ഇക്കുറി 77 ആവര്‍ത്തിക്കും എന്ന് എ.കെ (47) ആന്റണി തെരഞ്ഞെടുപ്പ് വേളയില്‍ പറഞ്ഞത് രണ്ട് കാലഘട്ടങ്ങളുടെ സമാനതകളെ കണ്ടുകൊണ്ടാണ്. 77 ല്‍ ഒരു അമ്മയും മകനും (ഇന്ദിരയും സഞ്ജയും) ചേര്‍ന്നാണ് കോണ്‍ഗ്രസിനെ നയിച്ചത്. 2014 ലും അത് ആവര്‍ത്തിച്ചു. 77 ലും 2014 ലും മുഖ്യതെരഞ്ഞെടുപ്പ് വിഷയം കോണ്‍ഗ്രസിന്റെ അഴിമതിയും വിലക്കയറ്റവും ആയിരുന്നു. 77 ല്‍ കോണ്‍ഗ്രസിനെതിരെ ഒരു ജനനായകന് (ജയപ്രകാശ് നാരായണന്)ഉയര്‍ന്നുവന്നെങ്കില്‍ 2014 ല്‍ അത് നരേന്ദ്രമോദിയായിരുന്നു. 77 ല്‍ ജനതാപാര്‍ട്ടിക്ക് 295 സീറ്റ് കിട്ടിയിരുന്നെങ്കില്‍ 2014 ല്‍ ഭാരതീയ ജനതാ പാര്‍ട്ടി 282 സീറ്റ് നേടി. ഇന്ത്യ മുഴുവന്‍ കോണ്‍ഗ്രസ് വിരുദ്ധ വികാരം ജനവിധിയില്‍ കണ്ടപ്പോള്‍ കേരളം മാത്രം കോണ്‍ഗ്രസിനെ തുണച്ചതും മറ്റൊരു സമാനത. 77 ലെ പരാജയത്തിനുശേഷം എ.കെ.ആന്റണി ഇന്ദിരാവിരുദ്ധ ചേരിയിലേക്ക് മറുകണ്ടം ചാടിയതു മാത്രമാണ് ആവര്‍ത്തിക്കാന്‍ ബാക്കി. പ്രതിരോധ വകുപ്പിലെ അഴിമതികളുടെ കാര്‍മികനായി പോയതിനാല്‍ നിലവില്‍ നെഹ്റു കുടുംബത്തിന്റെ തിണ്ണയില്‍ ചുരുണ്ടുകൂടി കിടക്കാനാണ് ആന്റണിയുടെ വിധി.
ജനങ്ങളാല്‍ നിരസിതരായ കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും മോദി ഭരണത്തിന്റെ ഒരു മാസത്തെ വിലയിരുത്തി വിലപിക്കുകയാണിപ്പോള്‍. മനീഷ് തിവാരി മുതല്‍ കൊടിയേരി ബാലകൃഷ്ണന് വരെ താന്താങ്ങളുടെ പത്രത്തില്‍ ലേഖനമെഴുതി ഒരു മാസത്തെ ദൂഃഖം കരഞ്ഞു തീര്‍ത്തു. മോദി കോര്‍പ്പറേറ്റുകളുടെ തോഴനാണെന്ന് ഒരു മാസത്തെ അവരുടെ ഗവേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നു. വാള്‍മാര്‍ട്ടിനെ ഇന്ത്യയില്‍ കൊണ്ടുവന്നവര്‍ ഇതു പറയുന്നതു കേള്‍ക്കാന്‍ എന്തു സുഖം. അംബാനിയെപ്പോലെ അല്ലെങ്കില്‍ അദ്വാനിയെപ്പോലെ ഏതെങ്കിലും ഇന്ത്യാക്കാരന് കോര്‍പ്പറേറ്റ് ആകുന്നതില്‍ മാത്രമാണ് ഇവര്‍ക്ക് വിരോധം. ബില്‍ഗേറ്റും മര്‍ഡോക്കും ഒക്കെ യഥേഷ്ടം വിഹരിക്കട്ടെ! വിഴിഞ്ഞം പദ്ധതി ചൈനീസ് കമ്പനി കൊണ്ടുപോകുന്നതില്‍ ഇവര്‍ക്ക് പരാതിയില്ല. ഇന്ത്യക്കാര്‍ സമ്പന്നരാകാന്‍ പാടില്ല, ഇന്ത്യയില്‍ ഉറച്ച ഭരണം പാടില്ല തുടങ്ങിയ അന്തര്‍ഗതങ്ങളാണ് ഒരു മാസത്തിന്റെ ഇടതുപക്ഷ റിപ്പോര്‍ട്ടിംഗില്‍ തെളിഞ്ഞുവരുന്നത്.
മോദി എങ്ങനെ അധികാരത്തില്‍ വന്നു എന്ന് ശാസ്ത്രീയമായി പഠിച്ച് പി.രാജീവ് ദേശാഭിമാനിയില്‍ എഴുതി (18.06.2014). ബിംബ നിര്‍മാണത്തിന്റെ ആധുനിക പ്രൊഫഷണല്‍ രീതികളാണത്രേ മോദി പിന്തുടര്ന്നത്!~ബ്രാന്‍ഡഡ് കൂര്‍ത്ത, മൊവാഡോ വാച്ച്, ബവള്ഗിരി കണ്ണടകള്‍, മൗബ്ലു പെന്‍-മോദിയില്‍ ഇതൊക്കെ കണ്ടിട്ടാണ് ജനങ്ങള്‍ വോട്ടു ചെയ്തത്! ഇതെല്ലാം കാരാട്ടിന് കിട്ടിയിരുന്നെങ്കില്‍ അദ്ദേഹത്തിനും പ്രധാനമന്ത്രിക്കസേര കിട്ടിയേനെ! നവമാധ്യമങ്ങളെയും ‘പ്രാചീന’മാധ്യമങ്ങളെയുമെല്ലാം മോദി ഉപയോഗപ്പെടുത്തി! മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നാല്‍ ജയിക്കാമെന്നുണ്ടെങ്കില് 77 ല്‍ ശ്രീമതി ഗാന്ധി വന്‍ ഭൂരിപക്ഷം നേടുമായിരുന്നുവെന്ന് മനസ്സിലാക്കാന്‍ പോലും ഈ നവബുദ്ധിജീവിക്ക് കഴിവില്ല.
പാവങ്ങളുടെ പടത്തലവന് വി.എസ്.അച്യുതാനന്ദന്റെ വീട് മോടി(പ്രധാനമന്ത്രിയല്ല)യാക്കാന്‍ 69 ലക്ഷം രൂപ. സഖാവ് മാധ്യമ തോഴനായതിനാല്‍ പത്രങ്ങള്‍ ഉള്‍പ്പേജില്‍ അപ്രധാനമായി വാര്‍ത്ത നല്കി ഒതുക്കി. സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം ശബരിമലയില്‍ കമ്മീഷനായി പ്രവര്‍ത്തിച്ചതിന് ജസ്റ്റിസ് കെ.ടി.തോമസിന് ലഭിച്ച എട്ട് ലക്ഷം രൂപ അദ്ദേഹം സ്വന്തമാക്കാതെ പാവപ്പെട്ട കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പായി നല്കുന്നു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കെ.ടി.തോമസിന്റെ നിലപാട് കേരളത്തോടുള്ള വഞ്ചനയാണെന്ന് വി.എസ്.അച്യുതാനന്ദന്. മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നില്ല; പക്ഷേ മുല്ലപ്പെരിയാര്‍ രാഷ്ട്രീയം എട്ടുനിലയില്‍ പൊട്ടിയിരിക്കുന്നു.
ഏതു ഭീകരവാദമാണോ ഇറാഖില്‍ ഇന്ത്യന്‍ നഴ്സുമാരെ ബന്ദിയാക്കിയത് അതേ ഭീകരവാദത്തിന്റെ കേരളപ്രതിനിധികളോടൊപ്പം ഭരണം നടത്തുന്ന കേരള മുഖ്യമന്ത്രി നഴ്സുമാരെ രക്ഷപ്പെടുത്തിയത്രേ! കേന്ദ്രമന്ത്രിസഭയുടെ നയതന്ത്ര വിജയത്തെ തന്റെ രാഷ്ട്രീയ നേട്ടമാക്കാനാണ് കേരള മുഖ്യന്റെ ശ്രമം. എട്ടുകാലി മമ്മൂഞ്ഞ് മരിച്ചു. എട്ടുകാലി കുഞ്ഞൂഞ്ഞ് ജനിച്ചിരിക്കുന്നു. ”നഴ്സ് പുള്ളാരെ രക്ഷിച്ചത് ഞമ്മളാണ്.”
ഇറാഖില്‍ നിന്ന് ഇന്ത്യന്‍ നഴ്സുമാരെ മോചിപ്പിച്ചുവെന്ന് ഇംഗ്ലീഷ് പത്രങ്ങള്‍. ഇറാഖില്‍നിന്ന് മലയാളി നഴ്സുകളെ മോചിപ്പിച്ചുവെന്ന് ‘മുഖ്യധാര’ മലയാള പത്രങ്ങള്‍. ഇന്ത്യയില്‍നിന്ന് എത്ര ദൂരമാണ് നമ്മുടെ ‘മുഖ്യധാര’യുടെ അകലം എന്നതാണ് വരികള്‍ക്കിടയില്‍ ബന്ദിയാക്കിപ്പെട്ടിരിക്കുന്നത്.
രവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: