കല്‍പ്പറ്റ : പ്രകൃതി സംരക്ഷണത്തിന് പശ്ചിമഘട്ട മലനിരകള്‍ സംരക്ഷിക്കണമെന്നും പ്രപഞ്ചത്തിന്റെ നിലനില്‍പ്പിന് ഇത് അത്യന്താപേക്ഷിതമാണെന്നും തമിഴ്നാട് തിരുപ്പത്തൂര്‍ സ്വദേശി കലൈസെല്വന്. പാരിസ്ഥിതിക അവബോധം വളര്‍ത്തുന്നതിനും വന്യജീവി സംരക്ഷണത്തിനുമായി കോയമ്പത്തൂരില്‍ നിന്നും ആരംഭിച്ച മാരത്തോണ്‍ സൈക്കിള്‍ യാത്ര വയനാട്ടിലെത്തി. പത്രപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഊട്ടി, കൂനൂര്‍, ഗൂഡല്ലൂര്‍, വയനാട്, മടിക്കേരി, മംഗാലാപുരം, ഗോവ വഴി മഹാരാഷ്ട്രയിലെ ലോണവാലയിലാണ് സൈക്കിള്‍ യജ്ഞം പര്യവസാനിക്കുക. കൊച്ചി വഴി തിരികെ കോയമ്പത്തൂരെത്തും. പശ്ചിമഘട്ടനിരകള്‍ ഉള്‍പ്പെടുന്ന 3000 കിലോമീറ്റര്‍ ദൂരം താണ്ടാനാണ് സെല്‍വന്റെ പരിപാടി. ജൂലൈ ആറിനാണ് യാത്ര ആരംഭിച്ചത്. 70-80 കിലോമീറ്റര്‍ ദിവസവും യാത്ര ചെയ്യും. മഴയാത്രയുടെ ഭാഗമായി പ്രകൃതി സംരക്ഷണ പ്ലേകാര്‍ഡുകള്‍ സൈക്കിളില്‍ സ്ഥാപിക്കും.
കോയമ്പത്തൂര്‍ ജിആര്‍ഡി കോളേജില്‍ നിന്ന് 2011ല്‍ ബിഎസ്സി വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ പൂര്‍ത്തിയാക്കിയ ഇദ്ദേഹം ചെന്നൈ തിരുപ്പത്തൂര്‍ വെല്ലൂര്‍ രാവണന്റെയും തമിഴ്സെല്‍വിയുടെയും മകനാണ്. കോളേജില്‍ നടന്ന പരിസ്ഥിതി സെമിനാറില്‍ ഡോ.ടോള്‍സ്റ്റോയിയുടെ പ്രബന്ധാവതരണമാണ് ഇത്തരത്തിലൊരു ഉദ്യമത്തിന് സെല്‍വനെ പ്രേരിപ്പിച്ചത്. പ്രപഞ്ചത്തിന്റെ നിലനില്‍പ്പിന് പശ്ചിമഘട്ട സംരക്ഷണം അനിവാര്യമാണെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. തമിഴ്നാട് പുതിയ തലമുറൈ ടിവി ചാനല്‍ അവതാരകനാണ് സെല്വന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: