ഇന്ന് ആത്മഹത്യകളും ആത്മഹത്യാ ശ്രമങ്ങളും കേരളത്തില്‍ അനുദിനമെന്നോണം കൂടിവരികയാണ്. ബുധനാഴ്ച ദൃശ്യമാധ്യമങ്ങള്‍ സംപ്രേഷണംചെയ്തത് ഒരു മുനിസിപ്പല്‍ കൗണ്‍സിലറുടെ ആത്മഹത്യാ ശ്രമമാണ്. തന്റെ മണ്ഡലത്തിലെ കുഴിയും കുണ്ടുമായി കിടക്കുന്ന റോഡുകളില്‍ അറ്റകുറ്റപ്പണി ചെയ്ത് യാത്രായോഗ്യമാക്കണമെന്ന തുടര്‍ച്ചയായുള്ള അഭ്യര്‍ത്ഥന കോഴിക്കോട് മേയര്‍ പുച്ഛത്തോടെ അവഗണിച്ചതില്‍ മനംനൊന്ത് സത്യഭാമ എന്ന കൗണ്‍സിലര്‍ ബ്ലേഡുകൊണ്ട് തന്റെ കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. അവര്‍ ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. അഭിമാനക്ഷതം, അവഗണന മുതലായവയും ആത്മഹത്യാ പ്രേരണ നല്‍കുന്നുവെന്ന പഠനത്തെ ശരിവെക്കുന്നതാണ് സത്യഭാമയുടെയും ആത്മഹത്യാശ്രമം. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുപോലും ചികിത്സ നിഷേധിച്ച് സത്യഭാമ പ്രതിഷേധം തുടര്‍ന്നു. തന്റെ വാര്‍ഡിലെ റോഡില്‍ അറ്റകുറ്റപ്പണികള്‍ നടത്തണമെന്ന ആവശ്യം കൗണ്‍സില്‍ യോഗങ്ങളിലും മറ്റും മാസങ്ങളായി ഉന്നയിച്ചിട്ടും വിഫലമാകുന്നുവെന്ന് കണ്ടാണ് സത്യഭാമ ആത്മഹത്യാശ്രമം നടത്തിയത്.
ചോരവാര്‍ന്നൊഴുകിയ നിലയില്‍ മേയറുടെ ഓഫീസിന് മുന്നില്‍ പ്രതിഷേധം തുടര്‍ന്നത് എല്ലാവരെയും ഞെട്ടിക്കുകയുണ്ടായി. റോഡിന്റെ ഒരുഭാഗത്ത് മണ്ണിട്ട് നികത്തിയതോടെ ഗതാഗതം താറുമാറായി. മണ്ണുനീക്കി ഗതാഗതയോഗ്യമാക്കണമെന്നാണ് സത്യഭാമ ആവശ്യപ്പെട്ടത്. അവരുടെ ആവശ്യത്തിന് ഒഴുക്കന്‍ മട്ടിലുള്ള മറുപടിയാണ് മേയര്‍ നല്‍കിയത്. മേയറും സംഘവും സ്ഥലത്തെത്തി റോഡ് അറ്റകുറ്റപ്പണി നടത്താമെന്നുറപ്പു നല്‍കാതെ ചികിത്സക്ക് വിധേയയാകില്ല എന്നാണ് സത്യഭാമയുടെ നിലപാട്.
എന്നാല്‍ ആത്മഹത്യ ഒരു പരിഹാരമാര്‍ഗമായി കാണുന്ന പ്രവണത പ്രോത്സാഹിപ്പിക്കേണ്ടതല്ല. കേരളം ഒരിക്കല്‍ ആത്മഹത്യാ മുനമ്പായത് ബ്ലേഡ് മാഫിയ ഭീഷണിമൂലമായിരുന്നു. ആത്മഹത്യാനിരക്ക് കുറയാതെ, കുടുംബ ആത്മഹത്യകള്‍ വര്‍ധിക്കുന്നതാണ് നാം കാണുന്നത്. ഇടുക്കി, വയനാട്, തിരുവനന്തപുരം, പാലക്കാട് എന്നീ ജില്ലകളാണ് മുന്നില്‍. കുടുംബപ്രശ്നങ്ങള്‍, മദ്യപാനം, രോഗം, ഗാര്‍ഹികപീഡനം മുതലായവ മൂലവും പലരും ആത്മഹത്യ ചെയ്യുകയോ അതിനുള്ള ശ്രമം നടത്തുകയോ ചെയ്യുന്നു. സത്യഭാമയുടെ ആത്മഹത്യാശ്രമം തന്റെ സേവനസന്നദ്ധത ഫലം കാണാത്തതിലുള്ള നിരാശയും അഭിമാനക്ഷതവും മൂലമാണ്. അതില്‍ ത്യാഗത്തിന്റെയും നിസ്വാര്‍ത്ഥതയുടെയും അംശവും ഉണ്ട്. ഒരുതരത്തില്‍ പറഞ്ഞാല്‍ സത്യഭാമയുടെ പ്രവൃത്തി ജനവിരുദ്ധരും സ്വാര്‍ത്ഥമോഹികളും അഴിമതിക്കാരുമായ രാഷ്ട്രീയക്കാര്‍ക്ക് ഒരു തിരുത്താണ്. പല രാഷ്ട്രീയക്കാരും മാധ്യമശ്രദ്ധ നേടാനും മറ്റുമുള്ള സമരങ്ങളാണല്ലോ ചെയ്യാറുള്ളത്. കേരളം മാതൃകാസംസ്ഥാനത്തിന് പകരം പ്രശ്നസംസ്ഥാനമാകുകയാണ്. ഇവിടെ ആത്മഹത്യാ നിരക്ക് മാത്രമല്ല വിവാഹമോചനങ്ങളും വര്‍ധിക്കുന്നു. വര്‍ധിച്ചുവരുന്ന മദ്യപാനശീലം കുടുംബപ്രശ്നമുണ്ടാക്കുമ്പോഴും ആത്മഹത്യതന്നെ പ്രതിവിധിയായി കാണുന്നു. 10-20 ദശലക്ഷം പരാജയപ്പെട്ട ആത്മഹത്യാശ്രമങ്ങളാണ് ഒരുവര്‍ഷം നടക്കുന്നതത്രെ. ആത്മഹത്യാശ്രമം നടത്തുന്നവരില്‍ കൂടുതലും സ്ത്രീകളാണ് എന്ന പ്രത്യേകതയുമുണ്ട്.
കേരളത്തില്‍ ആത്മഹത്യകള്‍ കൂടിയപ്പോള്‍ ചില കോളേജുകളില്‍ ആത്മഹത്യാ പ്രതിരോധ കൗണ്‍സലിംഗ് നല്‍കിയിരുന്നു. ആത്മഹത്യകള്‍ക്കെതിരെ അവബോധം സൃഷ്ടിക്കാനുള്ള ശ്രമവും വ്യാപകമായിരുന്നു. പക്ഷെ ആത്മഹത്യാ നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്. അതിനാല്‍ ഒരു പ്രശ്നത്തിനും ആത്മഹത്യയും ആത്മഹത്യാശ്രമവുമല്ല പരിഹാരമാര്‍ഗം; ബുദ്ധിപൂര്‍വം ആലോചിച്ചുള്ള ശ്രമങ്ങളാണ് വേണ്ടത്. ഇത്രയധികം അവബോധം വളര്‍ത്തിയിട്ടും കേരളത്തില്‍ ആത്മഹത്യകളുടെ എണ്ണം കുറയുന്നില്ലെങ്കില്‍ അത് തെളിയിക്കുന്നത് മലയാളി വേഗം ഇഛാഭംഗത്തിന് വശംവദരാകുന്നു എന്നല്ലേ? ഇത് വ്യക്തിപരമായ പ്രശ്നമെന്നതിലുപരി ഒരു സാമൂഹ്യപ്രശ്നമായി കണ്ട് പരിഹാരം കണ്ടെത്തണം. സത്യഭാമയുടെ ലക്ഷ്യം സ്വാഗതാര്‍ഹമാണെങ്കിലും അത് നേടിയെടുക്കുന്നതിന് അവര്‍ തെരഞ്ഞെടുത്ത മാര്‍ഗം തെറ്റിപ്പോയി എന്ന് പറയാതെവയ്യ. മറ്റുള്ളവര്‍ക്ക് മാതൃകയാവേണ്ട ഒരു ജനപ്രതിനിധി സ്വീകരിക്കേണ്ട മാര്‍ഗമല്ല അത്. ആത്മഹത്യ ചെയ്യുന്നവരില്‍ അധികവും സ്ത്രീകളാണെന്നിരിക്കെ സത്യഭാമയുടെ അവിവേകം ആത്മഹത്യകള്‍ ചെറുക്കുന്നതിനായി നടക്കുന്ന ശ്രമങ്ങളെയും ബോധവല്‍ക്കരണത്തെയും അട്ടിമറിക്കും. സത്യഭാമ മുന്നോട്ടുവെച്ച ആവശ്യം തീര്‍ത്തും ജനോപകാരപ്രദമായതിനാല് കക്ഷിരാഷ്ട്രീയം മാറ്റിവെച്ച് അത് എത്രയുംവേഗം പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറാവണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: