വിശ്വമഹാഗുരുവിന്റെ നൂറ്റിയറുപതാമത് തിരുനാള്‍ ജയന്തി ആഘോഷം ലോകമെമ്പാടും ആഘോഷിക്കപ്പെടുന്നു എന്നുള്ളതാണ് ഗുരുദര്‍ശനങ്ങളുടെ സമകാലീന പ്രസക്തി. വിശ്വമാനവികതയുടെ മഹാമന്ത്രം ലോകത്തിനു മുന്നില്‍ സമര്‍പ്പിച്ച ശ്രീനാരായണ ഗുരുദേവന്റെ ജയന്തി ആഘോഷം നടക്കുന്ന ഈ വേളയില്‍ മറ്റൊരു അന്തര്‍ദ്ദേശീയ പ്രധാന്യം കൂടിയുണ്ട്. ഭൂമിയിലെ എല്ലാ മനുഷ്യര്‍ക്കും ഒരേപോലെ പ്രാര്‍ത്ഥിക്കുവാന്‍ കഴിയുന്ന ജാതിയുടെയും മതത്തിന്റെയും വര്‍ണ്ണത്തിന്റെയും വര്‍ഗ്ഗത്തിന്റെയും യാതൊരുവിധ അതിര്‍വരമ്പുകളുമില്ലാതെ മനുഷ്യരാശിയുടെ പ്രാര്‍ത്ഥനാഗീതം- ദൈവദശകം. നാരായണ ഗുരുദേവന്റെ തൃക്കരങ്ങളാല്‍ രചിക്കപ്പെട്ട ദൈവദശകത്തിന്റെ രചനാ ശതാബ്ദി വര്‍ഷം കൂടിയാണ് ഈ 2014.
ലോകത്ത് ഒരു പ്രവാചകനും ഇന്നേവരെ ഇത്തരത്തില്‍ ഒരു പ്രാര്‍ത്ഥനാഗീതം മനുഷ്യനുവേണ്ടി നല്‍കിയിട്ടില്ല. ഏതു മതത്തിലും ഏതു ജാതിയിലുംപ്പെട്ട മനുഷ്യര്‍ക്കും കുറച്ചുകൂടി യുക്തിപരമായി ചിന്തിച്ചാല്‍ യുക്തിവാദികള്‍ക്കുപോലും അവരുടെ മനസ്സിനെ ശക്തിപ്പെടുത്തുവാനും ക്രിയാത്മകമായി ചിന്തിക്കുവാനും ശരീരം രോഗപ്രതിരോധ ശക്തിയുള്ളതാക്കി മാറ്റുവാനും കഴിയുന്നതാണ് ദൈവദശകമെന്ന പ്രാര്‍ത്ഥനാഗീതം. ഏകാഗ്രമായും സൂഷ്മതയോടുംകൂടി പഞ്ചേന്ദ്രിയങ്ങളെ ഒരു ബിന്ദുവിലേക്ക് കേന്ദ്രീകരിച്ചുകൊണ്ട് ദൈവദശകം ഉരുവിട്ടാല്‍ മോല്പ്പറഞ്ഞവ സാധിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. അത് ശാസ്ത്രമാണ്. തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ‘അന്നവസ്ത്രാദിമുട്ടാതെ തന്നുരക്ഷിച്ചു ഞങ്ങളെ ധന്യരാക്കുന്ന നീ ഒന്നു തന്നെ ഞങ്ങള്‍ക്കു തമ്പുരാന്’ അന്നം, വസ്ത്രം, പാര്‍പ്പിടം എന്നീ പ്രാഥമികമായ മനുഷ്യന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്ന നീ ആരാണോ അതാണ് ഞങ്ങള്‍ക്കു തമ്പുരാന്. ക്രൈസ്തവ സഹോദരങ്ങള്‍ക്ക് അത് യേശുദേവനായും മുസ്ലീം സഹോദരങ്ങള്‍ക്ക് അള്ളാഹുവായും ഹിന്ദു വിശ്വാസികള്‍ക്ക് അവര്‍ വിശ്വസിക്കുന്ന ദേവനായും ഇതിനെല്ലാറ്റിനുമുപരി സ്വന്തം മാതാപിതാക്കളെയാണ് ഈശ്വരനായി കാണുന്നതെങ്കില്‍ അങ്ങനെയുമായി പ്രാര്‍ത്ഥിക്കുവാന്‍ കഴിയുന്ന രൂപത്തിലുള്ള ഈ പ്രാര്‍ത്ഥനാഗീതം മറ്റെവിടെങ്കിലും ലഭിക്കുമോ എന്നു ചോദിച്ചാല്‍ ഇല്ല എന്ന് നിസംശയം പറയുവാന്‍ കഴിയും. ആ പ്രാര്‍ത്ഥനാഗീതത്തിന്റെ രചനാ ശതാബ്ദി നിറവിലാണ് നാം ഈ വര്‍ഷത്തെ ജയന്തിദിനം ആഘോഷിക്കുന്നത് .
പ്രാര്‍ത്ഥനയിലൂടെയും ധ്യാനത്തിലൂടെയും ആത്മീയ അടിത്തറ ഉറപ്പിച്ചുകൊണ്ട് മനുഷ്യമനസ്സിന് കൂടുതല്‍ ഉത്തേജനം നല്കി ആത്മവിശ്വാസമുള്ളവരായി മാറ്റുന്നതിനുള്ള പ്രായോഗിക ശാസ്ത്രമാണ് ഗുരുദേവന്റെ ആത്മീയത. ചാതുര്‍വര്‍ണ്ണ്യം അടിച്ചേല്‍പ്പിച്ച അന്ധവിശ്വാസങ്ങള്‍ക്കപ്പുറം ശാസ്ത്രീയ അടിത്തറയുടെ പിന്‍ബലമുള്ള ആത്മീയ പ്രവര്‍ത്തനവും വിശ്വാസവുമാണ് ഗുരു പ്രചരിപ്പിച്ചത്. ഭൂമിയിലെ കോടാനുകോടി ജീവജാലങ്ങളില്‍ ഒന്നുമാത്രമാണ് മനുഷ്യന്. ആ മനുഷ്യന് മാത്രമാണ് അമ്പലങ്ങളും പള്ളികളും, പള്ളിക്കൂടങ്ങളും ആശുപത്രികളും മരുന്നും മന്ത്രവും ഓപ്പറേഷനും ചികില്‍സയും ഒക്കെയുള്ളത്. മറ്റൊരു ജീവിക്കും ഇതിന്റെയൊന്നും ആവശ്യമില്ല. മറ്റു ജീവജാലങ്ങള്‍ എല്ലാം തന്നെ അവയുടെ ആവാസവ്യവസ്ഥയുടെ പരിധി മറികടക്കാതെ പ്രകൃതി നിഷ്കര്‍ഷിച്ചിട്ടുള്ള ജീവിതക്രമത്തിലൂടെ സഞ്ചരിക്കുന്നു. അതുകൊണ്ടുതന്നെ അവയ്ക്കൊന്നും ജീവിതത്തില്‍ പരിവര്‍ത്തനം സംഭവിക്കുന്നില്ല. പരിവര്‍ത്തനങ്ങളൊന്നും സംഭവിക്കാത്തതുകൊണ്ട് അവയുടെമേല്‍ പ്രകൃതിയുടെ പ്രതിപ്രവര്‍ത്തനവും ഉണ്ടാകുന്നില്ല.
എന്നാല്‍ മനുഷ്യന് മാത്രമാണ് അനുദിനം മാറ്റത്തിനു വിധേയമാകുന്നത്. നമ്മുടെ ചിന്തകളും ഭാവനകളും വളരുന്നതനുസരിച്ച് നമ്മുടെ ജീവിതരീതിയും ആവാസ വ്യവസ്ഥയും മാറുന്നു. ഓരോ ദിവസവും നാം മാറിക്കൊണ്ടിരിക്കുന്നു. ആഹാരത്തിന്റെയും വസ്ത്രത്തിന്റെയും പാര്‍പ്പിടത്തിന്റെയും രീതികളും നിര്‍മ്മാണവും അനുദിനം മാറുന്നു. നടവഴികളും ഇടവഴികളും മാറി ആറുവരിപ്പാതകളാവുന്നു. വാഹനങ്ങളുടെയും സുഖലോലുപതയുടെയും സങ്കല്പങ്ങളും ആകെ മാറുന്നു. അങ്ങനെ മനുഷ്യനില്‍ മാത്രം അനുദിനം പരിവര്‍ത്തനം സംഭവിക്കുന്നു. ഈ പരിവര്‍ത്തനത്തിന്റെ ഫലമായി പ്രതിപ്രവര്‍ത്തനം ഉണ്ടാകുന്നു. പരിവര്‍ത്തനം മൂലമുണ്ടാകുന്ന ദുരന്തങ്ങളില്‍ നിന്നും മനുഷ്യരാശിയെ മോചിപ്പിക്കുക എന്ന ഏറ്റവും ശാസ്ത്രീയ വീക്ഷണത്തോടുകൂടിയുള്ള ആത്മീയ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനശില പാകിയ ഗുരുവിന്റെ വിപ്ലവകരമായ ചിന്തകളുടെ ഏറ്റവും വലിയ ഗുണഭോക്താക്കളാണ് പിന്നോക്ക ജനവിഭാഗങ്ങള്‍. വിഞ്ജാനത്തിലൂടെ മനുഷ്യമനസ്സിനെ പരിവര്‍ത്തനപ്പെടുത്തി ഭൗതിക വളര്‍ച്ചയ്ക്കുവേണ്ടിയുള്ള പ്രവര്‍ത്തനത്തിനാണ് ഗുരു ഊന്നല്‍ നല്‍കിയത്.
160-ാമത് ജയന്തി ആഘോഷിക്കുമ്പോള്‍ നാം എവിടെ നില്ക്കുന്നു എന്ന സത്യം കൂടി തിരിച്ചറിയേണ്ടതുണ്ട്. ഗുരുവിന്റെ ദര്‍ശനവും സന്ദേശവും ജീവിത വീക്ഷണവും മനുഷ്യരാശിയെ സന്നിവേശിപ്പിക്കുന്നതിനുള്ള വളരെ ഗൗരവകരവും ക്രിയാത്മകവുമായ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ നാം ശ്രമിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും അത് ലോകത്തെ തന്നെ മാറ്റി മറിക്കുമായിരുന്നു. ഒരു ജനതയെയും അവരുടെ സംസ്കാരത്തേയും ചിന്താഗതികളെയും തന്നെ വളരെ ആഴത്തില്‍ സ്വാധീനിക്കുവാന്‍ കഴിയുന്നതാണ് ഗുരുദര്‍ശനങ്ങള്‍. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പിന്നോക്ക അധഃസ്ഥിത ജനവിഭാഗങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ചരിത്രം. ഇന്ന് കേരളത്തിലെ പിന്നോക്ക ജനവിഭാഗങ്ങള്‍ക്ക് സമസ്ത മേഖലകളിലും ഉണ്ടായിട്ടുള്ള പുരോഗതിയുടെ പിന്നിലെ രസതന്ത്രവും മറ്റൊന്നല്ല.
133 യൂണിയനുകളും ഏഴായിരത്തിനുമേല്‍ ശാഖായോഗങ്ങളും മുപ്പതിനായിരത്തിനുമേല്‍ കുടുംബയൂണിറ്റുകളും ഒരു ലക്ഷത്തിനുമേല്‍ മൈക്രോ യൂണിറ്റുകളും പോഷക സംഘടനകളും ഈ ദര്‍ശനങ്ങളും പ്രായോഗിക സിദ്ധാന്തങ്ങളും ചര്‍ച്ചചെയ്യുമ്പോള്‍ അത് സമൂഹത്തിലുണ്ടാക്കിയിരിക്കുന്ന ചലനങ്ങള്‍ വളരെ വലുതാണ്. ആ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ നമുക്ക് ചിന്തിക്കേണ്ടിയിരിക്കുന്നു. മനുഷ്യരാശിയുടെ മോചനത്തിനു വേണ്ടിയുള്ള ഈ മഹാമന്ത്രം ലോകമെമ്പാടും പ്രചരിപ്പിക്കുവാനുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയായിരിക്കണം ഈ ജയന്തി ആഘോഷം. എല്ലാവര്ക്കും ഹൃദയം നിറഞ്ഞ ജയന്തി-ഓണാശംസകള്‍.
വെളളാപ്പളളി നടേശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: