അടിസ്ഥാന സൗകര്യ വികസനത്തിന് അടിസ്ഥാന ലക്ഷ്യമിടുന്ന അരുണ്‍ ജെയ്റ്റ്ലിയുടെ ബജറ്റില്‍ പൊതു-സ്വകാര്യ മേഖലയുടെ സഹായത്തോടെ വന്‍ പദ്ധതികള്‍ ആവിഷ്കരിക്കുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ പിപിപി പദ്ധതികള്‍ നടക്കുന്ന രാജ്യമാണ് ഇന്ത്യ. നിലവില്‍ 900 പദ്ധതികള്‍ നടപ്പിലുണ്ട്. എന്നാല്‍ ഏറെ സാധ്യതയുള്ള ഈ മേഖലയില്‍ പക്ഷേ നിലവിലുള്ള പല പ്രശ്നങ്ങളും തടസമാകുന്നുണ്ട്. ഇതിനു പരിഹാരമായി അനുമതി നല്‍കാനും തര്‍ക്കം തീര്‍ക്കാനും മറ്റുമായി 500 കോടി രൂപ ചെലവില്‍ ‘ത്രീ പി’ എന്നൊരു സംവിധാനം നിലവില്‍ വരും.
16 പുതിയ തുറമുഖങ്ങള്‍ ഈ വര്‍ഷം ആരംഭിക്കും. തൂത്തുക്കുടി ഔട്ടര്‍ ഹാര്‍ബര്‍ പ്രോജക്ടിന്റെ ആദ്യ ഘട്ടത്തിനായി 11,635 കോടി രൂപ ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്. കാണ്ട്ലയിലും ജെഎന്‍പിടിയിലും പ്രത്യേക സാമ്പത്തിക മേഖലകള്‍ തുടങ്ങും. കപ്പല്‍ നിര്‍മ്മാണ വ്യവസായ മേഖലയില്‍ സമഗ്രമായ വന്‍ പദ്ധതി ആസുത്രണം ചെയ്യും.
ഉള്‍നാടന്‍ ജലഗതാഗത വഴിയില്‍ ചരക്കു നീക്കത്തിനു വലിയ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ അലഹബാദില്‍നിന്ന് ഹല്ദിയയിലേക്ക് ഗംഗയിലൂടെ 1620 കിലോ മീറ്റര്‍ ദൂരത്തില്‍ ജല്മാര്ഗ്ഗ് വികാസ്(ദേശീയ ജലപാത-1) എന്ന പേരില്‍ പുതിയ പാത ആരംഭിക്കും. 1500 ടണ്‍ വരെയുള്ള കപ്പലുകള്‍ക്ക് ഇതിലൂടെ സഞ്ചരിക്കാം. ആറു വര്‍ഷം കൊണ്ടു പൂര്‍ത്തിയാക്കുന്ന പദ്ധതിക്ക് 4,200 കോടിയാണ് ചെലവു കണക്കാക്കുന്നത്.
വ്യോമയാന ഗതാഗതത്തിലെ ആവശ്യകത വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ എയര്‍പോര്‍ട്ട് അതോറിറ്റി, അല്ലെങ്കില്‍ സ്വകാര്യ പങ്കാളിത്തത്തില്‍ ടിയര്‍-1, ടിയര്‍-2 എയര്‍പോര്‍ട്ടുകള്‍ സ്ഥാപിക്കും.
റോഡു മേഖലയിലാണ് വമ്പന്‍ പദ്ധതികള്‍ വരുന്നത്. മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ യാത്രാ മാധ്യമവും രീതിയും അതിവേഗം മാറുകയാണ്. ഇതു കണക്കിലെടുത്ത് എക്സ്പ്രസ് ഹൈവേകളും വ്യാവസായിക ഇടനാഴികളും നിര്മ്മിക്കേണ്ടതുണ്ടെന്നാണ് ബജറ്റിലെ നയപ്രഖ്യാപനം. ഇതിനുള്ള പദ്ധതികള്‍ തയ്യാറാക്കാന്‍ 500 കോടി രൂപയുടെ നീക്കിവെപ്പുണ്ട്.
കല്‍ക്കരി അടിസ്ഥാനമാക്കി ‘അള്‍ട്രാ മോഡേണ്‍ സൂപ്പര്‍ ക്രിട്ടിക്കല്‍ കോള്‍ ബേസ്ഡ് തെര്‍മല്‍ പവര്‍ ടെക്നോളജി’ പദ്ധതികള്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. പെട്രോളിയം ഇന്ധനമാക്കിയുള്ള ചെലവുകള്‍ കൂടുന്നതും ആണവോര്‍ജ്ജം ഉണ്ടാക്കാനിടയുള്ള സുരക്ഷാ പ്രശ്നങ്ങളും പരിഗണിച്ച് കൂടുതല്‍ ലഭ്യതയുള്ള കല്‍ക്കരിയെ സ്രോതസാക്കുകയാണു സര്‍ക്കാരിന്റെ നയം. ഇതിനായി നിലവില്‍ പ്രവര്‍ത്തനം ആരംഭിച്ച പ്ലാന്റുകള്‍ക്ക് ആവശ്യമായ കല്‍ക്കരി എത്തിക്കാനുള്ള സംവിധാനം 2015 മാര്‍ച്ചിനു മുമ്പു പൂര്‍ത്തിയാക്കും.
ആധുനിക ഊര്ജ്ജോല്പ്പാദന സംവിധാനങ്ങള്‍ കാര്യക്ഷമമാക്കും. ഇതിനായി അള്‍ട്രാ മെഗാ സോളാര്‍ പവര്‍ പദ്ധതികള്‍ രാജസ്ഥാന്, ഗുജറാത്ത്, തമിഴ്നാട്, ജമ്മു കാശ്മീര്‍ എന്നിവിടങ്ങളില്‍ ആരംഭിക്കും. ഇതിനായി 500 കോടി രൂപ ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്. ഒരു മെഗാവാട്ട് ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്ന സോളാര്‍ പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ 100 കോടി രൂപ അരുണ്‍ ജെയ്റ്റ്ലി ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നു. ഗ്രീന്‍ എനര്‍ജി കോറിഡോര്‍ പ്രോജക്ട് ഈ സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: