കൊച്ചി: സംസ്ഥാന സ്കൂള്‍ അത്ലറ്റിക് മീറ്റിലെ ജൂനിയര്‍ വിഭാഗത്തില്‍ ഇരട്ട സ്വര്‍ണ്ണം സ്വന്തമാക്കിയ കല്ലടി സ്കൂളിന്റെ രഗിലിന് മെഡലുകള്‍ സൂക്ഷിക്കാന്‍ സ്ഥലമില്ല. അഞ്ചംഗങ്ങള്‍ക്കു പാര്‍ക്കാന്‍ രണ്ട് മുറിയുള്ള വാടകവീട്ടിലെ ഒഴിഞ്ഞൊരു കോണില്‍ വേണം സമ്മാനപ്പൊന്ന് സൂക്ഷിക്കാന്‍. മൂത്തചേച്ചി രേഷ്മയുടെയും അനുജന്‍ അഖിലിന്റെയും തന്റെയും പുസ്തകങ്ങള്‍ വയ്‌ക്കാന്‍ പോലും സ്ഥലമില്ലത്തിടത്തേക്കാണ് മെഡലുമായി രഗില്‍ കയറിചെല്ലെണ്ടത്.
സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ ലോംഗ് ജമ്പില്‍ 5.63 മീറ്ററും, നൂറില്‍ 11.14 സെക്കന്റില്‍ പറന്നെത്തിയുമാണ് പാലക്കാട് കല്ലടിയുടെ സുവര്‍ണ താരം രഗിന്‍ ഘോഷ് സ്വര്‍ണമണിഞ്ഞത്. തൃശൂര്‍ തളിക്കുളം കൈതയ്‌ക്കല്‍ ഘോഷ്-വിമല ദമ്പതികളുടെ മകനാണ് ഈ കായികതാരം.
ഇംഎംഎസ് പദ്ധതി പദ്ധതിയില്‍ സ്ഥലം വാങ്ങി വീടുവയ്‌ക്കുന്നതിന് ഒരു ലക്ഷം രൂപ അനുവദിച്ചെങ്കിലും തളിക്കുളം മേഖലയില്‍ ഈ തുകയക്ക് സ്ഥലം ലഭിക്കാത്തത് രഗിലിന്റെ സ്വന്തം കൂരയെന്ന സ്വപ്നത്തിന് മേല്‍ കരിനിഴല്‍ വീഴ്‌ത്തി. കഴിഞ്ഞ തവണ തിരുവനന്തപുരം മേളയില്‍ 4ഃ100 റിലേയില്‍ സ്വര്‍ണവും ലോംഗ്ജമ്പ്, 100 മീറ്റര്‍ എന്നിവയില്‍ വെള്ളിയും കരസ്ഥമാക്കിയിരുന്നു. തളിക്കുളത്തെ റെഡിമെയ്ഡ് കടയാണ് ഈ കുംടുംബത്തിന്റെ ഏക വരുമാന മാര്‍ഗം. ബിരുദത്തിന് പഠിക്കുന്ന മൂത്തമകള്‍ രേഷ്മയെയും എട്ടാം ക്ലാസിലെത്തിയ അഖിലിനെയും കൊണ്ട് തലചായ്‌ക്കാന്‍ ഇടമില്ലാതെ വലയുകയാണ് രഗിലിന്റെ അച്ഛന്‍.
2010ല്‍ പൂനെയില്‍ നടന്ന ദേശീയ ചാമ്പ്യഷിപ്പില്‍ മെഡല്‍ വാരിയ രഗിലിനെ അഭിനന്ദിക്കാന്‍ വിളിച്ചയോഗത്തില്‍ ടി.എം. പ്രതാപന്‍ എംഎല്‍എ രഗിലിന്റെ കുടുബത്തിന് വീട് നിര്‍മ്മിച്ച് നല്‍കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. പക്ഷേ, പൂനെയില്‍ നൂറ് മീറ്ററില്‍ സ്വര്‍ണവും, ലോഗ്ജമ്പിലും റിലേയിലും വെള്ളിയുമായിരുന്നു രഗിലിന്റെ സമ്പാദ്യം. ലോംഗ്ജമ്പിനും 100 മീറ്ററിനും പുറമെ 200മീറ്റര്‍, റിലേ എന്നിവയിലും രഗിന്‍ മത്സരിക്കുന്നുണ്ട്. മെഡല്‍ വയ്‌ക്കാനുള്ള സ്ഥലത്തെക്കുറിച്ച് ചിന്തിക്കാതെ രഗിന്‍ കുതിക്കുകയാണ് ഇനിയും വാരിക്കൂട്ടാന്‍.
















