ഗാസയെക്കുറിച്ചുള്ള കവിതകളും ലേഖനങ്ങളും ചര്‍ച്ചകളും കേരളാ മാധ്യമങ്ങളിലാകെ നിറഞ്ഞുനില്ക്കുകയാണല്ലൊ? രക്തച്ചൊരിച്ചില്‍ എവിടെയാണെങ്കിലും വേദനാജനകം തന്നെയാണ്; ആയിരിക്കണം. എന്നാല്‍ കേരളാ മാധ്യമവിശാരദന്മാര്ക്കും മനുഷ്യാവകാശ അപ്പോസ്തലന്മാര്ക്കും ചിലരുടേത് ചുടുചോരയും മറ്റു ചിലരുടേത് തണുത്തുറഞ്ഞ ചോരയുമാണ്. വേദനയുടെയും ചോരയുടെയും കാര്യത്തില്‍ ദുഷ്ടലാക്കോടെ സ്വാര്ത്ഥചിന്തയുമായി നടക്കുന്നവര്‍ ആരായാലും, രാഷ്ട്രീയക്കാരനോ പത്രപ്രവര്‍ത്തകനോ എഴുത്തുകാരനോ ആരുമാവട്ടെ, അവരുടെ ലക്ഷ്യം സമൂഹനന്മയല്ല. ഗാസയിലെ ചോരയുടെ അതേ നിറവും ചൂടും സിറിയയിലെയും ഇറാഖിലെയും ശ്രീലങ്കയിലെയും കാശ്മീരിലെയും ചോരക്കുമുണ്ട്. നൈജീരിയയിലും സിറിയയിലും ഇറാഖിലും അഫ്ഗാനിസ്ഥാനിലും സുഡാനിലും പാക്കിസ്ഥാനിലും യമനിലുമൊക്കെ ഇസ്ലാമിക ഭീകരവാദികള്‍ ഒഴുക്കുന്ന ചോരയെക്കുറിച്ച് എന്താണ് കേരള മാധ്യമക്കാര് ചര്‍ച്ചകളും സെമിനാറുകളും സംഘടിപ്പിച്ച് പ്രതികരിക്കാത്തത്? യുക്രൈനില്‍ ഒഴുകുന്ന രക്തത്തെക്കുറിച്ച് പുരോഗമന കലാസാംസ്കാരികക്കാര് നിശ്ശബ്ദത പാലിക്കുന്നത് മറുവശത്ത് റഷ്യ ആയതുകൊണ്ടാണോ? ആരോഗ്യകാരണങ്ങള്‍ പറഞ്ഞ് ചൈന റംസാന്‍വ്രതം നിരോധിച്ചതിനെതിരെ ഇവിടുത്തെ ഒരു വാഗ്വിലാസക്കാരനും ലേഖനമെഴുത്തുകാരനും ഒരക്ഷരം ഉരിയാടിക്കണ്ടില്ലല്ലോ. നട്ടെല്ലില്ലാത്തവരുടെ കവിത്വവും ഭാഷയുമൊക്കെ ചീഞ്ഞുനാറുമ്പോഴുണ്ടാകുന്ന ദുര്‍ഗന്ധം സമൂഹത്തെയാകെ മലീമസമാക്കുന്നുണ്ട്. തെറ്റ് കണ്ടാല്‍ തെറ്റെന്ന് പറയാന്‍ നെഞ്ചുറപ്പില്ലാത്തവര് കവിയും എഴുത്തുകാരനുമൊക്കെയായി നടന്നാല്‍ ന്യായമായും ഉണ്ടാവുന്ന അപചയമാണ് നമ്മള് എമ്പാടും കാണുന്നത്.
ഗാസയില്‍ വെടിയൊച്ച നിലയ്ക്കണം; രക്തച്ചൊരിച്ചില്‍ നിലയ്ക്കണം. ഗാസയില്‍ മാത്രമല്ല ലോകത്തെമ്പാടും സമാധാനം പുലരണം. എന്നാല്‍ സമാധാനം തകര്‍ക്കാന്‍ കാരണങ്ങള്‍ തേടിനടക്കുന്ന ഒരുകുട്ടരും സമാധാനം നിലനിര്‍ത്താന്‍ ബാധ്യതപ്പെട്ട മറ്റൊരു കൂട്ടരും എന്ന നിലയില്‍ കാര്യങ്ങള്‍ അവലോകനം ചെയ്താല്‍, രണ്ടു കൂട്ടരെയും തുല്യനിലയില്‍ കണ്ടുകൊണ്ട് പ്രശ്നപരിഹാരം സാധ്യമാവില്ല. ഒരു തീവ്രമതാധിഷ്ഠിത രാഷ്ട്രം ലോകത്ത് സ്ഥാപിക്കണമെന്ന ചിന്തയുമായി തോക്കേന്തുന്നവര് ആ ചിന്താധാരയെ എതിര്‍ക്കുന്നവരുമായി നിരന്തരം പോരടിക്കേണ്ടിവരും. അതില്‍നിന്നൊഴുകുന്ന രക്തത്തെക്കുറിച്ച് കവിതയെഴുതുന്നവര് ഇത്തരം തീവ്രനിലപാടുകളെ ചോദ്യംചെയ്ത് തിരുത്താനാണ് ശ്രമിക്കേണ്ടത്. പ്രശ്നത്തിന്റെ യഥാര്‍ത്ഥ കാരണത്തെ സമീപിക്കാതെ, മതാധിഷ്ഠിത ഭീകരവാദത്തിന്റെ മുനയൊടിക്കൊതെ, ഇത്തരം രക്തച്ചൊരിച്ചിലുകളില്നിന്ന് ലോകം മുക്തമാവില്ല എന്ന സത്യം എല്ലാവരും തിരിച്ചറിയേണ്ടിയിരിക്കുന്നു. അല്ലാതെ കവിത പാടിയും മാനവികതയെക്കുറിച്ച് പ്രസംഗിച്ചും ലേഖനമെഴുതിയും പരിഹാാരം കാണാവുന്നത്ര ലൡതമല്ല ഈ രക്തരൂക്ഷിത സമസ്യകളുടെ വേരുകള്‍. വിശ്വസാഹോദര്യത്തിന് ഊന്നല്‍ നല്‍കാത്ത, വിഭാഗീയത വളര്‍ത്തുന്ന തീവ്രമതപഠനരീതികള് തന്നെ ലോകത്തുനിന്ന് തുടച്ചുനീക്കണം. ഒന്നും ആരിലും അടിച്ചേല്‍പ്പിക്കാന്‍ ആര്‍ക്കും അനുവാദമുണ്ടാകരുത്. ദൈവവിശ്വാസം ഒരു വ്യക്തിയുടെ സ്വകാര്യതയാണ്. അതില്‍ മറ്റാര്‍ക്കും അഭിപ്രായപ്രകടനം നടത്താനുള്ള അവസരം ഉണ്ടാകാന്‍ പാടില്ല.
സാമ്പത്തിക, സാമൂഹ്യ അസമത്വങ്ങള്‍ക്കെതിരെ, അനീതിക്കെതിെര സമരം നടത്തുന്നതും പോരാടുന്നതും മനസിലാക്കാം. പക്ഷെ ഈശ്വരന്റെ പേരില്‍ കാരുണ്യവാനും നീതിമാനുമെന്ന് മതങ്ങള്‍ തന്നെ ഘോഷിക്കുന്ന ദൈവത്തിന്റെ പേരില്‍, ചോരയൊഴുക്കുന്നത് ഇൗശ്വരപ്രേമവും മാനവികതയൊന്നുമല്ല. തികഞ്ഞ അജ്ഞതയും അതില്‍നിന്നുണ്ടാകുന്ന ധിക്കാരവും സ്വാര്‍ത്ഥതയുമാണ്. ഇതാണ് നാമിന്ന് ലോകത്ത് കണ്ടുകൊണ്ടിരിക്കുന്നത്; രക്തമുള്ളിടത്ത് കഴുകന്മാര് പറന്നുവരുന്നത് പോലെ. മുന്‍പറഞ്ഞ രാജ്യങ്ങളിലെ പാവപ്പെട്ടവരുടെ നിസ്സഹായത മുതലെടുക്കാനായി പലരും പാഞ്ഞടുക്കുന്നുണ്ട്. അവരുടെ മറ്റൊരു മുഖമാണ് നമ്മുടെ കവിതയെഴുത്തുകാര്‍ക്കും ലേഖനകര്ത്താക്കള്ക്കുമുള്ളത്.
യഥാര്‍ത്ഥ പരിഹാരം അറിയാവുന്ന ധാരാളംപേര്‍ ലോകത്തുണ്ട്. അവരെ കേള്‍ക്കാനും അനുസരിക്കാനും ആരും തയ്യാറാവുന്നില്ല. അപാരമായ കരുണയും സ്നേഹവും വാക്കുകളിലല്ല, ഉള്ളില്‍ നിറയുന്നവര്‍ക്ക് മാത്രമേ ഇതിനൊക്കെ പരിഹാരം നിര്‍ദ്ദേശിക്കാനാവൂ. സിറിയയില്‍ രാസായുധമേറ്റ് വായില്‍നിന്ന് നുരയും പതയും വന്ന് മരിച്ചുകിടക്കുന്ന ഒരോമനക്കുഞ്ഞിന്റെ ചിത്രം കണ്ടപ്പോഴുണ്ടായ നടുക്കം ഇപ്പോഴും മനസ്സില്‍നിന്ന് മാഞ്ഞുപോയിട്ടില്ല. പോവാതിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.
എസ്. എസ്. ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: