കശ്മീരിലെ മഹാപ്രളയം ഭാരതജനതയില്‍ കണ്ണുനീര് പ്രളയമാണ് സൃഷ്ടിച്ചത്. മരിച്ചത് 200 പേരാണെങ്കിലും രക്ഷകാണാതെ വിവിധയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നവര്‍ ആയിരങ്ങളാണ്. നാല്‍പ്പതിനായിരത്തോളം പേരെ സായുധ സേനകളും ദുരന്തപ്രതികരണസേനയും (എന്‍ഡിആര്‍എഫ്) ചേര്‍ന്ന് സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറ്റി. സുരക്ഷാ പ്രവര്‍ത്തനത്തിനെത്തിയ ഒരു മലയാളി സൈനികന് അപ്രത്യക്ഷനായിരിക്കുകയാണ്. ടിവി, റേഡിയോ നിലയങ്ങള്‍ പ്രവര്‍ത്തനരഹിതമായി. കശ്മീരില്‍ ആറു പതിറ്റാണ്ടിനിടയില്‍ ഉണ്ടാകുന്ന ഏറ്റവും വലിയ പ്രളയമാണിത്. കനത്ത മഴയെത്തുടര്‍ന്ന് ഝലം അടക്കമുള്ള നദികള്‍ കരകവിഞ്ഞൊഴുകിയതാണ് പ്രളയം സൃഷ്ടിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി കശ്മീര്‍ പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് ദുരിതാശ്വാസത്തിനും പുനരധിവാസത്തിനുമായി 1000 കോടി രൂപ വാഗ്ദാനം ചെയ്യുകയുമുണ്ടായി. ഉരുള്‍പൊട്ടലില്‍ 30 പേരെ കാണാതായ ഉധംപൂരിലെ പഞ്ചേരിയില് കരസേനയുടെയും എന്‍ഡിആര്‍എഫിന്റെയും രണ്ടു യൂണിറ്റുകള്‍കൂടി വിന്യസിക്കപ്പെട്ടു. 150 ലേറെ ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിട്ടുണ്ട്. മേഖലയിലെ രണ്ടായിരം വീടുകളാണ് തകര്‍ന്നടിഞ്ഞത്. പഴയ ശ്രീനഗര്‍ സിറ്റിയിലും ഒട്ടേറെ വീടുകള്‍ തകര്‍ന്നു. പ്രധാനമന്ത്രി പാക്കധീന കാശ്മീരിനും ധനസഹായവും സൈനിക സഹായവും വാഗ്ദാനം ചെയ്തത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കാന്‍ സഹായകമായി.
ശ്രീനഗറിലും തെക്കന്‍ കശ്മീരിലുമായി മലയാളികളടക്കം നാലുലക്ഷത്തോളം ജനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. സൈന്യത്തിനു പുറമെ ആര്‍എസ്എസ്-സേവാഭാരതി പ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. ഉധംപൂരിലെ രക്ഷാപ്രവര്‍ത്തനം ബുദ്ധിമുട്ടേറിയതാണെങ്കിലും കരസേനയും ദേശീയ ദുരന്തനിവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കുന്നു. 22,000 പട്ടാളക്കാരും 45 ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനത്തിനെത്തിയിട്ടുണ്ട്. പ്രളയത്തില്‍ ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളില്‍ കരസേനയും എന്ഡിഎഫ്ആറും ചേര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനം ചെറുവിമാനങ്ങളില്‍ വെള്ളം, വസ്ത്രങ്ങള്‍, മരുന്നുകള്‍ എന്നിവ എത്തിക്കുകയും ബോട്ടുകള്‍ ഓരോ റൗണ്ടിലും പത്തും പതിനഞ്ചും പേരെ വീതം രക്ഷിക്കുകയും ചെയ്യുന്നു. 16 ദുരിതാശ്വാസ ക്യാമ്പുകളും തുറന്നിട്ടുണ്ട്. സ്വാഭാവികമായും കശ്മീരില്‍ കുടങ്ങിക്കിടക്കുന്നവരില്‍ മലയാളികളുമുണ്ടെന്ന വാര്‍ത്ത കേരളത്തെ അസ്വസ്ഥമാക്കി. മലയാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭ്യര്‍ത്ഥിച്ചിരുന്നു. അതിന് പുറമെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ദല്‍ഹിയിലെത്തുകയും മലയാളികളെ നാട്ടിലെത്തിക്കാന്‍ ഊര്‍ജിത നടപടികള്‍ ആരംഭിക്കുകയും ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ കേരള ഹൗസില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമും ഒരുക്കിയിട്ടുണ്ട്. പ്രത്യേക സെല്ലും ആരംഭിച്ചു. കേരള പോലീസിന്റെ പ്രത്യേക കോ ഓര്‍ഡിനേഷന്‍ ജമ്മുവില്‍ 68 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുകയും ഏഴ് ഹെലികോപ്റ്ററുകളില്‍ രജൗരി, പൂഞ്ച് തുടങ്ങിയ മേഖലകളില്‍ സഹായവും എത്തിക്കുന്നുണ്ട്.
ഝലം നദിയും കൈവഴികളും കരകവിഞ്ഞൊഴുകി ശ്രീനഗറിലെ ബര്‍ബന്‍ ഷാ തടയിണ തകര്‍ന്നു. ഉരുള്‍പൊട്ടലില്‍ ഉധംപൂരില്‍ 30 പേരെ കാണാതായി. കേന്ദ്രം പത്ത് കോടി രൂപയുടെ ധനസഹായം നല്‍കിക്കഴിഞ്ഞു. ഒഡിഷ, ബീഹാര്‍, തമിഴ്നാട് സര്‍ക്കാരുകള്‍ അഞ്ചുകോടി രൂപ വീതം ധനസഹായം വാഗ്ദാനം ചെയ്തു. അനന്ത് നാഗ്, ഫുല്‍വാമ, കുള്‍ഗാം, ഷോപിയാന്‍, ബാദ്ഗാം, ബാരാമുള്ള, ബന്ദിപ്പോറ മുതലായ ജില്ലകള്‍ ഒറ്റപ്പെട്ടു. 1225 ഗ്രാമങ്ങളെ പ്രളയം ബാധിച്ചു എന്നാണ് റിപ്പോര്‍ട്ട്. കശ്മീര്‍ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് ഭാരതജനതയെ ഏകോപിപ്പിച്ച് സഹായവാഗ്ദാനം ചെയ്ത കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രിയും നരേന്ദ്രമോദിയും അഭിനന്ദനമര്‍ഹിക്കുന്നു. പ്രളയവും പ്രധാനമന്ത്രിമാരും ഇതിനുമുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും ഇത്ര വേഗത്തിലും ആത്മാര്‍ത്ഥമായും പ്രതികരിച്ച മോദിയെപ്പോലുള്ളവര്‍ ഇല്ലെന്നുതന്നെ പറയാം. നടി അപൂര്‍വ ബോസിനെയും സംഘത്തെയും സൈന്യം ഹോട്ടലില്‍നിന്നും സുരക്ഷിത കേന്ദ്രത്തിലേയ്ക്ക് മാറ്റി നാട്ടിലെത്തിക്കാന്‍ വഴിയൊരുക്കിയിട്ടുണ്ട്. അപൂര്‍വ താമസിച്ചിരുന്ന ഹോട്ടലിന്റെ മൂന്നാംനില വരെ വെള്ളം കയറിയിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങുമായി സംസാരിച്ചു. മലയാളികളെ നാട്ടിലെത്തിക്കാന്‍ സംസ്ഥാനവുമായി സഹകരിച്ച് പ്രവര്‍ത്തനം നടത്തുമെന്ന് രാജ്നാഥ് സിങ് ഉറപ്പുനല്‍കിയിട്ടുണ്ട്. പ്രകൃതിദുരന്തത്തില്‍പ്പെട്ട പ്രദേശങ്ങള്‍ രാജ്നാഥ് സിങും സന്ദര്‍ശിച്ചിരുന്നു. ഇപ്പോള്‍ വെള്ളമിറങ്ങി തുടങ്ങിയെന്നും പകല്‍ തെളിഞ്ഞു എന്നുമുള്ള വാര്‍ത്ത ജനഹൃദയങ്ങളില്‍ കുടിയേറിയ ആശങ്കയുടെ കാര്‍മേഘപടലങ്ങളെ ഒഴിവാക്കാന്‍ തുടങ്ങിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: