തിരുവനന്തപുരം: തിരുവനന്തപുരം കോഴിക്കോട് മോണോറെയില്‍ പദ്ധതികള്‍ നടപ്പാക്കാന്‍ സമര്‍പ്പിച്ച സാങ്കേതിക ടെണ്ടര്‍ ഒരാഴ്ചക്കുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കി നല്‍കുമെന്ന് ഡിഎംആര്‍സി. മേയ് 30നാണ് സാങ്കേതിക ടെണ്ടര്‍ തുറന്നത്. വിദേശകമ്പനികളുടേതടക്കം ടെന്‍ഡര്‍ ക്ഷണിച്ചിട്ടും ജര്‍മന്‍ കമ്പനിയായ ബൊംബാര്‍ഡിയര്‍ മാത്രമാണ് പങ്കെടുത്തത്. സാങ്കേതിക ബിഡും, സാമ്പത്തിക ബിഡുമാണ്് ഡിഎംആര്‍സി ക്ഷണിച്ചിരുന്നത്. സാങ്കേതിക ബിഡില്‍ ഒറ്റ കമ്പനി മാത്രം പങ്കെടുത്തതു കൊണ്ട് പരിശോധന അതീവ ഗൗരവമേറിയിരിക്കുകയാണ്. കേരള മോണോറെയില്‍ കോര്പ്പറേഷന് അനുശാസിക്കുന്ന എല്ലാ മാനദണ്ഡങ്ങളും കമ്പനി പാലിച്ചിട്ടുണ്ടോയെന്നും കമ്പനിക്ക് മോണോറെയില്‍ നിര്‍മാണത്തിനുള്ള സാങ്കേതികമായ സംവിധാനങ്ങളെല്ലാം ഉണ്ടോയെന്നുമാണ് പരിശോധന.
ഈ പരിശോധന ഏഴുദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് കേരളമോണോറെയില് കോര്പ്പറേഷന് ഡയറക്ടര്‍ ബോര്‍ഡിനു സമര്‍പ്പിക്കും. ബോര്‍ഡ് സാങ്കേതിക ടെണ്ടര്‍ വിലയിരുത്തി അനുമതി നല്കിയാല് സാമ്പത്തിക ടെണ്ടര്‍ തുറക്കാം. ഫിനാന്‍ഷ്യല്‍ ടെണ്ടറിലും ഇതേ കടമ്പകളുണ്ട്. കേരള മോണോറെയില്‍ കോര്പ്പറേഷന് പറഞ്ഞിട്ടുള്ളതിനേക്കാള്‍ കൂടുതലാണ് കമ്പനി കോട്ട് ചെയ്തിട്ടുള്ളതെങ്കില് കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും അനുമതി വേണ്ടിവരും. അല്ലാത്ത പക്ഷം ബോര്‍ഡ് യോഗം തീരുമാനിച്ച് സര്‍ക്കാരുകളെ അറിയിച്ചാല്‍ മതിയാകും. ഫിനാന്‍ഷ്യല്‍ ബിഡും അംഗീകരിച്ചാല്‍ മോണോറെയില്‍ പദ്ധതിയുടെ ആദ്യഘട്ടത്തിനു തുടക്കമാകും. എന്നാല്‍, ടെണ്ടര്‍ വിളിയും അതുമായി ബന്ധപ്പെട്ടുള്ള നൂലാമാലകളും നീണ്ടു പോകുന്നതോടെയാണ് പദ്ധതിക്കു പുറകോട്ടടി ഉണ്ടാകുന്നതെന്ന് ഡിഎംആര്‍സി അധികൃതര്‍ പറയുന്നു. ഇതേ അവസ്ഥയാണ് സ്ഥലം ഏറ്റെടുക്കുമ്പോഴുണ്ടാകുന്നതും. മോണോറെയിലിന്റെ ടെണ്ടര്‍ നടപടികളില്‍ ഇപ്പോള്‍ തന്നെ കാലതാമസം വന്നിട്ടുണ്ട്. സാങ്കേതിക ബിഡിന്റെ പിരശോധനയ്ക്കു തന്നെ ഇപ്പോള്‍ 38 ദിവസമെടുത്തു. സാമ്പത്തിക ബിഡ്ഡിന്റെ പരിശോധനയ്ക്കും സമയം എടുത്താല്‍ പദ്ധതിയുടെ മറ്റു പ്രവര്‍ത്തനങ്ങള്‍ക്ക് സ്വാഭാവിക വേഗക്കുറവുണ്ടാകും.
രണ്ടാംതവണയാണ് മോണോറെയിലിന്റെ ടെണ്ടറുകള്‍ ക്ഷണിച്ചത്. ഇതില്‍ ബൊംബാര്‍ഡിയര്‍ മാത്രമേ മാനദണ്ഡങ്ങളില്പ്പെട്ടവയില് ഉണ്ടായിരുന്നുള്ളൂ. ബൊംബാര്‍ഡിയര്‍ ട്രാന്സ്പോര്ട്ടേഷന് കമ്പനി യുഎസ്എ, ബൊംബാര്‍ഡിയര്‍ ട്രാന്സ്പോര്ട്ടേഷന് കമ്പനി ഇന്ത്യപ്രൈവറ്റ് ലിമിറ്റഡ്, ആബ്കോണ്സ് ലിമിറ്റഡ്, ഷപൂര്‍ജി പൊളോന്ജി കമ്പനി ലിമിറ്റഡ് എന്നിവ ചേര്‍ന്നതാണ് ബൊംബാര്‍ഡിയര്‍ കണ്‍സോര്‍ഷ്യം. മോണോറെയില്‍ കോര്പ്പറേഷന് കോഴിക്കോടിനും തിരുവനന്തപുരത്തിനുമായി തീരുമാനിച്ചിരിക്കുന്ന ചെലവ് 6000 കോടിയാണ്. മോണോറെയില്‍ ജനറല്‍ കണ്‍സള്‍ട്ടന്റായ ഡിഎംആര്‍സി ബൊംബാര്‍ഡിയറിന്റെ ടെന്‍ഡര്‍തുക അംഗീകരിച്ചാല്‍ സംസ്ഥാന സര്‍ക്കാരും എതിര്‍പ്പു കാണിക്കില്ലെന്നാണറിയുന്നത്. തിരുവനന്തപുരം മോണോറെയിലിനു 3590 കോടി രൂപയാണ് ആദ്യഘട്ടത്തിനു ചെലവാകുക. ടെക്നോസിറ്റി മുതല്‍ കരമന വരെയുള്ള 22.20 കിലോമീറ്റര്‍ റെയില്‍ പൂര്‍ണമായും കോണ്‍ക്രീറ്റ് പില്ലറുകള്‍ക്കു മുകളിലൂടെയാണ് പോകുന്നത്. 19 സ്റ്റേഷനുകള്‍ ഇതിലുണ്ടാകും. 525 പേര്‍ക്ക് ഒരേ സമയം സഞ്ചരിക്കാന്‍ കഴിയുന്ന മൂന്നു ബോഗികള്‍ അടങ്ങുന്നതാണ് മോണോ റെയില്‍. കേശവദാസപുരത്തും തമ്പാനൂരിലും പ്രധാന സ്റ്റേഷനുകള്‍ ഉണ്ടാകും. പദ്ധതിക്കായി 39 കുടുംബങ്ങളുടെ സ്ഥലവും 65 കടകളും ഒഴിപ്പിക്കണം. അഞ്ചു വര്‍ഷം കൊണ്ടാണ് പദ്ധതി പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതില്‍ സ്ഥലമേറ്റെടുപ്പു വേഗത്തില്‍ പൂര്‍ത്തിയാക്കുമെങ്കില്‍ പദ്ധതി കുറേക്കൂടി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. മോണോ റെയില്‍ പദ്ധതിയുടെ ആദ്യഘട്ടത്തെ മൂന്നായി തിരിച്ചാണ് നിര്‍മാണം നടത്തുക. ഇതില്‍ ടെക്നോ സിറ്റി മുതല്‍ ശ്രീകാര്യം വരെയുള്ള ആദ്യഘട്ട നിര്‍മാണം 40 മാസം കൊണ്ടു പൂര്‍ത്തിയാക്കും. രണ്ടാം ഘട്ട നിര്‍മാണം കാര്യവട്ടം മുതല്‍ കേശവദാസപുരം വരെയുള്ള എട്ടു കിലോമീറ്റര്‍ 60 മാസം കൊണ്ടും കേശവദാസപുരം-കരമന വരെയുള്ള എട്ടു കിലോമീറ്റര്‍ 60 മാസം കൊണ്ടും പൂര്‍ത്തിയാക്കും. 1991 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന കോഴിക്കോട് മോണോ റെയില്‍, മെഡിക്കല്‍ കോളേജ് മുതല്‍ മീഞ്ചന്ത വരെയാണ്. 15 സ്റ്റേഷനുകളാണ് ഉണ്ടാവുക.
എ.എസ്.ദേവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: