ന്യൂദല്‍ഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് ദേശീയ വക്താവ് ക്യാപ്റ്റന്‍ അഭിമന്യു. നരേന്ദ്ര മോദി തരംഗം തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഏറ്റവും അനുകൂലഘടകമാണെന്നും അദ്ദേഹം പറഞ്ഞു. നാവികനില്ലാത്ത കപ്പല്‍ പോലെയാണ് ഭൂപീന്ദര്‍സിംഗ് ഹൂഡ സര്‍ക്കാരെന്നും അഴിമതി നിറഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാരിനെ ജനങ്ങള്‍ തൂത്തെറിയുമെന്നും അഭിമന്യു വ്യക്തമാക്കി.
മികച്ചതും സുതാര്യവും അഴിമതിരഹിതവുമായ ഭരണമാണ് ബിജെപി ജനങ്ങള്‍ക്ക് നല്കുന്ന വാഗ്ദാനം. കേന്ദ്രസര്‍ക്കാരിനെ ജനങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ്. നൂറ് ദിവസത്തിനിടയില്‍ കേന്ദ്രം കൊണ്ടുവന്ന ജനാനുകൂല നടപടികള്‍ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ജനങ്ങളുടെ വിശ്വാസ്യത പാര്‍ട്ടിക്ക് നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. വോട്ടര്‍മാരില്‍ അറുപത്തിയഞ്ച് ശതമാനവും യുവവോട്ടര്‍മാരാണ്. യുവാക്കള്‍ക്ക് പ്രത്യാശ നല്കുന്ന നേതൃത്വവും പാര്‍ട്ടിക്കുണ്ട്. കേന്ദ്രത്തില്‍ ഭരണം കയ്യാളുന്ന പാര്‍ട്ടിയെ അനുകൂലിക്കുന്ന സമീപനമാണ് ഹരിയാനയിലെ ജനങ്ങള്‍ കഴിഞ്ഞ അഞ്ചു പതിറ്റാണ്ടായി സ്വീകരിക്കുന്നത്. അതിന് ഇത്തവണയും മാറ്റം ഉണ്ടാകില്ലെന്ന് അഭിമന്യു പ്രത്യാശിച്ചു.
ദല്‍ഹിയോട് അടുത്തുകിടക്കുന്ന സംസ്ഥാനമായതിനാല്‍ ഹരിയാനയെ ദേശീയധാരയിലേക്ക് കൊണ്ടുവരേണ്ടതുണ്ട്. വിശിഷ്ടവ്യക്തിത്വമുള്ള നേതാക്കള്‍ ഉള്ള പാര്‍ട്ടിയാണ് ബിജെപിയെന്ന് ജനങ്ങള്‍ തിരിച്ചറിയുന്നു. അതിനാല്‍ മോദി ക്യാപ്റ്റനായി തന്നെയാണ് പാര്‍ട്ടി ജനവിധി തേടാന്‍ പോകുന്നത്. തങ്ങളെ ആരാണ് ഭരിക്കേണ്ടതെന്നും നേതൃത്വം ആരാണെന്നും അവര്‍ മനസിലാക്കിക്കഴിഞ്ഞു. ഹരിയാനയില്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെുപ്പിലെ അതേ നേട്ടം ബിജെപിയുണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ നിരാശരും പ്രതീക്ഷയറ്റവരുമാണെന്നും അദ്ദേഹം പറഞ്ഞു. ജനമനസ്സില്‍ മികച്ച പ്രതിഛായ, വിജയസാധ്യത എന്നിവയാണ് പാര്‍ട്ടി സീറ്റ് നല്‍കുന്നതിനുള്ള മാനദണ്ഡം. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അഭിമന്യു വ്യക്തമാക്കി.
ഇതിനിടെ ചൊവ്വാഴ്ച ചേര്‍ന്ന ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റിയുടെ ആദ്യയോഗത്തില്‍ ഹരിയാനയിലെ ഒന്നാംഘട്ട സ്ഥാനാര്‍ത്ഥി ലിസ്റ്റ് തയ്യാറാക്കി. ഒന്നാംഘട്ടത്തില്‍ 43 സ്ഥാനാര്‍ത്ഥികളെയാണ് നിശ്ചയിച്ചിട്ടുള്ളത്. ക്യാപ്റ്റന്‍ അഭിമന്യു, പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റാം വിലാസ് ശര്‍മ്മ, മുന്‍ രാജ്യസഭാ എംപി ചൗധരി ബീരേന്ദര്‍ സിംഗിന്റെ ഭാര്യ, മുന്‍മന്ത്രി കൃഷ്ണ ഗഹ്ലാവത്ത് എന്നിവരാണ് പ്രമുഖര്‍. പുനഃസംഘടിപ്പിച്ച ശേഷമുള്ള തെരഞ്ഞെടുപ്പ് സമിതിയുടെ ആദ്യയോഗത്തില്‍ പ്രസിഡന്റ് അമിത് ഷാ അധ്യക്ഷത വഹിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജ്നാഥ്സിംഗ്, സുഷമാ സ്വരാജ്, നിതിന്‍ ഗഡ്കരി, അനന്തകുമാര്‍, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്, ജെ.പി. നദ്ദ എന്നിവര്‍ പങ്കെടുത്തു. ദസറക്കും ദീപാവലിക്കുമിടയിലുള്ള സമയത്ത് തെരഞ്ഞെടുപ്പ് നടക്കുവാനാണ് സാധ്യത. അനുയോജ്യമായ തീയതി തെരഞ്ഞെടുപ്പ് കമ്മീഷന് ഉടന്‍തന്നെ പ്രഖ്യാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: