തിരുവനന്തപുരം: ഹയര്‍ സെക്കന്ററി മേഖലയില്‍ യഥേഷ്ടം സ്കൂളുകള്‍ അനുവദിച്ചിട്ടും ഓഫീസ് ജോലികള്‍ക്കും ശുചീകരണത്തിനും തസ്തിക സൃഷ്ടിക്കാത്തതിനെ കുറിച്ച് സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി. വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഒക്ടോബര്‍ 10 നകം വിശദീകരണം സമര്‍പ്പിക്കണം. കേസ് ഒക്ടോബര്‍ 23ന് തിരുവനന്തപുരത്ത് പരിഗണിക്കും. ഹയര്‍സെക്കന്ററി സ്കൂളുകളില്‍ ഓഫീസ് ജോലികള്‍ ചെയ്യുന്നത് പ്രിന്‍സിപ്പല്‍ നേരിട്ടാണെന്ന മാധ്യമവാര്‍ത്തകളെ തുടര്‍ന്ന് കമ്മീഷന് സ്വമേധയാ രജിസ്റ്റര്‍ചെയ്ത കേസിലാണ് നടപടി.
തസ്തിക സൃഷ്ടിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പ്രൊഫ. പി.ഒ.ജെ. ലബ്ബ കമ്മീഷന് ഇക്കാര്യം ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ജീവനക്കാരെ നിയമിക്കുന്നതിനു പകരം പുതിയ ബാച്ചും സ്കൂളുമാണ് സര്‍ക്കാര്‍ അനുവദിക്കുന്നത്. പ്രിന്‍സിപ്പല്‍ പ്യൂണിന്റെ ജോലി ചെയ്യണം എന്നര്‍ത്ഥം. ഹൈസ്കൂള്‍ വിഭാഗത്തിലെ ജീവനക്കാരെ ഹയര്സെക്കന്ററിയില് വിനിയോഗിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. അധികജോലിക്ക് നാമമാത്രമായ വേതനവും ഇവര്‍ക്ക് അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഹയര്‍സെക്കന്ററിയിലെ അധികജോലി ചെയ്യാന്‍ ജീവനക്കാര്‍ തയ്യാറല്ല. ഹൈസ്കൂള്‍ ജീവനക്കാരുടെ മേലധികാരി ഹെഡ്മാസ്റ്റര് ആയതിനാല്‍ അധികജോലി ചെയ്യിക്കാന്‍ പ്രിന്‍സിപ്പലിന് അധികാരവുമില്ല.
ബാങ്കിലും ട്രഷറിയിലും പോകേണ്ടത് പ്രിന്‍സിപ്പല്‍ നേരിട്ടാണ്. ലാബ് അസിസ്റ്റന്റുമാരെ ഓഫീസ് ജോലികള്‍ക്ക് ഉപയോഗിച്ചിരുന്നെങ്കിലും ഇത് പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. സ്കൂളുകളില്‍ ക്ലാസ് മുറികള്‍ പൂട്ടുന്നതുപോലും പ്രിന്‍സിപ്പലാണ്. ഇതിനിടയില്‍ ആഴ്ചയില്‍ 20 മുതല്‍ 24 പീരീഡുവരെ പഠിപ്പിക്കുകയും വേണം. ശനിയാഴ്ച സ്കൂള്‍ അവധിയാണെങ്കിലും പ്രിന്‍സിപ്പല്‍ സ്കൂളിലെത്തണം. അതേസമയം വിഎച്ച്എസ്സി പ്രിന്‍സിപ്പല്‍മാര്‍ക്ക് സഹായത്തിന് മൂന്ന് അനധ്യാപക തസ്തികകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: