ന്യൂദല്‍ഹി: പാക് ഭീകരനും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫീസ് മുഹമ്മദ് സെയ്ദും സ്വതന്ത്ര പത്രപ്രവര്ത്തകന് വേദ പ്രതാപ് വൈദികുമായുള്ള കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കിയെന്ന പ്രതിപക്ഷ ആരോപണം കേന്ദ്രസര്‍ക്കാര്‍ തള്ളി. ഈ ആരോപണം ശുദ്ധനുണയാണ്. ലോക്സഭയില്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് വ്യക്തമാക്കി.
ഈ ആരോപണത്തിന്റെ പേരില്‍ പ്രതിപക്ഷം ഇന്നലെയും പാര്‍ലമെന്റിന്റെ ഇരുസഭകളിലും ശബ്ദകോലാഹലമുണ്ടാക്കി. സെയ്ദ് വേദ പ്രതാപ് കൂടിക്കാഴ്ചയുമായി സര്‍ക്കാരിന് ഒരു ബന്ധവുമില്ല.അത് ഒരു സ്വകാര്യ വ്യക്തിയുടെ നയതന്ത്ര ദുസാഹസമാണ്.സുഷമ പറഞ്ഞു.
ഇരു സഭകളും ചേര്‍ന്നയുടനെ പ്രതിപക്ഷ ബഹളവും തുടങ്ങി. ശൂന്യവേള നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നായി അവരുടെ ആവശ്യം. ജൂലൈ രണ്ടിന് ലാഹോറില്‍ വച്ചാണ് വേദ പ്രതാപ് വൈദികും ജമാഅത്ത് ഉദ് ദവ മേധാവി സെയ്ദുമായി ചര്‍ച്ച നടന്നത്.
ഒരു സമാധാന ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ക്ഷണ പ്രകാരമാണ് ഫ്രീ ലാന്‍സ് ജേര്‍ണലിസ്റ്റ് വേദ പ്രതാപ് വൈദികും മറ്റ് പത്രപ്രവര്‍ത്തകരും ചില രാഷ്ട്രീയക്കാരും പാക്കിസ്ഥാനില്‍ പോയത്.
വൈദിക് ആര്‍എസ്എസുകാരനാണെന്നും കൂടിക്കാഴ്ചയൊരുക്കിയത് നയതന്ത്രാലയം ആണെന്നുമാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചത്. കോണ്‍ഗ്രസുകാര്‍ക്കൊപ്പം സമാജ്വാദി പാര്‍ട്ടിയും ബഹജന്‍ സമാജ് വാദി പാര്‍ട്ടിയും ബഹളമുണ്ടാക്കി. രാജ്യസഭയില്‍ തിങ്കളാഴ്ച വിഷയം ഉന്നയിച്ചിരുന്നതാണെന്നും സര്‍ക്കാര്‍ മറുപടി നല്‍കിയിരുന്നതാണെന്നും രാജ്യസഭാ അധ്യക്ഷന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി പറഞ്ഞെങ്കിലും പ്രതിപക്ഷം അത് ചെവിക്കൊള്ളാതെ ബഹളം തുടര്‍ന്നു. ചര്‍ച്ചക്ക് ആരാണ് വഴിയൊരുക്കിയതെന്നും ഇന്ത്യന്‍ ഹൈക്കമ്മീഷന് എന്താണ് ചെയ്തതെന്നും പറയണമെന്നായിരുന്നു കോണ്‍ഗ്രസ് അംഗം സത്യവ്രത ചതുര്‍വേദിയുടെ ആവശ്യം. രാജ്യസഭയില്‍ ബഹളം അസഹനീയമായതിനെത്തുടര്‍ന്ന് ഉച്ചവരെ നിര്‍ത്തിവച്ചു. ഇരുസഭകളും പ്രതിപക്ഷം പലകുറി സ്തംഭിപ്പിച്ചു. രാജ്യസഭയില്‍ വെങ്കയ്യ നായിഡുവും അരുണ്‍ ജെയ്റ്റ്ലിയും വിശദീകരണം നല്‍കിയെങ്കിലും പ്രതിപക്ഷം അതൊന്നും കേള്‍ക്കാതെ ബഹളം തുടരുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: