കേരളത്തിനകത്തെ മുല്ലപ്പെരിയാര്‍, പറമ്പിക്കുളം, പെരുവാരിപള്ളം, തൂണക്കടവ് എന്നീ നാല് അണക്കെട്ടുകള്‍ കരാറുകള്‍ പ്രകാരം തമിഴ്നാടിന്റെ അധീതയിലാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് തമിഴ്നാടിന്റെ അഭ്യര്‍ത്ഥന മാനിച്ച് സുപ്രീംകോടതി 136 അടിയില്‍നിന്നും 142 അടിയാക്കുവാന് ഉത്തരവായി. മുല്ലപ്പെരിയാര്‍ ഡാം കേരളത്തിന്റെ പെരിയാര്‍ നദിയില്‍ കേരളത്തിന്റെ ഭൂമിയില്‍ പണിതീര്ത്തിട്ടുപോലും കേരളത്തിന് ഡാമിന്റെമേല്‍ ഒരു അധികാരവുമില്ലെന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് സുപ്രീംകോടതി വിധി. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലെ ലക്ഷക്കണക്കിനാളുകളെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തുകയാണ്. 1895 ല്‍ പണിത ഒരു ഡാമിന്റെ കാലപ്പഴക്കം പോലും കണക്കിലെടുക്കാതെ തമിഴ്നാടിന്റെ താല്‍പ്പര്യ സംരക്ഷണം മാത്രം ലക്ഷ്യമാക്കി മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുമ്പോള്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ ഉടമസ്ഥാവകാശം തമിഴ്നാടിനാണെന്ന് അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാതെ തെളിഞ്ഞിരിക്കയാണ്. എന്നിട്ടും നമ്മുടെ രാഷട്രീയ നേതൃത്വങ്ങള്‍ ജനങ്ങളെ കബളിപ്പിക്കുവാന്‍ മുല്ലപ്പെരിയാര്‍ കേരളത്തിന്റെതാണെന്ന് വീമ്പിളക്കുന്നു.
ഏകദേശം ഇതേനിലയില്‍ തന്നെയാണ് പറമ്പിക്കുളം, പെരുവാരിപ്പള്ളം, തൂണക്കടവ് എന്നീ ഡാമുകളുടെ കാര്യവും. സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്റെ വലിയ ഡാമുകളുടെ രജിസ്റ്റര്‍ പ്രകാരം ഈ നാലു ഡാമുകളും കേരളത്തിന്റെതാണെന്നാണ് സംസ്ഥാന മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത വ്യക്തമാക്കിയിരിക്കുന്നത് കേരളത്തിലാണെങ്കിലും മുല്ലപ്പെരിയാര്‍, പെരുവാരിപള്ളം, തൂണക്കടവ്, പറമ്പിക്കുളം എന്നീ നാല് ഡാമുകളും ഉണ്ടാക്കിയതും അറ്റകുറ്റപ്പണികള്‍ നടത്തുന്നതും പ്രവര്‍ത്തിപ്പിക്കുന്നതും തമിഴ്നാടാണെന്നും ഈ നാല് ഡാമുകളുടെയും ഉടമസ്ഥാവകാശം അതുകൊണ്ട് തമിഴ്നാടിന്റെതാണെന്നുമാണ്. ഇതില്‍ മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ കരാര്‍ 999 വര്‍ഷത്തേക്കാണ്. അതുകൊണ്ട് അനേകം തലമുറകളോളം ഇനി മുല്ലപ്പെരിയാര്‍ ഉടമസ്ഥാവകാശം തമിഴ്നാടിന്റേതുതന്നെ. അന്തര്‍സംസ്ഥാന നദികളെന്ന് തമിഴ്നാട് പറയുന്ന ഭാരതപ്പുഴ, ചാലക്കുടി പുഴ, പെരിയാര്‍ എന്നിവയുടെ വൃഷ്ടിപ്രദേശം തമിഴ്നാട് അതിര്‍ത്തിയുമായി പങ്കുവയ്ക്കുന്നുവെന്നതിന്റെ പേരില്‍ ഈ നദികളിലെ ജലത്തിന് തമിഴ്നാടിന് അവകാശമുണ്ടെന്ന വാദമാണ് പറമ്പിക്കുളം-ആളിയാര്‍ കരാറിന് ചാലകശക്തി പകര്‍ന്നത്.
1958 നവംബറില്‍ ഈ കരാര്‍ നിലവില്‍ വന്നു. 1969 മെയ് 10-ാം തീയതി അന്നത്തെ കേരള മുഖ്യമന്ത്രി ഇ.എം.എസ്.നമ്പൂതിരിപ്പാടും തമിഴ്നാട് മുഖ്യമന്ത്രി എം.കരുണാനിധിയും അന്നത്തെ കേന്ദ്ര വൈദ്യുതി ജലസേചന മന്ത്രി കെ.എല്‍.റാവുവിന്റെയും നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് പറമ്പിക്കുളം-ആളിയാര്‍ പ്രോജക്ട് രൂപപ്പെടുന്നത്. ഇതിന്റെ ഭാഗമായി ഉടമസ്ഥാവകാശം പോലും നോക്കാതെ കേരളത്തിനകത്ത് തമിഴ്നാടിന് വേണ്ടി വെള്ളം ചോര്ത്തിക്കൊണ്ടുപോകുവാനാണ് പറമ്പിക്കുളം, തൂണക്കടവ്, പെരുവാരിപ്പള്ളം എന്നീ മൂന്നു ഡാമുകള്‍ പണി പൂര്‍ത്തിയാക്കിയത്. അന്നുമുതല്‍ ഇന്നുവരെ അണക്കെട്ടുകളുടെ നിര്‍മാണം, അറ്റകുറ്റപണികള്‍, ഉപയോഗം എന്നിവ തമിഴ്നാട് നേരിട്ട് നിയന്ത്രിക്കുകയും ഉടമസ്ഥാവകാശം അവരുടേതാണെന്ന് സ്ഥാപിക്കുകയും ചെയ്തിട്ടുളളതാണ്. ഏത് കോടതിവിധിയുടെ അടിസ്ഥാനത്തിലാണിതെന്ന് സംസ്ഥാന സര്‍ക്കാരിന് പോലും അറിവില്ല.
കേരളത്തില്‍ പൂര്‍ത്തിയാക്കിയതാണ് 59 അണക്കെട്ടുകളുണ്ടെങ്കിലും നാല് ഡാമുകള്‍ തമിഴ്നാടിന് സ്വന്തമാണ്. വലിയ ഡാമുകളുടെ നാഷണല്‍ രജിസ്ട്രിയില്‍ നാല് ഡാമുകളും കേരളത്തിന്റെ മണ്ണിലാണെന്ന് സാങ്കേതികമായി എഴുതിവച്ചിട്ടുണ്ടെങ്കിലും നാല് ഡാമുകളുടെയും പൂര്‍ണനിയന്ത്രണം തമിഴ്നാടിനാണ്. പറമ്പിക്കുളം-ആളിയാര്‍ ഉടമ്പടി (പിഎപി) 1958 ല്‍ നിലവില്‍ വരുമ്പോള്‍ സംസ്ഥാനത്തെ മൂന്ന് നദികളുടെ തടങ്ങളിലെ ഏഴ് പോഷകനദികളില്നിന്നും ജലം തമിഴ്നാട് ഊറ്റുന്നതിന് വേണ്ട പ്ലാന്‍ തയ്യാറായിരുന്നു. ചാലക്കുടി പുഴയുടെ എല്ലാ പോഷക നദികളും അതായത് ഷോളയാര്‍, പറമ്പിക്കുളമാറ്, തൂണക്കടവാറ്, പെരുവാരിപ്പള്ളമാറ് എന്നിവയും പെരിയാര്‍ നദിയുടെ നീരാറും ഭാരതപ്പുഴയുടെ പാലാറും ആളിയാറും പറമ്പിക്കുളം-ആളിയാര്‍ ഉടമ്പടിയുടെ ഭാഗമായിത്തീര്‍ന്നു. ഈ ഉടമ്പടിയുടെ ഭാഗമായി പണിത ലോവര്‍ നീരാര്‍ ഡാം, അപ്പര്‍ നീരാര്‍ തടയിണ, തമിഴ്നാട് ഷോളയാര്‍ ഡാം, പറമ്പിക്കുളം ഡാം, തൂണക്കടവ് ഡാം, പെരുവാരിപള്ളം ഡാം, സര്‍ക്കാര്‍ പതി ഡാം, തിരുമൂര്‍ത്തി ഡാം, ആളിയാര്‍ ഡാം എന്നിവയില്‍ തൂണക്കടവ് ഡാം, പറമ്പിക്കുളം ഡാം, പെരുവാരി പള്ളം ഡാം എന്നിവ പൂര്‍ണമായും കേരളത്തിനകത്ത് തമിഴ്നാട് പണിത ഡാമുകളാണ്. ഇതുകൂടാതെ കരാറിന്റെ ഭാഗമായി ജലവൈദ്യുത നിലയങ്ങളും ടണലുകളും കനാലുകളും പണിതീര്‍ത്തിട്ടുണ്ട്.
കേന്ദ്രസര്‍ക്കാര്‍ വഴി കേരളത്തിലെ നദികളില്‍ ആധിപത്യം സ്ഥാപിക്കുവാന്‍ തമിഴ്നാട് നടത്തിയ പരിശ്രമങ്ങള്‍ എപ്പോഴും വിജയം കണ്ടിട്ടുണ്ട്. പാമ്പാര്‍, കബനി, ഭവാനി എന്നീ കേരളത്തില്‍നിന്നും കിഴക്കോട്ടൊഴുകുന്ന കവേരിയുടെ പോഷകനദികള്‍ കേരളത്തില്‍ വൃഷ്ടിപ്രദേശമുള്ള നദികളാണ്. എന്നാല്‍ ഈ നദികള്‍ക്ക് കേരളത്തില്‍നിന്ന് ലഭിക്കുന്ന വെള്ളത്തിന്റെ കണക്ക് പറഞ്ഞ് വെള്ളം വാങ്ങുവാന്‍ കേരളം മെനക്കെടുന്നില്ലെന്നത് വലിയ വിരോധാഭാസമാണ്. കേരളത്തില്‍നിന്ന് നാല് അണക്കെട്ടുകള്‍ വഴി വെള്ളം ഊറ്റിക്കൊണ്ടുപോകുകയും ഡാമുകളുടെ ഉടമസ്ഥാവകാശം അരക്കിട്ടുറപ്പിക്കുകയും ചെയ്യുന്ന തമിഴ്നാടിന്റെ നിശ്ചയദാര്‍ഢ്യം എന്തായാലും കേരള മുഖ്യമന്ത്രിക്കും ജലസേചന മന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കും ഇല്ലെന്നുള്ളത് കേരള ജനതയുടെ ഗതികേടായി മാത്രമേ കണക്കാക്കാനാവൂ. കാവേരി കരാറിന്റെ ഭാഗമാണ് ഭവാനി നദി. സംസ്ഥാനത്തെ അഞ്ച് നദികളില്‍നിന്ന് ജലം തമിഴ്നാടുമായി പങ്കുവയ്ക്കുന്ന കരാറുകളുണ്ട്. ഭാരതപുഴ, പെരിയാര്‍, ചാലക്കുടി പുഴ, ഭവാനി, കബനി എന്നിവയാണീ നദികള്‍. ഈ കരാറുകളിലൂടെ തമിഴ്നാട് ജലം ഊറ്റിക്കൊണ്ടുപോകുന്നുണ്ടെങ്കിലും കേരളത്തിന് ലഭിക്കാനുള്ള ജലം ലഭിക്കുന്നില്ലെന്നത് കരാര്ലംഘനങ്ങളായി അവശേഷിക്കുന്നു. കേരളം ജലക്കുറവുമൂലം പവര്‍ക്കട്ടും ലോഡ്ഷെഡിംഗും ഏര്‍പ്പെടുത്തുമ്പോള്‍ പറമ്പിക്കുളം-ആളിയാര്‍ കരാറിന്റെ ഗുണമായി ലഭിക്കുന്ന ജലത്തില്‍നിന്ന് തമിഴ്നാട് ഷോളയാറില്‍നിന്നും 70 മെഗാവാട്ട് വൈദ്യുതിയും സര്‍ക്കാര്‍പതി വൈദ്യുതി പദ്ധതി വഴി 30 മെഗാവാട്ട് വൈദ്യുതിയും തമിഴ്നാട് ഉല്‍പ്പാദിപ്പിക്കുന്നുണ്ട്.
മുല്ലപ്പെരിയാര്‍ ജലസേചന കരാര്‍ ലംഘിച്ച് കേരളത്തില്‍നിന്ന് ജലമെടുത്ത് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിന്റെ പേരില്‍ കേരളം കേന്ദ്രത്തോട് പലതവണ പരാതി പറഞ്ഞിട്ടുള്ളതാണ്. പറമ്പിക്കുളം-ആളിയാര്‍ കരാര്‍പ്രകാരം ആളിയാര്‍ ഡാമില്‍നിന്നും 7.25 ടിഎംസി ജലവും തമിഴ്നാട്ടിലെ വാല്പാറയിലെ ഷോളയാര്‍ ഡാമില്‍നിന്നും 12.5 ടിഎംഎസി ജലവും എല്ലാ വര്‍ഷവും ജൂലായ് ഒന്നിനും ജൂണ്‍ 30 നും ഇടയില്‍ കേരളത്തിന് തമിഴ്നാട് നല്‍കണമെന്നാണ് കരാര്‍ വ്യവസ്ഥ. എന്നാല്‍ ഇത് കൃത്യമായി പാലിക്കുന്നതില്‍ തമിഴ്നാട് നിരന്തരം വീഴ്ചവരുത്തുന്നു. കഴിഞ്ഞ വര്‍ഷം തമിഴ്നാട് 9.3 ടിഎംസി ജലം മാത്രം ഷോളയാര്‍ ഡാമില്‍നിന്നും 3.5 ടിഎംസി ജലം മാത്രം ആളിയാര്‍ ഡാമില്‍നിന്നും തന്ന് കരാര്‍ ലംഘനം നടത്തി. മുന്‍വര്‍ഷങ്ങളിലും തമിഴ്നാട് നിരവധിതവണ കരാര്‍ ജലം തരാതെ കേരളത്തെ വരള്ച്ചയിലാക്കിയിട്ടുണ്ട്. ഇതുകൂടാതെ കരാറിന്റെ ഭാഗമല്ലാത്ത തടയണകളും കിണറും അംബ്രംപാളയത്തെ ചിറ്റൂര്‍ പുഴയില്‍ തമിഴ്നാട് നിര്‍മിച്ചു. ഇതിനായി കേരളത്തിന്റെ അനുവാദം പോലും ചോദിച്ചില്ല. ഇതുകൂടാതെ ചിറ്റൂര്‍ പുഴയിലേക്ക് കരാര്‍ പ്രകാരം ഒഴുക്കേണ്ട ജലം തമിഴ്നാട് ഒഴുക്കുന്നില്ല. ഇത് പാലക്കാട് ജില്ലയിലെ ഒരു ഡസനിലധികം കുടിവെള്ള പമ്പിംഗ് സ്റ്റേഷനുകളെയാണ് നിശ്ചലമാക്കിയത്. തമിഴ്നാട് അവകാശപ്പെടുന്നതുപോലെ സെക്കന്റില്‍ 100 ക്യുബിക് അടി വെള്ളം ആളിയാര്‍ ഡാമില്‍നിന്നും ചിറ്റൂര്‍ പുഴയിലേക്ക് ഒഴുക്കുമ്പോള്‍ തമിഴ്നാടിന്റെ തന്നെ അനധികൃത പമ്പിംഗും തടയണകളും വഴി ജലം തിരിച്ചുവിടലും കഴിയുമ്പോള്‍ സെക്കന്റില്‍ വെറും 30 അടി വെള്ളം മാത്രമാണ് ലഭ്യമാകുന്നത്. ഇതുകൂടാതെ അംബ്രംപാളയത്തെ ചെക്ക് ഡാമിന് രണ്ട് കി.മീ. താഴെ തമിഴ്നാട് പണിതീര്‍ത്തിട്ടുള്ള മറ്റൊരു ചെക്ക് ഡാം വഴി കോയമ്പത്തൂരിലെ കണിയാം പുതൂരിലേക്ക് കുടിവെള്ളം പമ്പ് ചെയ്യുകയാണ്. ഇതിനെല്ലാം തമിഴ്നാട് കരാര്‍ പ്രകാരം കേരളത്തോട് അനുവാദം ചോദിക്കേണ്ടതായിരുന്നു. അതുണ്ടായില്ല.
കരാര്‍ ലംഘനങ്ങളുടെ ഘോഷയാത്രയാണ് തമിഴ്നാട് നടത്തുന്നത്. ഇതില്‍ ചിലതിലെങ്കിലും കേരളത്തിലെ ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്നാണ് ജനങ്ങള്‍ പറയുന്നത്. ഇത് അന്വേഷണ വിധേയമാക്കേണ്ട കാര്യമാണ്. ഇത്രയേറെ കരാര്‍ലംഘനങ്ങള്‍ നടത്തിയിട്ടും കേരളത്തിലെ നാല് ഡാമുകളുടെ അവകാശം സ്ഥാപിച്ചെടുത്തിട്ടും സംസ്ഥാനഭരണകൂടം വേണ്ടത്ര പ്രതികരിക്കുന്നില്ലെന്നത് സംസ്ഥാന താല്‍പ്പര്യത്തിനെതിരാണ്. ഭാരതപുഴയില്‍ പുല്ലുവളര്‍ന്ന് കാടുപിടിച്ചതിന് കാരണം പറമ്പിക്കുളം-ആളിയാര്‍ കരാറാണെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. കരാറിന് മുമ്പ് മണക്കടവിന് മുകളില്‍ ആളിയാര്‍ ഡാമും തിരുമൂര്‍ത്തി ഡാമുകളും നിര്‍മിക്കുന്നതിന് മുമ്പ് എല്ലാ വെള്ളവും ഭാരതപുഴയിലൂടെയാണ് ഒഴുകിയിരുന്നത്. ഇത് ഭാരതപുഴ നദീതടത്തെ മുഴുവന്‍ കാര്‍ഷിക സമൃദ്ധിയിലാക്കിയിരുന്നു. ഇന്ന് ചിറ്റൂര്‍ താലൂക്കിനെ മഴക്കാലത്തൊഴികെ വരണ്ട ഭൂമിയാക്കിയതിന് പറമ്പിക്കുളം-ആളിയാര്‍ കരാറിന് വലിയ പങ്കുണ്ട്. ഭാരതപുഴയിലേക്ക് കരാറില്‍ വിഭാവനം ചെയ്ത മിനിമം ജലം പോലും ഒഴുക്കുവാന്‍ തമിഴ്നാട് മടിക്കുന്നത് നഗ്നമായ കരാര്‍ ലംഘനമാണ്. പറമ്പിക്കുളം-ആളിയാര്‍ കരാര്‍ ലംഘനം മൂലം, കേരളത്തിന് ലഭിക്കേണ്ട ജലം ഭാരതപുഴയിലൂടെ ഒഴുക്കാത്തതിനാല്‍ പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം എന്നീ മൂന്ന് ജില്ലകളില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് അനുഭവപ്പെടുന്നത്. ചിറ്റൂര്‍ പുഴ ഉണങ്ങി വരണ്ടിരിക്കുന്നു. എന്നിട്ടും കേരളത്തിന്റെ മുഖ്യമന്ത്രിയോ ജലസേചന വകുപ്പ് മന്ത്രിയോ ഉദ്യോഗസ്ഥരോ തമിഴ്നാടിന്റെ കരാര്‍ ലംഘനത്തിനെതിരെ ശബ്ദമുയര്‍ത്തുന്നതിനോ രേഖകള്‍ സഹിതം കേരളത്തിന് ലഭിക്കേണ്ട ജലം ലഭിക്കുന്നില്ലെന്ന് തമിഴ്നാടിനേയും കേന്ദ്രത്തെയും ബോധ്യപ്പെടുത്തുവാന്‍ ശ്രമിക്കുന്നില്ലെന്നത് ഭരണനേതൃത്വത്തിന്റെ കഴിവുകേട് മാത്രമാണ്.
പറമ്പിക്കുളമാര് പൂര്‍ണമായും ഉത്ഭവിക്കുന്നത് കേരളത്തില്‍നിന്നുമാണ്. അതിലാണ് ഡാം. എന്നിട്ടും ഈ ഡാമിന്റെ പൂര്‍ണ അധികാരം തമിഴ്നാടിന്റേതാണെന്നാണ് തമിഴ്നാട് അവകാശപ്പെടുന്നത്. കേരളത്തിന് ജലസേചനത്തിനും കുടിവെള്ള വിതരണത്തിനും വൈദ്യുതി ഉല്‍പ്പാദനത്തിനും നദികളിലോട്ട് വേലിയേറ്റ സമയത്ത് കായലില്‍ നിന്നുള്ള ഉപ്പുവെള്ളം തള്ളല്‍ തടഞ്ഞുനിര്‍ത്തുന്നതിനും ഉപയോഗിക്കേണ്ട ജലമാണ് തമിഴ്നാട് ഊറ്റിയെടുക്കുന്നത്. കഴിഞ്ഞ പത്തിരുപത് കൊല്ലമായി തമിഴ്നാടിന്റെ കരാര്‍ ലംഘനത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ 1970 ല്‍ സ്ഥാപിതമായ സംയുക്ത വാട്ടര്‍ റെഗുലേറ്ററി അതോറിറ്റി ബോര്‍ഡ് നടത്തുന്നുണ്ടെങ്കിലും വെള്ളത്തിന്റെ കാര്യത്തില്‍ കേരളത്തിന്റെ അവകാശം സ്ഥാപിച്ചെടുക്കുന്നതില്‍ കേരള ഉദ്യോഗസ്ഥര്‍ പരാജയപ്പെട്ടിരിക്കയാണ്. ഇക്കാര്യത്തില്‍ സംസ്ഥാനത്തെ നിയമസഭ പരിസ്ഥിതി കമ്മറ്റിയും അവകാശ കമ്മറ്റികളും അഡ്ഹോക് കമ്മറ്റികളും യുദ്ധകാലാടിസ്ഥാനത്തില്‍ ഇടപെടുകയും ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ ഇക്കാര്യത്തിലുള്ള കള്ളക്കളികള്‍ അവസാനിപ്പിക്കുകയും വേണം.
ഡോ. സി.എം. ജോയ്
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: