ആലുവ: ഇറാഖില്‍നിന്നും തിരിച്ചെത്തിയ നഴ്‌സുമാര്‍ക്ക് ധനസഹായം നല്‍കാനും പുനരധിവാസം നല്‍കാനും സര്‍ക്കാരും വിവിധ സംഘടനകളും മത്സരിക്കുമ്പോള്‍ നിസാര വേതനത്തിന് നിര്‍മ്മാണ തൊഴില്‍ ചെയ്ത് ഇറാഖില്‍നിന്നുമെത്തിയവരെ ആരും ഗൗനിക്കുന്നില്ലെന്ന് പരാതി. എന്തെങ്കിലും സഹായം പ്രതീക്ഷിച്ച് ഇത്തരത്തില്‍ തിരിച്ചെത്തിയ നിര്‍മ്മാണ തൊഴിലാളികളില്‍ ചിലര്‍ മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് വിഷമാവസ്ഥ അറിയിച്ചിരുന്നു. നോര്‍ക്കയില്‍ പേര് രജിസ്റ്റര്‍ ചെയ്യാനാണ് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചത്. തുടര്‍ന്ന് നോര്‍ക്കയില്‍നിന്നോ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നോ ഒരു വിളിപോലും ഉണ്ടായില്ലെന്നാണ് ഇവര്‍ പറയുന്നത്.
മുപ്പതിനായിരം മുതല്‍ അരലക്ഷം രൂപ വരെയാണ് ഇറാഖില്‍ പല നഴ്‌സുമാര്‍ക്കും ലഭിച്ചിരുന്നത്. കേരളത്തിലെ സൂപ്പര്‍സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍പ്പോലും ഈ ശമ്പളം നഴ്‌സുമാര്‍ക്ക് നല്‍കുന്നില്ല. 20,000 രൂപ ശമ്പളത്തിന് പല ആശുപത്രികളും നഴ്‌സുമാര്‍ക്ക് ജോലിവാഗ്ദാനം ചെയ്തുവെങ്കിലും നഴ്‌സുമാരിലേറെപ്പേരും ജോലിയില്‍ പ്രവേശിക്കുവാന്‍ തയ്യാറാവുന്നില്ല. ഇതേത്തുടര്‍ന്ന് ഇവരില്‍ പലരേയും സൗദിയിലും യുഎഇയിലും അയയ്‌ക്കാനുള്ള പദ്ധതിയാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്.
ഇറാഖിലെ നിര്‍മ്മാണമേഖലയില്‍നിന്നും വന്ന പലരും തങ്ങളെയും ഇത്തരത്തില്‍ മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് അയക്കുകയോ സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളില്‍ എന്തെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കുകയോ ചെയ്യണമെന്നാണ് ആവശ്യപ്പെടുന്നത്. നിര്‍മ്മാണ തൊഴിലാളികളുടെ പരാതി കേള്‍ക്കുവാന്‍ പോലും സര്‍ക്കാര്‍ യോഗം വിളിക്കുന്നില്ലെന്നതാണ് പരാതി.
















