സത്യവും ധര്‍മ്മവും നീതിയും ഭാരതീയ ചരിത്രത്തിന്റെ എക്കാലത്തെയും മികച്ച സത്തയായിരുന്നു. ഗാന്ധിജിയുടെ രാമരാജ്യ സങ്കല്‍പ്പവും ദീനദയാല്‍ജിയുടെ ധര്മ്മരാജ്യകാഴ്ചപ്പാടും പരസ്പരപൂരകങ്ങളും പരസ്പരാശ്രിതങ്ങളുമാണ്. ചിരപുരാതനമായ നമ്മുടെ സാംസ്ക്കാരിക പൈതൃകത്തില്‍ നിന്നാണ് ഗാന്ധിജിയും ദീനദയാല്‍ജിയും തങ്ങളുടെ തത്വശാസ്ത്രങ്ങള്‍ ചികഞ്ഞെടുത്ത് ആവിഷ്കരിച്ചിട്ടുള്ളത്. സര്‍വ്വജീവജാലങ്ങള്‍ക്കും നീതി ഉറപ്പാക്കാന്‍ ശ്രമിച്ച സമൂഹമെന്ന അപൂര്‍വ്വ ബഹുമതിയും ഭാരതത്തിനവകാശപ്പെട്ടതാണ്.
കേരളത്തിലെ ഹൈന്ദവസമൂഹം കര്‍ക്കടകമാസം രാമായണമാസമായി ആചരിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. എന്നാല്‍ രാമായണപാരായണം ഈ ദിനങ്ങളില്‍ വ്യാപകമായി വീടുകളിലും ക്ഷേത്രങ്ങളിലും ആചരണവത്കരിക്കപ്പെട്ടത് സംഘപരിവാര്‍ സംഘടനകള്‍ മുന്‍കൈയെടുത്ത് പ്രവര്‍ത്തിച്ചതുകൊണ്ടാണ്. ഹിന്ദുനവോത്ഥാനത്തിന്റെ ശംഖൊലിയായി രാമായണമാസാചരണം ഇപ്പോഴിവിടെ മാറിയിട്ടുണ്ട്. രാമനെ ഈശ്വരസങ്കല്‍പ്പത്തിന്റെ ഭാഗമാക്കി ആരാധിക്കുന്നവരാണ് സനാതന ധര്‍മ്മ വിശ്വാസികള്‍. രാമായണവും അത് ഉയര്‍ത്തിപ്പിടിക്കുന്ന സംസ്ക്കാരവും ആബാലവൃദ്ധം ജനങ്ങള്‍ക്കുമുള്ളതാണ്. അവതാരപുരുഷനും മര്യാദരാമനുമൊക്കെയായ ഭഗവാന് ശ്രീരാമചന്ദ്രന് നന്മയുടെ പ്രകാശഗോപുരവും മാതൃകാഭരണാധിപന്‍ എന്ന നിലയ്ക്കുള്ള മികച്ച മാതൃകയുമാണ്.
ഹൈന്ദവ ഇതിഹാസ പുരാണാദികളിലും ആത്മീയ മാര്‍ഗ്ഗത്തിലും ശ്രീരാമചന്ദ്രനുള്ള പങ്ക് അദ്വിതീയമാണ്. ഭാരതീയ ജനജീവിതത്തെ ഏറ്റവുമധികം സ്വാധീനിച്ച കൃതി രാമായണവും നായകന് ശ്രീരാമനുമാണെന്ന കാര്യത്തില്‍ കാര്യമായ തര്‍ക്കമാര്‍ക്കുമില്ല. അഴിമതിയും തിന്മയും നിയമരാഹിത്യവും ഭരണത്തോടൊപ്പം നമ്മെ ഗ്രസിക്കുമെന്നു കണ്ട ക്രാന്തദര്‍ശിയായ ഗാന്ധിജി രാമനെ മാതൃകയാക്കിക്കൊണ്ടുള്ള ‘രാമരാജ്യം’ തന്റെ സ്വപ്ന തത്വമായി മുന്‍കൂട്ടി ഇവിടെ അവതരിപ്പിക്കുകയാണുണ്ടായത്.
സത്യത്തിന്റെയും നീതിയുടെയും പ്രസക്തിയെക്കുറിച്ചു ചിന്തിക്കുമ്പോള്‍ ഭരണകൂടം എങ്ങനെയായിരിക്കണമെന്നുള്ള കാഴ്ചപ്പാടില്‍ സമൂഹത്തിന്റെ അവസ്ഥ സ്വാമി വിവേകാന്ദന്റെ അനശ്വര വാക്കുകളിലൂടെ പുറത്തുവന്നിട്ടുണ്ട്. കന്യാകുമാരിയിലെ വിവേകാനന്ദ കേന്ദ്രത്തില്‍ ആയത് ലിഖിതം ചെയ്തിട്ടുള്ളത് ഇപ്രകാരമാണ്- ”പുരാതനമോ ആധുനികമോ ആയിക്കൊള്ളട്ടെ, ഒരു സമൂഹത്തിനുംസത്യം അഭിവാദനം അര്‍പ്പിച്ചിട്ടില്ല. മറിച്ച് സമൂഹം സത്യത്തിനാണ് അഭിവാദ്യം അര്‍പ്പിക്കേണ്ടത്. അല്ലെങ്കില്‍ നാശമായിരിക്കും ഫലം”. വിവേകാനന്ദനോ മഹാത്മാഗാന്ധിയോ ഉദ്ഘോഷിച്ചതുപോലൊരു ഭരണഘടനാ സംവിധാനമോ ഭരണക്രമമോ ഇവിടെ ഉണ്ടായിട്ടില്ല എന്നതാണ് ദു:ഖസത്യം.
രാമരാജ്യസങ്കല്പ്പവും സുരാഷ്ട്രവുമൊക്ക എന്തുകൊണ്ട് നമുക്ക് നേടാനാവാതെ പോയി എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനും പോരായ്മകള്‍ പരിഹരിക്കാനുമൊക്കെ ഗൗരവപൂര്‍വ്വമായ ചര്‍ച്ചകള്‍ വ്യാപകമായി ഉരുത്തിരിഞ്ഞിവിടെ ഇനിയും വരേണ്ടിയിരിക്കുന്നു. രാമായണവും ഭാരതീയ സാംസ്ക്കാരിക ചരിത്രവുമൊക്കെ ചര്‍ച്ചകള്‍ വഴി പുതിയതലമുറയ്ക്കു കൈമാറികൊടുക്കാന് ഇനി നാം അമാന്തിച്ചുകൂടാ.
ശ്രീരാമ- ലക്ഷ്മണ-സീതാദേവി ആരാധനയുമായി ബന്ധപ്പെട്ടചിഹ്നങ്ങളും പ്രതീകങ്ങളും ഈ നാടിന്റെ ആത്മാവിനെയാണ് പ്രതിഫലിപ്പിക്കുന്നത്. അയോധ്യയും, കിഷ്ക്കിന്ധ്യയും, ബാലിയുമൊക്കെ നമ്മുടെ നാട്ടിലും പുറത്തും സ്ഥലനാമങ്ങളായി സഹസ്രാബ്ദങ്ങള്‍ പിന്നിട്ടിട്ടും നിലനില്ക്കുന്നു. സീതാപുര്‍ എന്ന പേരില്‍ ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളിലായി 90 സ്ഥലങ്ങളുണ്ട്.സമാജത്തിന്റെ അടിത്തട്ടിലേക്ക് പിന്തള്ളപ്പെട്ടുപോയ അധ:സ്ഥിത വിഭാഗങ്ങള്തൊട്ട് ബ്രാഹ്മണവര് വരെ പേരുകളായി ഏറ്റവും കൂടുതല്‍ ഉപയോഗിച്ചു വരുന്ന നാമധേയമാണ് രാമന്. ദേശീയപുരുഷന്‍ എന്ന നിലയില്‍ രാമനെ പ്രതിഷ്ഠിക്കാനും രാമരാജ്യം ലക്ഷ്യമാക്കാനും ഗാന്ധിജി മുന്നോട്ടുവന്നത് ചരിത്ര-സാംസ്ക്കാരിക പശ്ചാത്തലങ്ങള്‍ സ്വാംശീകരിച്ചുകൊണ്ടായിരുന്നു.
ഇന്ത്യന്‍ ഭരണഘടനയുടെ ആദ്യ കോപ്പിയില്‍ രാമന്റെ ചിത്രം ആലേഖനം ചെയ്യപ്പെട്ടത് രാജ്യത്തിന്റെ മാനബിന്ദുവായ ചരിത്രനായകന് എന്ന നിലയ്ക്കായിരുന്നു.പക്ഷെ സ്വതന്ത്ര ഇന്ത്യ പഠനാന്വേഷണങ്ങളുടെ പട്ടികയില്‍ ഭൗതികവും ആത്മീയവും ഭരണപരവുമായ ശ്രീരാമചന്ദ്രന്റെ മികച്ച മാതൃകകളെ തമസ്ക്കരിക്കുകയോ അട്ടിമറിക്കുകയോ ഒക്കെയാണ് ചെയ്തത്. തികഞ്ഞ ഈശ്വര ഭക്തനായ ഗാന്ധിജി ആന്ധ്രയിലെ ഗോറാരാമചന്ദ്രറാവുവിനെപ്പോലെയുള്ള നിരീശ്വരവാദികളെയും ജവഹര്‍ ലാല്‍ നെഹ്റുവിനെപ്പോലെയുള്ള ആജ്ഞേയവാദികളേയും പാര്‍ശങ്ങളില്‍ നിര്‍ത്തിക്കൊണ്ട് രാമരാജ്യം ഉദ്ഘോഷിച്ചത് ശ്രീരാമന് നാടിന്റെ നായകനാണെന്നസത്യം ഉറപ്പിച്ചുകൊണ്ടായിരുന്നു.
എന്നാല്‍ ഗാന്ധിജിയുടെ ദേഹവിയോഗത്തിനുശേഷം ഗാന്ധിയന്‍ ദര്‍ശനങ്ങളെ പാടെ നിരാകരിച്ച ഭരണകൂടങ്ങളായിരുന്നു കോണ്‍ഗ്രസ് സംഭാവന ചെയ്തത്. മതമില്ലാത്ത രാഷ്ട്രീയം ചണ്ടിയെന്നു പറഞ്ഞ ഗാന്ധിജിയുടെ നാട്ടില്‍ മതേതരത്വം എന്നാല്‍ മത നിരാസമെന്ന് വരുത്തിത്തീര്‍ക്കാനാണ് നെഹ്റുവിസക്കാര് ശ്രമിച്ചത്. മതേതരത്വമെന്നാല്‍ ഭൗതികതയിലൂന്നിയ ദൈവനിഷേധ വ്യവസ്ഥ എന്ന് പഠിപ്പിച്ച ലെനിന്റെ കാഴ്ചപ്പാടാണ് ഇവിടെകോണ്‍ഗ്രസ് കടമെടുത്തു നടപ്പാക്കിയത്. ഇതിന്റെ ഫലമായിട്ടാണ് ധാര്‍മ്മികതയും ധര്മ്മരാജ്യസങ്കല്പ്പങ്ങളുമൊക്കെ നമ്മുടെ രാജനൈതികതയ്ക്ക് അന്യമായിത്തീര്ന്നുകൊണ്ടിരിക്കുന്നത്.
സത്യസാക്ഷാത്കാരമാണ് ജീവിതലക്ഷ്യമെന്നും അതിനുള്ള മാര്‍ഗ്ഗം ശുദ്ധമായിരിക്കണമെന്നും പഠിപ്പിച്ചയാളായിരുന്നു ഗാന്ധിജി. ഗാന്ധിജിയുടെ നീതി സങ്കല്‍പ്പം അതുല്യമായിരുന്നു. ലക്ഷ്യത്തിനും മാര്‍ഗ്ഗത്തിനും തുല്യപ്രാധാന്യം നല്‍കാനായിരുന്നു അദ്ദേഹം ശ്രമിച്ചത്. എല്ലാ പ്രവൃത്തികളിലും ധര്‍മ്മത്തിന്റെ പ്രാധാന്യം മുറുകെ പിടിച്ച ഭാരതീയ വ്യവസ്ഥയില്‍ നിന്നും സമൂഹത്തെ അടിച്ചോടിച്ച കുറ്റത്തിന് കോണ്‍ഗ്രസ്- കമ്യൂണിസ്റ്റ് അവിശുദ്ധകൂട്ടുകെട്ട് പലപ്പോഴും ഉത്തരവാദിയാണ്. ഗാന്ധിജിയുടെ സത്യ-നീതി ധര്‍മ്മ സങ്കല്‍പ്പങ്ങള്‍ സാധിതപ്രായമാക്കാന്‍ അദ്ദേഹത്തിന്റെ രാമരാജ്യസങ്കല്പ്പങ്ങളെ പുല്കുകമാത്രമാണ് കരണീയ മാര്‍ഗ്ഗം.
രാമായണത്തെ അപഗ്രഥിക്കുമ്പോള്‍ അതിലെ നായകനായ ശ്രീരാമന് അയോധ്യരാമന്,സീതാരാമന് ആത്മരാമന്‍ എന്നീ മൂന്ന് അവസ്ഥകള്‍ ഉള്ളതായി കാണാവുന്നതാണ്. ഈ മൂന്ന് അവസ്ഥകള്‍ക്കും അതാതിന്റേതായ സവിശേഷതകളും ധര്മ്മങ്ങളുമുള്ളതായി വെളിപ്പെടുന്നുണ്ട്. രാമനെ മനുഷ്യഭാവത്തിലും, ഭരണാധിപമാതൃകയിലും , ഈശ്വര അവതാര രൂപത്തിലും കാണാന്‍ ഇതുവഴി സാധിക്കുന്നുണ്ട്. ഇതിനെ ഓരോന്നിനെയും പഠിച്ചറിഞ്ഞ് സമഗ്രതയില്‍ രാമനായി അനുഭവപ്പെടുന്ന അവസ്ഥയാണ് ഗാന്ധിജി വിഭാവനംചെയ്തത്. ഒരു സമഗ്രദര്‍ശനമായി രാമസങ്കല്‍പ്പം മനുഷ്യമനസ്സുകളിലേക്കു സന്നിവേശിപ്പിക്കാനാണ് കര്‍ക്കടമാസത്തില്‍ ശ്രമിക്കേണ്ടത്.
ഇന്തോനേഷ്യയെപ്പോലെയുള്ള മുസ്ലിം രാഷ്ട്രങ്ങള്‍പ്പോലും ‘രാമായണമേള’ സര്‍ക്കാര്‍ തലത്തില്‍ നടത്തുമ്പോള്‍ നമ്മുടെ ഭരണകൂടങ്ങള്‍ മതേതരത്വത്തിന്റെ പേരില്‍ രാമസങ്കല്‍പ്പങ്ങളെ അകറ്റിനിര്‍ത്തുകയോ അടിച്ചു വീഴ്ത്തുകയോ ഒക്കെയാണുചെയ്യുന്നത്. രാമായണമാസത്തിന്റെ ആദിമരൂപം ശ്രീരാമനെ സമഗ്രതയില്‍ കണ്ടുകൊണ്ടുള്ളതായിരുന്നു. നമ്മുടെ മതേതരത്വം ദേശീയ മാനബിന്ദുക്കളെ മാനിക്കുന്ന ഒന്നായിരിക്കണം. എല്ലാ മതങ്ങളെയും തുല്യമായി കരുതി പരിപോഷിപ്പിക്കുന്ന അവസ്ഥയിലേക്ക് മതേതരത്വം ഉയര്‍ത്തപ്പെടണം. ഭഗവാന് ശ്രീരാമചന്ദ്രന് എല്ലാ പൗരന്മാര്ക്കും മാതൃകയും സാധനാപാഠവുമാകുന്ന അവസ്ഥയിലേക്ക് എത്തിപ്പെടേണ്ടിയിരിക്കുന്നു. ഇതിനായി രാമായണമാസാചരണത്തിന്റെ തലങ്ങള്‍ വ്യാപിപ്പിക്കുകയും വളര്‍ത്തുകയും ചെയ്യണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: