ഇപ്പോള്‍ ബിജെപിയുടെ സ്വാഭാവിക സഖ്യകക്ഷിയാണ് ശിവസേന. ശിവസേന അതിശക്തമായി മണ്ണിന്റെ മക്കള്‍ വാദം ഉന്നയിച്ചപ്പോള്‍ കോണ്‍ഗ്രസായിരുന്നു അവരെ സംരക്ഷിച്ചുപോന്നത്. ഇന്ദിരാഗാന്ധിയുടെ കാലത്ത് ശിവസേനയുമായി രാഷ്ട്രീയ ബന്ധത്തിലേര്‍പ്പെട്ടവരുമാണ് കോണ്‍ഗ്രസ്. മണ്ണിന്റെ മക്കള്‍ വാദം മയപ്പെട്ടപ്പോഴാണ് ബിജെപി ശിവസേനയുമായി സഖ്യത്തിലാകുന്നത്. തികഞ്ഞ ദേശീയ കക്ഷിയായ ബിജെപിയോടൊപ്പം ശിവസേന നീങ്ങിയപ്പോള്‍ മണ്ണിന്റെ മക്കള്‍ വാദത്തിന്റെ ശക്തി ചോര്‍ന്നു. തനി ദേശീയ പാര്‍ട്ടിയുടെ കെട്ടുംമട്ടുമൊക്കെ അവര്‍ക്കും വന്നു. അതങ്ങനെയാണല്ലോ. ‘ചാണകം ചാരിയാല്‍ ചാണകം മണക്കും ചന്ദനം ചാരിയാല്‍ ചന്ദനം മണക്കും’ എന്നല്ലെ പറയാറ്. ശിവസേന ഒരു പിളര്‍പ്പിലേക്ക് നീങ്ങും മുമ്പ് ഉത്തരേന്ത്യാക്കാര്ക്കെതിരെ ശിവസേനയിലെ ഒരു വിഭാഗം നീങ്ങിയപ്പോള്‍ ബിജെപി അതിനെ ശക്തമായി എതിര്‍ത്തു. തുടര്‍ന്ന് അവരുടെ തെറ്റായ നിലപാട് മാറ്റി.
ബിജെപിയുടെ സഖ്യകക്ഷിയാണ് ശിവസേന. അല്ലാതെ സഹോദര സംഘടനയല്ല. സഖ്യകക്ഷിയുടെ ഭാഗത്തുനിന്ന് അരുതാത്തതുണ്ടായാല് അതിനെ ന്യായീകരിക്കുകയോ അംഗീകരിക്കുകയോ ചെയ്യേണ്ട ബാധ്യത ബിജെപിക്കില്ല. അതുകൊണ്ടാണ് ദല്‍ഹി മഹാരാഷ്ട്ര സദനില്‍ ഒരു ശിവസേന എംപി കാണിച്ച മാന്യമല്ലാത്ത പെരുമാറ്റത്തെ മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ.അദ്വാനി അപലപിച്ചത്. മഹാരാഷ്ട്ര സദനിലെ മോശമായ ഭക്ഷണം രുചിച്ചുനോക്കാന്‍ ജീവനക്കാരോടാവശ്യപ്പെട്ട് വായ്ക്കുനേരെ കൊണ്ടുപോകുന്ന ചിത്രമാണ് പുറത്തുവന്നിട്ടുള്ളത്. ജൂലൈ 17നാണത്രെ അങ്ങനെയൊരു സംഭവം നടന്നത്. ജീവനക്കാരന് ഒരു മുസ്ലിം സമുദായാംഗമാണെന്നും അയാള്‍ നോമ്പുനോറ്റിരുന്നുവെന്നും എംപിയുടെ നടപടി മതനിന്ദയാണെന്നും മതേതരത്തിന് നേരെയുള്ള കയ്യേറ്റമാണെന്നും ഭാരതത്തിലെ 18 കോടി മുസ്ലിംങ്ങള്ക്കെതിരായ കടന്നാക്രമണത്തിന്റെ തുടക്കമാണെന്നുമൊക്കെ വ്യാഖ്യാനിക്കപ്പെട്ടു. പാര്‍ലമെന്റില്‍ ഇത് കോലാഹലമുണ്ടാക്കി. ഇരുസഭകളിലെയും നടപടികള്‍ നിര്‍ത്തിവെക്കേണ്ടി വന്നു. കാള പെറ്റു എന്നു കേട്ടപാടെ കയറുമെടുത്ത് പലരും ഓടാന്‍ തുടങ്ങി. ചാനലുകളില്‍ തലങ്ങും വിലങ്ങുമായി ചര്‍ച്ച. പത്രങ്ങള്‍ മുഖപ്രസംഗങ്ങള്‍ വരെ വെച്ചുകാച്ചി.
ഇത്തരമൊരു സംഗതികളിലേക്കെത്തിച്ചത് എംപിയുടെ വകതിരിവില്ലാത്ത നടപടിയല്ലെന്ന് പറയാനാവില്ല. മുസ്ലിമാണോ വ്രതമുണ്ടോ എന്നൊന്നും അറിയുമായിരുന്നില്ലെന്ന വാദത്തിനൊന്നും കഴമ്പില്ല. മുസ്ലിം അല്ലെങ്കിലും വ്രതം ഇല്ലെങ്കിലും ഒരു ജീവനക്കാരനോട് ഭക്ഷണം മോശമായതിന്റെ പേരില്‍ ഇങ്ങനെ പെരുമാറാമോ? തികച്ചും അനുചിതവും അപക്വവുമാണ് ആ നടപടി എന്ന കാര്യത്തില്‍ സംശയമില്ല. എംപിയുടെ നടപടി വടി കൊടുത്ത് അടി വാങ്ങല്‍ തന്നെയാണ്.
രണ്ട് വ്യക്തികള്‍ തമ്മിലുള്ള പ്രശ്നമായി മാറേണ്ട ഈ സംഭവം മതപരമായി മാറ്റിയത് അതിനേക്കാള്‍ അപലപനീയമാണ്. അതുകൊണ്ടാണ് ശിവസേനയും അവരുടെ പത്രമായ സാമ്നയും ചില കാര്യങ്ങള്‍ തുറന്ന് പറഞ്ഞ് മുസ്ലിം മതവിഭാഗത്തില്‍പ്പെട്ടവരുടെ ചെയ്തികളെ എണ്ണിയെണ്ണി പറഞ്ഞത്. ബംഗളൂരുവില്‍ ആറ് വയസ്സുകാരിയെ മുസ്ലിം അധ്യാപകന് സ്കൂളില്‍ പീഡിപ്പിച്ചതും അഫ്ഗാനിസ്ഥാനില്‍ പത്ത് വയസ്സുകാരിയെ മസ്ജിദിനുള്ളില്‍ മൗലവി ബലാല്‍സംഗം ചെയ്തതുമൊക്കെ നിരത്തി പറഞ്ഞിരിക്കുകയാണ്. ഇതൊക്കെ പറയിച്ചതും വടി കൊടുത്തുള്ള അടിയായി.
കേരളത്തില്‍ നിന്നുള്ള മുസ്ലിം എംപി എം.ഐ.ഷാനവാസാണ് മഹാരാഷ്ട്രാ സദനിലെ സംഭവം ലോക്സഭയില്‍ ഉന്നയിച്ചത്. മുസ്ലിംങ്ങള്ക്ക് രാജ്യത്ത് രക്ഷയില്ല എന്നതിന്റെ തെളിവായി ഷാനവാസ് ഇത് ചൂണ്ടിക്കാട്ടുകയും ചെയ്തിരിക്കുന്നു. മതേതരത്വവും ജനാധിപത്യവുമെല്ലാം നരേന്ദ്രമോദി ഭരണത്തില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവായി കോണ്‍ഗ്രസുകാര്‍ ഇത് ചൂണ്ടിക്കാട്ടി പറയുന്നു. മനുഷ്യാവകാശ ധ്വംസനമാണത്രെ ഇത്. നോമ്പ് വ്രതം ഭംഗം വരുത്തി എന്ന് പറയുന്ന ഷാനവാസിനോടും കോണ്‍ഗ്രസുകാരോടും ഒന്ന് ചോദിക്കട്ടെ. കേരളത്തില്‍ മിക്ക ദിവസങ്ങളിലും നോമ്പ് മുറിക്കുന്ന സമയം എത്രയാണ്? കേരളീയര്‍ മനസ്സിലാക്കിയത് വൈകിട്ട് ആറരക്കും ഏഴിനും ഇടയിലാണ്. മഹാരാഷ്ട്ര സദനില്‍ എംപിമാര്‍ രാത്രി ഭക്ഷണത്തിനെത്തിയത് എട്ട് മണിക്ക് ശേഷമാണ്. രാത്രിയാണ് അവിടെ വാക്കേറ്റമുണ്ടായത്. ചപ്പാത്തിയും പിടിച്ച് എംപിമാര്‍ നില്ക്കുന്ന ചിത്രം കണ്ടാലും അത് വ്യക്തമാകും. മഹാരാഷ്ട്രാ സദനില്‍ നോമ്പ് മുറി എട്ട് മണിക്ക് ശേഷമാണോ? വായില്‍ ചപ്പാത്തി കുത്തിനിറച്ച് നോമ്പ് തെറ്റിച്ചേ എന്ന് മാറത്തടിച്ച് നിലവിളിക്കുന്നവരുടെ ലക്ഷ്യം വ്യക്തമല്ലെ? മുസ്ലിംങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കുകയെന്ന് മാത്രമല്ല വിദ്വേഷം ജനിപ്പിക്കുക എന്ന ലക്ഷ്യം കൂടി ഇതിന് പിന്നിലുണ്ട്.
ഷാനവാസേ മതവികാരം ഒരു വിഭാഗത്തിന് മാത്രമുള്ളതല്ല. താങ്കളുടെ മണ്ഡലത്തിലെ അമുസ്ലിംങ്ങള്‍ക്കും മതവികാരമില്ലേ? നോമ്പ് എടുക്കുന്നവരെ പോലെ നോമ്പില്ലാത്തവര്‍ക്കും ജീവിക്കാന്‍ അവകാശമില്ലെ? വയനാട് മണ്ഡലമടക്കം മലപ്പുറത്തെയും മലബാറിലെയും അമുസ്ലിംങ്ങള്‍ക്ക് ഹോട്ടല്‍ തുറന്ന് ഭക്ഷണം വിളമ്പാന്‍ സ്വാതന്ത്ര്യമുണ്ടോ? ഇല്ലെങ്കില്‍ വെറുതെ വടി കൊടുത്ത് അടി വാങ്ങാതിരിക്കുക.
എപ്പോഴാണ് ഈ പ്രശ്നം സഭയിലെത്തിയത്? കോണ്‍ഗ്രസ് തികച്ചും പ്രതിരോധത്തിലായ ദിവസം, നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍ പറത്തി ജഡ്ജിമാരുടെ നിയമനത്തിലും ഉദ്യോഗക്കയറ്റത്തിലും പ്രധാനമന്ത്രിയുടെ ഓഫീസ് പോലും ഇടപെട്ടു എന്ന് തെളിഞ്ഞ ദിവസം. അസമിലും മഹാരാഷ്ട്രയിലും കോണ്‍ഗ്രസ് തകര്‍ച്ചയിലേക്ക് നീങ്ങുന്നു എന്ന് ബോധ്യപ്പെട്ട ദിവസം. ഗുജറാത്തിലെ കോണ്‍ഗ്രസിന്റെ കയ്യിലെ ഏകനഗരസഭയായ ജാംനഗറിലെ അറുപത് സീറ്റില്‍ 41 സീറ്റും നേടി ബിജെപി വെന്നിക്കൊടി പറപ്പിച്ചു എന്ന് കേട്ട ദിവസം. ഇതെല്ലാം കേട്ട് മോങ്ങാനിരുന്നപ്പോഴാണ് മഹാരാഷ്ട്രാ സദനില്‍ ഒരു തേങ്ങ വീണത്. അന്ന് തന്നെയായിരുന്നു കോണ്‍ഗ്രസ് വക്താവും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂരിന്റെ കേസും പൊങ്ങിവന്നത്.
തരൂരിന്റെ മൂന്നാം ഭാര്യ സുനന്ദ പുഷ്കര്‍ മരണപ്പെട്ടതിലെ ദുരൂഹതയിലേക്ക് വെളിച്ചം വീശുന്നതായിരുന്നു ആന്തരികാവയവങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ട്. സുനന്ദ അമിത ഡോസ് മരുന്ന് കഴിച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് നിഗമനം. ദേഹത്ത് കണ്ട മുറിവുകളൊന്നും മരണകാരണമായില്ലെന്നും വ്യക്തമാക്കപ്പെട്ടിരിക്കുന്നു. ദേഹത്ത് മുറിവുണ്ടായിരുന്നെന്ന സുബ്രഹ്മണ്യന് സ്വാമിയുടെ പ്രസ്താവന ശരിവെച്ചിരിക്കുകയാണ്. ഭാര്യയും ഭര്‍ത്താവും തമ്മില്‍ ഏറ്റുമുട്ടി ഉണ്ടായതാണ് മുറിവുകള്‍. മരിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പും വഴക്കുണ്ടായിരുന്നു എന്നാണ് സുനന്ദയുടെ പരിചാരകന് നാരായണന് മൊഴി നല്‍കിയിട്ടുള്ളത്. സുനന്ദയുടെ അടുത്ത സുഹൃത്തും പ്രമുഖ മാധ്യമ പ്രവര്‍ത്തകയുമായ നളിനി സിംഗും തരൂര്‍ നിരന്തരം പീഡിപ്പിച്ചതായി സുനന്ദ കരഞ്ഞ് പറഞ്ഞതായി മൊഴി നല്കി.
വിവാഹം കഴിഞ്ഞ് ഏഴ് വര്‍ഷത്തിനകം ഭാര്യ ദുരൂഹ സാഹചര്യത്തില്‍ മരിച്ചാലും ആത്മഹത്യ ചെയ്താലും ഭര്‍ത്താവ് കുറ്റക്കാരനാണ് എന്നാണ് നിയമം. ആ നിയമത്തിന്റെ പരിധിയില്‍ നിന്നും ശശി തരൂരിന് രക്ഷപ്പെടാനാവില്ല. ചപ്പാത്തിയുടെ പേരില്‍ ബഹളം കൂട്ടിയാലും തരൂരും പാക് ചാരസംഘവുമായി ബന്ധമുള്ള തരാറുമായുള്ള കേസ് തേച്ച് മായ്ക്കാനാവില്ല.
ചപ്പാത്തി മണപ്പിച്ചത് തെറ്റുതന്നെ. പണ്ട് കേരളത്തിലുണ്ടായ ഒരു ബറോട്ട വിവാദം ഷാനവാസ് മറന്ന് കാണാനിടയില്ല. കെ.കരുണാകരന് മുഖ്യമന്ത്രി, കെ.കെ.ബാലകൃഷ്ണന് പട്ടികജാതി-വര്‍ഗ വകുപ്പ് മന്ത്രി. അന്ന് പട്ടികജാതിക്കാരനെ മലത്തില്‍ ബറോട്ട മുക്കി തീറ്റിച്ചു എന്ന ആരോപണം അതിശക്തമായിരുന്നു. കരുണാകരനും കെ.കെ.ബാലകൃഷ്ണനും അന്ന് ഉത്തരം പോലും ഉണ്ടായില്ല. ആരും ആരുടെ സ്വാതന്ത്ര്യത്തിലും കൈകടത്താതിരിക്കുന്നതാണ് നല്ല മാര്‍ഗ്ഗം. വടി കൊടുത്ത് അടി വാങ്ങാതിരിക്കുന്നതുമാണ് എല്ലാവര്ക്കും നല്ലത്.
e-mail: [email protected]
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: