സുഗത കുമാരി
ആറന്മുള നിര്‍ദ്ദിഷ്ട വിമാനത്താവള പദ്ധതിക്കെതിരെയുള്ള സത്യഗ്രഹം നൂറാംദിവസത്തിലേക്ക് കടക്കുകയാണ്. ഈ സമരത്തിന്റെ പ്രത്യേകത ഇത് രാഷ്ട്രീയാതീതവും മതാതീതവുമാണെന്നുള്ളതാണ്. തികച്ചും പ്രകൃതിക്ക് വിരുദ്ധവും നിയമവിരുദ്ധവും നാടിന്റെ സംസ്കാരത്തിന് വിരുദ്ധവുമായ ഈ വിമാനത്താവള പദ്ധതി പൂര്‍ണ്ണമായി ഉപേക്ഷിക്കണമെന്ന് വീണ്ടും കേരള, കേന്ദ്ര സര്‍ക്കാരുകളോട് ആവശ്യപ്പെടുന്നു. ആറന്മുളയിലെ നെല്‍വയലുകള്‍ പുനരുജ്ജീവിപ്പിച്ച് വലിയതോതില്‍ കൃഷി നടത്തുകയാണ് ഏറ്റവും അഭികാമ്യം. തികച്ചും അനാവശ്യവും രാജ്യദ്രോഹകരവുമായ ഈ പദ്ധതിയെ തള്ളിക്കളയണമെന്ന് വീണ്ടും വീണ്ടും സംസ്ഥാന, കേന്ദ്ര ഗവണ്മെന്റുകളോടും ബഹുമാനപ്പെട്ട കോടതികളോടും അഭ്യര്‍ത്ഥിക്കുകയാണ്.
തെരഞ്ഞെടുപ്പിന്റെ ജയപജയങ്ങള് ഈ സമരത്തെ സ്പര്‍ശിക്കുകയില്ല. സമ്പൂര്‍ണ്ണ ശക്തിയോടെ ഭാരതത്തിന്റെ ഭരണസാരഥ്യത്തില്‍ എത്തിച്ചേര്‍ന്നിട്ടുള്ള നരേന്ദ്ര മോദി സര്‍ക്കാര്‍ ഈ ധര്‍മ്മയുദ്ധത്തില്‍ തീര്‍ച്ചയായും ഞങ്ങളോടൊപ്പമുണ്ടാകുമെന്ന് വിശ്വസിക്കുന്നു. ആറന്മുള സമരം ധര്‍മ്മസമരമാണ്. ഇതിനു പരാജയമില്ല. ‘യതോധര്‍മ്മസ്തതോ ജയ’ എന്നതാണല്ലോ ആപ്തവാക്യം.
പമ്പാതീരത്താണ് ആറന്മുള. അനന്തവിശാലമായ നെല്പാടങ്ങളും തോടുകളും കാവുകളും നിരവധി ക്ഷേത്രങ്ങളും അവക്കെല്ലാം നടുനായകമായി തിരുവാറന്മുള ക്ഷേത്രവും നിലകൊള്ളുന്ന ഒതുങ്ങിയ പൈതൃകഗ്രാമം. ഇവിടെയിപ്പോഴും കൊയ്ത്തും വിതയും നാടന്‍പാട്ടും തുയിലുണര്ത്തും ആറന്മുള കണ്ണാടി നിര്‍മാണവും അക്ഷരശ്ലോകവും പഴയരീതിയിലുള്ള ഉത്സവാഘോഷങ്ങളും വള്ളപ്പാട്ടും വള്ളംകളിയും വള്ളസദ്യയുമെല്ലാം നിറഞ്ഞുനില്ക്കുന്നു. ഈ നെല്പാടങ്ങളുടെ നടുവിലേക്ക് ഒരു എയര്‍പോര്‍ട്ട് ഭീകരമായി താണിറങ്ങാന്‍ പാടില്ല.
സ്വകാര്യ കമ്പനികള്‍ക്ക് ലാഭം കൊയ്യുവാന്‍ വേണ്ടി രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥന്മാരും ഭൂമാഫിയകളും ഒത്തുചേര്‍ന്ന് നടത്തുന്ന തികച്ചും നിയമവിരുദ്ധമായ ഇത്തരം പരിപാടികള്‍ക്ക് സര്‍ക്കാര്‍ ഒരിക്കലും കൂട്ടുനില്ക്കാന് പാടില്ല. ഒരുപിടി സമ്പന്നരുടെ ആവശ്യമാണ് വിമാനത്താവളം. സാധാരണക്കാര്‍ക്ക് വേണ്ടിയുള്ളതല്ല. വിമാനത്താവളത്തിനുവേണ്ടി നഷ്ടപ്പെടുന്നതോ ഫലഭുയിഷ്ഠമായ നെല്പാടങ്ങളാണ്. വയല്‍ എന്നാല്‍ നെല്ലു മാത്രമല്ല, ജലം മാത്രമല്ല, ജൈവ വൈവിധ്യം മാത്രമല്ല. ഒരു മനോഹര സംസ്കാരം കൂടിയാണ്. നടീല്‍ പാട്ടും കൊയ്ത്തു പാട്ടും തേക്ക് പാട്ടും ഒരു നൂറ് ആചാരങ്ങളും അനുഷ്ഠാനങ്ങളും വയലുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഏറ്റവുമധികം പെണ്ണുങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്നത് നെല്‍കൃഷിയിടങ്ങളായിരുന്നു. വയലുകള്‍ കേരളത്തിെന്റ മുഖമുദ്രയാണ്, ഐശ്വര്യമാണ്, അമൂല്യ സമ്പത്താണ്.
നെല്‍കൃഷിയെയും പച്ചക്കറി കൃഷിയെയും പുനരുജ്ജീവിപ്പിക്കുക എന്നതാണ് കേരളത്തിെന്റ ധര്‍മം. പമ്പാ തീരത്തിെന്റ വളക്കൂറുള്ള മണ്ണ് നശിപ്പിച്ചുകൂടാ. ആറന്മുള ഒരു പ്രതീകമാണ്. കേരളത്തിലുടനീളം നടക്കുന്ന വയല്‍ തണ്ണീര്‍ത്തട സംഹാരത്തിന്റെ ഒരു പ്രതീകം. അത് തടയുവാന്‍ നടത്തുന്ന ധര്‍മ്മസമരം വിജയത്തിലെത്തും. കേന്ദ്രത്തിലെ രാഷ്ട്രീയമാറ്റം ഇതിന് സഹായകമാകും.
(തയ്യാറാക്കിയത്: സി. രാജ)
പ്രതികരിക്കാൻ ഇവിടെ എഴുതുക: