പ്രിട്ടോറിയ: ദക്ഷിണാഫ്രിക്കയുടെ ബ്ലേഡ് റണ്ണര്‍ ഓസ്കാര്‍ പിസ്റ്റോറിയസ് കാമുകിയെ ആസൂത്രിതമായി കൊലപ്പെടുത്തിയതല്ലെന്ന് കോടതിയുടെ കണ്ടെത്തല്‍. കരുതിക്കൂട്ടിയാണ് കൊല നടത്തിയതെന്ന പ്രോസിക്യൂഷന്റെ വാദം കോടതി തള്ളി. മനപൂര്‍വമല്ല കൊലപാതകമെന്ന് തെളിഞ്ഞതോടെ പിസ്റ്റോറിയസ് ജീവപര്യന്തം ശിക്ഷയില്‍ നിന്ന് ഒഴിവായി.
ഏകദേശം 25 വര്‍ഷം വരെ തടവ് ശിക്ഷ കിട്ടിയേക്കാവുന്ന കുറ്റത്തില്‍ നിന്നുമാണ് പിസ്റ്റോറിയസ് രക്ഷപ്പെട്ടത്. കഴിഞ്ഞവര്‍ഷം ഫെബ്രുവരി 14 നാണ് കേസിനാസ്പദമായ സംഭവം. പിസ്റ്റോറിയസിന്റെ വസതിയില്‍ നിന്നും മോഡലും ഇയാളുടെ കാമുകിയുമായ റീവ് സ്റ്റീന് കോപിനെ (29) വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ അതിക്രമിച്ചു കയറിയ അക്രമിയെന്നു കരുതിയാണ് റീവയെ വെടിവെച്ചതെന്നായിരുന്നു പിസ്റ്റോറിയസ് പോലീസില്‍ മൊഴി നല്‍കിയത്. റീവിന് നേരെയാണ് വെടിയുതിര്‍ത്തതെന്ന് മനസിലാക്കിയ താന്‍ അലറി വിളിച്ചെന്നും. റീവുമായി തനിക്ക് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന നിലപാടില്‍ തന്നെ ഉറച്ച് നില്കുകയായിരുന്നു പിസ്റ്റേറിയസ്.
എന്നാല്‍ കൃത്രിമക്കാലുകള്‍ ഘടിപ്പിച്ച ശേഷം ആയുധവുമായി ഏഴു മീറ്ററോളം നടന്ന ശേഷമാണ് പിസ്റ്റോറിയസ് ബാത്ത് റൂം വാതിലിനിടയിലൂടെ വെടിവച്ചതെന്നും പ്രോസി ക്യൂട്ടര്‍ കോടതിയില്‍ വാദിച്ചത്. മൂന്ന് തവണ റീവ് ന് വെടിയേറ്റു. എന്നാല്‍ തീര്‍ത്തും നിരപരാധിയായ ഒരു യുവതിയെയാണ് പിസ്റ്റോറിയസ് വെടിവെച്ചതെന്നും പ്രോസിക്യൂട്ടര്‍ വാദിച്ചു. പിസ്റ്റോറിയസ് ലോക കായിക രംഗത്ത് പ്രശസ്തിയുടെ ഔന്നത്യത്തില്‍ നില്‍ക്കുമ്പോഴാണ് കാമുകിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നത്.
രണ്ട് കാലുകളും ഇല്ലാത്ത പിസ്റ്റോറിയസ് കൃത്രിമ കാലുകളുമായാണ് ഒളിമ്പിക്സില്‍ മത്സരിച്ചത്. അങ്ങനെയാണ് ബ്ലേഡ് റണ്ണര്‍ എന്ന പേര് ലഭിച്ചത്. ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന ആദ്യ വികലാംഗനാണ് പിസ്റ്റോറിയസ്. ഇതോടെ അദ്ദേഹം ചരിത്രത്തിന്റെ ഭാഗമാകുകയും ചെയ്തു. 2012 ല്‍ ലണ്ടന്‍ ഒളിംമ്പിക്സിലാണ് പിസ്റ്റോറിയസ് പൊയ്കാലുകളില്‍ ഓടി ചരിത്രം സൃഷ്ടിച്ചത്. പാരാലിമ്പിക്സില്‍ ആറ് തവണ മെഡല്‍ നേടുകയും ചെയ്തിട്ടുണ്ട് ഇദ്ദേഹം.
പതിനൊന്ന് മാസം പ്രായമുള്ളപ്പോഴായിരുന്നു പിസ്റ്റോറിയസിന്റെ കാലുകള്‍ മുറിച്ച് മാറ്റിയത്. ഫൈബര്‍ ഹെമിമീലിയ എന്ന രോഗമായിരുന്നു പ്രശ്നം. വര്‍ഷങ്ങള്‍ നീണ്ട നിയമ യുദ്ധത്തിനൊടുവിലാണ് കൃത്രിമക്കാലുകളുമായി ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ പിസ്റ്റോറിയസിന് അവസരം ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: