ചാനല്‍ ചര്‍ച്ചയുടെ കാലമാണിത്. അവതാരകര്‍ ചോദിക്കുന്ന ചോദ്യം കേട്ടാല്‍ ജേര്‍ണലിസത്തിന്റെ അപചയം വ്യക്തമാവും. മറുപടി അതിലും വിചിത്രം. പങ്കെടുക്കുന്നവരോ! മതേതരത്വത്തിന്റെ മകുടധാരികളായ കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ്, മുസ്ലിംലീഗുകാരും അവരുടെ ഭാഷയില്‍ വര്‍ഗീയ-ഫാസിസ്റ്റുകളായ ബിജെപിക്കാരും. ഇവരില്‍ എല്ലാം കൊണ്ടും അസഹനീയം, ചൂടുകപ്പ വായിലിട്ടാല്‍ ചവയ്ക്കുന്നതുപോലെ മലയാളഭാഷയെ ചവച്ചുവെടക്കാക്കുന്ന വടക്കന്‍ ആണ്. ആര്‍ക്കും ഒന്നും മനസ്സിലാക്കുവാന്‍ സാധിക്കാത്തവിധം സംസാരിക്കുന്ന ഇദ്ദേഹം തന്നെ കോണ്‍ഗ്രസിന്റെ ഗതികേടിന്റെ തെളിവ്.
ഈയിടെയായി, ഏതു ചര്‍ച്ചയിലും നരേന്ദ്രമോദിയെ കുറ്റവാളിയാക്കുവാനുളള ശ്രമം കലശലാണ്.അതില്‍ ഒന്നാം സ്ഥാനം വിഷന്‍ ഒന്നുമല്ലാത്ത അവതാരകനു തന്നെ. ഉപ്പും ചോറും തിന്നുന്നവന് ആ വിധേയത്വം കാണിക്കാതിരിക്കാനാവില്ലല്ലോ!
മോദി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ തുടങ്ങി കോണ്‍ഗ്രസിന് ഗ്യാസ്ട്രബിള്‍. മോദിക്ക് ബദലായി, കോണ്‍ഗ്രസിന്റെ ‘മെക്ക’ ആയ നെഹ്റു കുടുംബത്തില്‍നിന്ന്, പാല്‍മണം മാറാത്ത കുട്ടനെ അവരും പ്രഖ്യാപിച്ചു. അവനെ പ്രധാനമന്ത്രിയായി അരിയിട്ടു വാഴിക്കുന്ന മുഹൂര്‍ത്തത്തിനായി പട്ടും പൂവുമായി കാത്തുനിന്നു.
കുട്ടനില്‍ വല്ലാത്തൊരാവേശവും പ്രതീക്ഷയുമുണര്ന്നു. കെട്ടുപൊട്ടിയ പശുക്കുട്ടിയെപ്പോലെ ദിക്കറിയാതെ ഓടി. പോലീസ് നായയുടെ പിന്നാലെ ഓടുന്ന പോലീസുകാരെപ്പോലെ അനുയായികളും ഒപ്പമോടി. പാവം, പാവം, രാജകുമാരന് പല കോമാളിത്തരങ്ങളും കാട്ടി. ഓടുന്നവണ്ടിയുടെ മുകളില്‍ വലിഞ്ഞുകയറി. പോലീസ് ബാരിക്കേഡ് ചാടിക്കടന്നു. ഭാവി പ്രധാനമന്ത്രിക്കെതിരെ കേസെടുക്കാന്‍ പോലീസിന് ധൈര്യമുണ്ടോ. കുട്ടന് ‘അമ്പട ഞാനേ’ എന്ന മട്ടില്‍ ഇരുവശവും നോക്കി ചിരിച്ചു കൈവീശി ആടിയുലഞ്ഞു നടന്നു. അനുയായിവൃന്ദം ആര്‍ത്തുവിളിച്ചു: പ്രധാനമന്ത്രി കൈസാ ഹെ, രാഹുല്‍ജി ജൈസാഹെ.
അമേതിയില്‍ സ്ഥാനാര്‍ത്ഥി ആയതുമുതല്‍ കുട്ടന് ആകെ മാറി. നരേന്ദ്രമോദിയെ കുറ്റം പറയുക എന്നത് പതിവാക്കി. മുസ്ലിങ്ങളെ കൊന്നൊടുക്കി, ന്യൂനപക്ഷ ഘാതകന് എന്നീ രണ്ടുകാര്യങ്ങളല്ലാതെ മറ്റൊന്നും പറയാനുണ്ടായിരുന്നില്ല. മുസ്ലിങ്ങള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്ക് അങ്ങനെയൊരഭിപ്രായമേ ഉണ്ടായിരുന്നില്ല എന്നതിന് തെളിവാണ് മോദിയുടെ വന്‍ വിജയം. മന്ദബുദ്ധികള്‍ക്ക് ഇതൊന്നും മനസ്സിലാവില്ലല്ലോ. ‘തെറിക്കുത്തരം മുറിപ്പത്തലെന്ന’ രീതിയില്‍ മോദി തിരിച്ചടിച്ചു. കിട്ടേണ്ടതു കിട്ടിയപ്പോള്‍ കുട്ടന്റെ അസുഖം മാറി.
ദളിതരെ പ്രീണിപ്പിക്കാനായി അടുത്ത ശ്രമം. അവരുടെ വോട്ട് കൂട്ടത്തോടെ കൈപ്പത്തിപ്പെട്ടിയില് വീഴണ്ടേ, പ്രധാനമന്ത്രിയാവണ്ടേ. അതിനായി ദളിതരുടെ തെരഞ്ഞെടുത്ത വീടുകളിലിരുന്ന് ഭക്ഷണം കഴിച്ചു, അവിടെ അന്തിയുറങ്ങി. മാധ്യമങ്ങള്‍ രാഹുല്‍ജിയുടെ ദളിത് സ്നേഹം വാഴ്ത്തിപ്പാടി. ഭക്ഷണവും മെത്തയും എസ്പിജിയും അടുത്ത അനുയായികളും കാലേകൂട്ടി കരുതിയിരുന്നതാണെന്ന് ജനം അറിയാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിച്ചു. പോകപ്പോകെ, ഇതെല്ലാം കോഴി കോട്ടുവായിടുന്നതുപോലെ ആയെന്ന് അനുയായികള്‍ക്ക് മനസ്സിലായി.
മോദി വിവാഹിതനാണെന്ന കാര്യം മറച്ചുവച്ചു എന്നെല്ലാം തുടര്‍ന്ന് വാര്‍ത്ത വന്നു. ചാനലുകളുണര്ന്നു. വടക്കന്‍ വാ തുറന്നു, ”ഒരു സ്ത്രീയെ സംരക്ഷിക്കുവാന്‍ കഴിവില്ലാത്ത മോദി ഭാരതത്തിലെ അനേക കോടി സ്ത്രീകളെ എങ്ങനെ സംരക്ഷിക്കും?” ശോഭാ സുരേന്ദ്രന് ശാന്തമായി ചോദിച്ചു, ”നിങ്ങളുടെ ഭാവി പ്രധാനമന്ത്രി കുറെ പെണ്ണുങ്ങളുമായി കുമരകം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ നക്ഷത്ര ഹോട്ടലില്‍, എസ്പിജി സംരക്ഷണത്തില്‍ കളിച്ചു രസിച്ചു കഴിഞ്ഞല്ലൊ. അവരൊക്കെ ഇപ്പോള്‍ എവിടെയുണ്ടെന്ന് മാന്യ വടക്കന്‍ ഒന്നു പറയാമോ?” വടക്കന്‍ സാറിന്റെ മുഖത്ത് കോപം ഇരച്ചുകയറി. അദ്ദേഹത്തിന്റെ മലയാളം കൂടുതല്‍ വികൃതമായി. വികാരവിക്ഷോഭം കൊണ്ടു വിക്കി വിക്കി അദ്ദേഹം പൊട്ടിത്തെറിച്ചു, ”ശോഭാസുരേന്ദ്രന് വിഷയം മാറ്റരുത്. ആധാരമില്ലാതെ ആരെയും കുറ്റപ്പെടുത്തരുത്. (അത് കോണ്‍ഗ്രസിന്റെ കുത്തകയാണ്.) സംസാരിക്കുന്നതില്‍ മാന്യത വേണം.”
തെരഞ്ഞെടുപ്പടുത്തു. അമേതിയില്‍ കുട്ടന് തോല്‍ക്കുമോ എന്ന് ഭയമായി. വിജയത്തിന്റെ ഒറ്റമൂലിയായി ചിയര്‍ഗേളിനെ ഇറക്കാന്‍ തീരുമാനമായി. പ്രതീക്ഷകള്‍ക്ക് ചിറകു മുളച്ചു. അമ്മയ്ക്കും സഹോദരനും വേണ്ടി മാത്രം അവള് തെരുവിലിറങ്ങി. മോദിയെ ആക്ഷേപിച്ചു. മറ്റാര്‍ക്കുംവേണ്ടി പ്രചരണത്തിനിറങ്ങുകയില്ല എന്ന പ്രഖ്യാപനത്തിലൂടെ അവരുടെ രാജ്യം നെഹ്റു കുടുംബമാണെന്ന് വ്യക്തമായി. ലോകം നശിച്ചാലും ”ഞാനും എന്റെ തെങ്ങിന് തോപ്പും ഒരു തെങ്ങുകയറ്റക്കാരനും” ശേഷിക്കണമെന്നാഗ്രഹിച്ച കാരണവരെ ഓര്‍ത്തുപോയി.
തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കോണ്‍ഗ്രസിന്റെ നിലപാടുതറകള്‍ തകര്‍ന്നുതരിപ്പണമായി. എല്ലാ ബാധ്യതയും സ്വയമേറ്റ് രാജിവയ്ക്കുവാന്‍ അമ്മയും മകനും തയ്യാറായി. കോണ്‍ഗ്രസുകാര്‍ പതിവു ശൈലിയില്‍ കരഞ്ഞു പറഞ്ഞു , ”അയ്യോ, മാഡം പോവല്ലേ; അയ്യോ മോനേ, പോവല്ലേ.” നിര്‍ബന്ധിച്ചാല്‍ അനുസരിക്കാതിരിക്കുന്നത് ശരിയല്ലല്ലോ. അമ്മയും മകനും മുഖത്തോടു മുഖം നോക്കി കണ്ണിറുക്കി ചിരിച്ചു.
പണ്ടൊരു മാന്യന് ലോട്ടറിയടിച്ചതുപോലെ പ്രധാനമന്ത്രിയായി. ‘ആപ്പ്’ മുഖ്യമന്ത്രി കേജ്രിവാള് നടുറോഡിലും നാല്‍ക്കവലയിലിരുന്ന് ദല്‍ഹി ഭരിച്ചു. അതുപോലെ ആ പ്രധാനമന്ത്രി ഉറങ്ങിക്കൊണ്ട് ഇന്ത്യയെ ഭരിച്ചു. ഏതു മഹായോഗത്തിലും വേദിയിലിരുന്ന് ഉറങ്ങി.
പ്രധാനമന്ത്രി സ്വപ്നം പൊലിഞ്ഞ് ഒന്നും ചെയ്യാനില്ലാതായ വെറും എംപിയായ കുട്ടന് പാര്‍ലമെന്റിലിരുന്ന് ഉറങ്ങുകയാണ്. ഉറക്കത്തില്‍ ഒരു സ്വപ്നം കണ്ടു. വൈദിക് എന്നുപേരുള്ള ഒരു പത്രപ്രവര്ത്തകന് പാക്കിസ്ഥാനില്‍ ചെന്ന് ഒരു ഭീകരവാദിയുമായി കൂടിക്കാഴ്ച നടത്തി. ഈ സമയം കുട്ടന് ഞെട്ടിയുണര്‍ന്നു, ചാടിയെഴുന്നേറ്റു പറഞ്ഞു, ”അയാള്‍ ആര്‍എസ്എസുകാരനാണ്. മോദിയുടെ ആളാണ്.” എംപിമാര്‍ ചിരിച്ചു. അമ്മ കണ്ണുരുട്ടി.
ഒരേലസ്സെഴുതി കുട്ടന്റെ അരയില്‍ കെട്ടിയാല്‍ പേടി സ്വപ്നങ്ങളൊഴിവായി കിട്ടും. ഹൈക്കമാന്റിന്റെ പാദസേവകരായ ഏതെങ്കിലും കേരള എംപി വിചാരിച്ചാല്‍ എല്ലാം ശുഭമാവും.
മുണ്ടമറ്റം രാധാകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: