കാലിഫോര്‍ണിയ: ഇംഗ്ലീഷ് കരുത്തന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തകര്‍പ്പന്‍ വിജയം. പുതിയ സീസണ് മുന്നോടിയായി അമേരിക്ക സന്ദര്‍ശിക്കുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മറുപടിയില്ലാത്ത ഏഴ് ഗോളുകള്‍ക്ക് ലോസ്ആഞ്ചലസ് ഗ്യാലക്സിയെ തകര്‍ത്തുവിട്ടു. പുതിയ കോച്ചായി ചുമതലയേറ്റ ഡച്ച് കോച്ച് ലൂയിസ് വാന്‍ ഗാലിന് അരങ്ങേറ്റ മത്സരത്തില്‍ ഗംഭീര തുടക്കം സമ്മാനിക്കാനും റൂണിപ്പടക്കായി. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി വെയ്ന്‍ റൂണി, റീസ് ജെയിംസ്, ആഷ്ലി യങ് എന്നിവര്‍ രണ്ടും ഡാനി വെല്‍ബാക്ക് ഒരു ഗോളും നേടി.
പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ സീസണില്‍ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിനെ തുടര്‍ന്ന് ചാമ്പ്യന്‍സ് ലീഗ് യോഗ്യത പോലും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് നഷ്ടപ്പെട്ടിരുന്നു. ഒപ്പം പരിശീലകന് ഡേവിഡ് മോയസിനെ പുറത്താക്കുകയും പകരം റയാന് ഗിഗ്സിനെ താല്‍ക്കാലിക ചുമതല ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് ഇത്തവണത്തെ ബ്രസീല്‍ ലോകകപ്പിന് ശേഷമാണ് ഡച്ച് ടീമിന്റെ പരിശീലകനായ വാന്‍ ഗാല്‍ യുണൈറ്റഡിന്റെ മുഖ്യപരിശീലകനായി ചുമതലയേറ്റത്.
ലോസ്ആഞ്ചല്‍സ് ഗ്യാലക്സിക്കെതിരെ റോബിന് വാന്‍ പെഴ്സിയടക്കമുള്ള സൂപ്പര്‍താരങ്ങളെ പുറത്തിരുത്തിയാണ് വാന്‍ ഗാല്‍ ടീമിനെ കളത്തിലിറക്കിയത്. 13-ാം മിനിറ്റില്‍ മാട്ട നല്കിയ പാസ് സ്വീകരിച്ച് 25 വാര അകലെനിന്ന് ഡാനി വെല്‍ബാക്ക് ഉതിര്‍ത്ത ഷോട്ട് ലോസ്ആഞ്ചല്‍സ് ഗ്യാലക്സി വല കുലുക്കിയതോടെയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഗോള്‍വേട്ട ആരംഭിച്ചത്. പിന്നീട് 42-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ വെയ്ന്‍ റൂണി ലീഡ് ഉയര്‍ത്തി. ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്ത് റൂണി വീണ്ടും ലക്ഷ്യം കണ്ടതോടെ യുണൈറ്റഡ് 3-0ന് മുന്നിലെത്തി. 62, 84 മിനിറ്റുകളില്‍ അരങ്ങേറ്റക്കാരന്‍ റീസ് ജെയിസും 88, 90 മിനിറ്റുകളില്‍ ആഷ്ലി യങും ഗോളുകള്‍ നേടിയതോടെ മാഞ്ചസ്റ്ററിന്റെ ഗോള്‍മഴ പൂര്‍ത്തിയായി.
മറ്റൊരു മത്സരത്തില്‍ നിലവിലെ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും ഗംഭീര വിജയം സ്വന്തമാക്കി. കന്‍സാസ് സ്പോര്‍ട്ടിംഗ് സിറ്റിയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് മാന്‍. സിറ്റി തകര്‍ത്തത്. സിറ്റിക്ക് വേണ്ടി മൂന്നാം മിനിറ്റില്‍ ബ്രൂണോ സുക്വിലിനി, 45-ാം മിനിറ്റില്‍ ഡെഡ്റിക് ബയോട്ട, 72-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ അലക്സാണ്ടര്‍ കൊളറോവ്, 88-ാം മിനിറ്റില്‍ കെനേച്ചി ഹെനാച്ചോ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ കന്‍സാസ് സിറ്റിയുടെ ആശ്വാസ ഗോള്‍ 30-ാം മിനിറ്റില്‍ സി.ജെ. സപോംഗിന്റെ വകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: