്ധിച്ച നിര്‍ണായക വിവരങ്ങളടങ്ങുന്ന ഫോട്ടോകളും വീഡിയോയും പാക്കിസ്ഥാന് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ശെല്‍വരാജ് കൈമാറിയതായാണ് വിവരം. ചെന്നൈയില്‍ ശെല്വരാജന് ആരംഭിച്ച ഇവന്റ് മാനേജ്മെന്റ് കമ്പനി മുഖാന്തിരമാണ് ദേശീയ സുരക്ഷാ ഗാര്‍ഡ് ഹബ്, ആര്‍മി ഓഫീസര്‍ ട്രെയിനിംഗ് അക്കാദമി, തീരദേശ സുരക്ഷ സംവിധാനങ്ങള്‍ എന്നിവയുടെ വിവരങ്ങള്‍ ഇയാള്‍ നേടിയിരുന്നത്.
ഇതിന് മുമ്പ് ഡേവിഡ് കോള്മാന് ഹെഡ്ലി 2008 നവംബര്‍ 26 ലെ മുംബൈ സ്ഫോടനം ലക്ഷ്യമിട്ട് ഇമിഗ്രേഷന്‍ കമ്പനിയുടെ മറവില്‍ നിരവധി തവണ ഭാരത സന്ദര്‍ശനം നടത്തുകയും വീഡിയോ എടുക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്ന ശെല്‍വ രാജന് കെട്ടിച്ചമച്ച രേഖകളിലൂടെയാണ് ഭാരത പാസ്പോര്‍ട്ട് നേടിയതും ചെന്നൈയില്‍ ഇവന്റ് മാനേജ്മെന്റ് കമ്പനി ആരംഭിച്ചതും. കമ്പനിയുടെ മറവില്‍ ചെന്നൈയിലെ ജനത്തിരക്കേറിയ പ്രദേശങ്ങളുടെയും സുരക്ഷാ സംവിധാനങ്ങളുടെയും വീഡിയോ ഇയാള്‍ പകര്‍ത്തിയിരുന്നതായി ഒരു ഭീകരവിരുദ്ധ ഉദ്യോഗസ്ഥന് പറഞ്ഞു.
ശെല്വരാജന് വിശാഖപട്ടണത്തെത്തി അവിടുത്തെ നാവിക സംവിധാനങ്ങളുടെ വീഡിയോ എടുക്കുകയും ഇത് ഇ-മെയിലിലൂടെ കൊളംബോയിലുളള പാക്കിസ്ഥാന്കാരന് കൈമാറുകയും ചെയ്തിരുന്നു. ശ്രീലങ്കയില്‍ ക്രിമിനല്‍ കേസ് നേരിടുന്ന സെല്‍വരാജിനെതിരെ ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. കൊളംബോയിലുള്ള പാകിസ്ഥാന് ഹൈക്കമ്മിഷനിലെ ഒരു ഓഫീസറാണ് ഇയാള്‍ക്ക് പണം നല്‍കിയിരുന്നതെന്നും എന്‍ഐഎ കണ്ടെത്തി.
ചാരവൃത്തി കേസില്‍ 2012 സപ്തംബര്‍ 16ന് അറസ്റ്റിലായ തമീന് അന്‍സാരി കേസുമായും ഇയാള്‍ക്ക് ബന്ധമുണ്ട്. നീലഗിരിയിലെ സൈനിക പരിശീലന കേന്ദ്രത്തിവും തുറമുഖങ്ങളും നാവിക താവളവും പോലെയുള്ള അതീവ സുരക്ഷ പ്രദേശങ്ങളുടെ ചിത്രങ്ങളൂം വീഡിയോ ക്ലിപ്പിംഗുകളും സ്കെച്ചുകളും എടുത്ത് വിദേശ രാജ്യങ്ങള്‍ക്ക് ഇമെയില്‍ വഴിയും നേരിട്ടും കൈമാറാന്‍ ഗൂഡാലോചന നടത്തിയെന്ന കേസിലാണ് അന്‍സാരിയെ അറസ്റ്റു ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: