നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ റെയില്‍വെ ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോള്‍ പ്രതികരണം അത്ഭുതാവഹമൊന്നുമല്ല. ബിജെപി സര്‍ക്കാര്‍ എന്ത് ചെയ്താലും അതിനെ പ്രത്യേക വീക്ഷണത്തില്‍ പ്രതികരിക്കുന്ന ഇടത് – വലത് മുന്നണികളുടെ പതിവ് പരിപാടിയാണ് ഇക്കുറിയും അരങ്ങേറിയത്. കേരളത്തെ റെയില്‍വേ അവഗണിച്ചു എന്നു മാത്രമല്ല അപമാനിച്ചു എന്നാണ് ഇരു പക്ഷവും പ്രതികരിച്ചത്.
കേരളത്തിനുവേണ്ടിയുള്ള ബജറ്റല്ല റെയില്‍വേ മന്ത്രി സദാനന്ദഗൗഡ അവതരിപ്പിച്ചത്. ഇന്ത്യന്‍ റെയില്‍വെയുടെ നവീകരണത്തിനും ശുചീകരണത്തിനും വികസനത്തിനുമാണ് ബജറ്റ് ഊന്നല്‍ നല്‍കിയിട്ടുള്ളത്. രാജ്യത്ത് എല്ലാ ഭാഗത്തുമുള്ള വികസനത്തിന്റെ വിഹിതം കേരളത്തിലോടുന്ന വണ്ടികള്‍ക്കും ലഭിക്കും. പാളങ്ങളുടെ സൗകര്യത്തിനും സ്റ്റേഷനുകളുടെ നവീകരണത്തിനും കോച്ചുകളുടെ ആധുനികവല്‍ക്കരണത്തിനും പദ്ധതി നടക്കുമ്പോള്‍ കേരളത്തിനെ മാറ്റി നിര്‍ത്താനാകുമോ ? അതിവേഗ വണ്ടികളും ദീര്‍ഘദൂര വണ്ടികളും സംസ്ഥാനത്തിന് ലഭിച്ചില്ലെന്ന പരാതിയാണ് മുഖ്യം. കേരളത്തിന്റെ ഇന്നത്തെ റെയില്‍വെ സംവിധാനത്തില്‍ താങ്ങാവുന്ന വണ്ടികളുടെ പരമാവധി ആയെന്നാണ് പഠന റിപ്പോര്‍ട്ടുകളുള്ളത്. പാതകള്‍ ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാക്കുകയും നവീകരണം ത്വരിതപ്പെടുത്തുകയും വൈദ്യുതീകരണം പൂര്‍ത്തിയാക്കുകയുമാണ് അടിയന്തരാവശ്യം. അതിനുള്ള ഊന്നല്‍ പൊതുവില്‍ നടത്തിയിട്ടുണ്ട്. കേരളത്തിനാവശ്യമായ വിഹിതം ന്യായമായും ലഭിക്കുകയും ചെയ്യുമെന്നുറപ്പാണ്.
കഴിഞ്ഞ പത്തുവര്‍ഷമായി റെയില്‍വെയടക്കം യുപിഎ സര്‍ക്കാര്‍ ഭരിച്ച് മുടിച്ചിരിക്കുകയാണെന്നാണ് പൊതുവെ വിലയിരുത്തിയിട്ടുള്ളത്. പ്രതിമാസം 900 കോടി രൂപ നഷ്ടം. ഒരു കിലോമീറ്റര്‍ തീവണ്ടിയോടുമ്പോഴുള്ള നഷ്ടം 21 പൈസയാണ്. നൂറുരൂപ വരുമാനം ലഭിക്കുമ്പോള്‍ 94 പൈസയും ചെലവിനത്തിലേക്ക് പോകുന്നു. പുതിയ പദ്ധതികള്‍ക്കും തുടര്‍ന്നു കൊണ്ടിരിക്കുന്ന പദ്ധതികള്‍ക്കുമായി ആറു പൈസയേ ഉപയോഗിക്കാന്‍ കഴിയൂ. ഇത്തരമൊരു സാഹചര്യത്തില്‍ കൂടുതല്‍ പ്രഖ്യാപനങ്ങള്‍ നടത്തി കയ്യടിവാങ്ങാന്‍ സദാനന്ദഗൗഡ തയ്യാറായിട്ടില്ല എന്നത് നേരാണ്. നടപ്പാക്കാന്‍ കഴിയാത്തവ പ്രഖ്യാപിച്ചിട്ടെന്ത് കാര്യം. ഉള്ളത് നേരെയാക്കുക. നല്ല കോച്ചുകള്‍ ഉണ്ടാക്കുക, വണ്ടിയും സ്റ്റേഷനും വൃത്തിഹീനമല്ലാത്ത സാഹചര്യം വരുത്തുക. നല്ല ഭക്ഷണവും ശുദ്ധജലവും മുടക്കമില്ലാതെ കിട്ടുക, സമയത്തിന് വണ്ടി ഓടുക ഇതെല്ലാമാണ് യാത്രക്കാര്‍ ആഗ്രഹിക്കുന്നത്. അത് ഉറപ്പുവരുത്തുമെന്ന് മന്ത്രി പ്രഖ്യാപിക്കുമ്പോള്‍ അത് അവിശ്വസിക്കേണ്ട കാര്യമില്ല. വാക്കും പ്രവര്‍ത്തിയും ഒന്നാകണം.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ 99 പാതകള്‍ പ്രഖ്യാപിച്ചു. ഒന്നുമാത്രം നടന്നു. 666 പദ്ധതികള്‍ പ്രഖ്യാപിച്ചു. 317 മാത്രം തുടക്കം കുറിക്കാനായി. പ്രഖ്യാപനങ്ങളുടെ പട്ടിക നീട്ടാനല്ല നരേന്ദ്രമോദി സര്‍ക്കാരിന് താല്പര്യം.
നടക്കാത്ത പാതകളുടെയും പദ്ധതികളുടെയും കൂട്ടത്തില്‍ കേരളത്തിലും കുറെ ഉണ്ടല്ലോ. തലശ്ശേരി-മൈസൂര്‍ പാത കേള്‍ക്കാന്‍ തുടങ്ങിയിട്ട് അര നൂറ്റാണ്ട് പിന്നിട്ടു. നിലമ്പൂര്‍ – നഞ്ചന്‍കോടും ഏറെ പഴകിയ പാതാസ്വപ്നമാണ്. കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് സ്ഥലമെടുത്തെങ്കിലും നടപടി തുടങ്ങിയിട്ടില്ല. ചുറ്റുമതില്‍ കെട്ടിയിട്ടുണ്ടെന്നല്ലാതെ പണി തുടങ്ങാന്‍ ഏറെ താണ്ടണം. അത് ഈ സര്‍ക്കാരിന്റെ കാലത്ത് ഉറപ്പായും നടക്കുമെന്നാശിക്കാം. ടോക്കണ്‍ തുക ഇതിനായി നീക്കിവച്ചത് അതിന്റെ ഉദാഹരണമാണ്.
തിരുവനന്തപുരം-ചെങ്ങന്നൂര്‍ സബര്‍ബന്‍ വണ്ടിക്കാര്യം പരാമര്‍ശിച്ചിട്ടേയില്ലെന്നാണ് ഒരു പരാതി. അതുവരെ പാത ഇരട്ടിപ്പിച്ചതുകൊണ്ടുമാത്രം സബര്‍ബന്‍ ഓടാനാവില്ല. അതിന് സ്ലീപ്പറുകള്‍ മാറ്റണം. സിഗ്നല്‍ സംവിധാനം ഓട്ടോമാറ്റിക് ആകണം. അത് ഭാരിച്ച ചെലവുള്ളതാണ്. കിലോമീറ്ററിന് 25 ലക്ഷമാണ് മതിപ്പ്. ഇത് ചിലപ്പോള്‍ കൂടാം. സംസ്ഥാന സര്‍ക്കാര്‍ പാതി ചെലവ് വഹിക്കണമെന്നാണ് നിര്‍ദ്ദേശം. കേരളം അതിന് തയ്യാറായിട്ടില്ലെന്ന് മാത്രമല്ല ഒരു കത്തുപോലും അയയ്ക്കാനും കൂട്ടാക്കിയില്ല. എന്നിട്ടും കേന്ദ്രത്തെ പഴിചാരി തങ്ങളുടെ ഉത്തരവാദിത്വം മറച്ചുവയ്ക്കാനാണ് ശ്രമം. ക്രൂരമായ വഞ്ചനയെന്ന് പ്രതികരിച്ച കെപിസിസി പ്രസിഡന്റ് സുധീരന് സംസ്ഥാന സര്‍ക്കാറിന്റെ അനാസ്ഥയെക്കുറിച്ച് മിണ്ടുന്നില്ല.
അങ്കമാലി-ശബരി റെയില്‍വെ ലൈനിന്റെ നിര്‍മ്മാണ ചെലവില്‍ 50 ശതമാനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്ന നിര്‍ദ്ദേശമുണ്ടായിരുന്നു. അതിനും നിഷേധാത്മക സമീപനമാണ് കേരളം സ്വീകരിച്ചത്. ഗുരുവായൂര്‍-തിരുന്നാവായ റെയില്‍വേ ലൈനിന്റെ അലൈന്മെന്റ് മലപ്പുറത്തെത്തിയപ്പോള്‍ പാളം വലിച്ചു. നന്നംമുക്ക്, എടപ്പാള്‍ മാറഞ്ചേരി, കാലടി, തവന്നൂര്‍, തിരുനാവായ, വെളിയംകോട്, ഇഴുവത്തുരുത്തി എന്നിവിടങ്ങളിലൂടെ അംഗീകരിച്ചവ അട്ടിമറിക്കപ്പെട്ടു. എറണാകുളം-കുമ്പളം പാത ഇരട്ടിപ്പിക്കലിന്റെ ചെലവില്‍ പകുതി കേരളം വഹിക്കാനുള്ള നിര്‍ദ്ദേശവും അംഗീകരിക്കപ്പെട്ടില്ല. കേരളത്തെ അവഗണിച്ചുവെന്ന് പുരപ്പുറത്ത് കയറി കൂവുന്നവര്‍ വസ്തുതകള്‍ മറച്ചുവയ്ക്കുകയാണ്.
റെയില്‍വേ സ്റ്റേഷനുകള്‍ വിമാനത്താവളങ്ങളുടെ നിലവാരത്തിലാക്കുമെന്നാണ് പ്രധാനമന്ത്രിയുടെ വാഗ്ദാനം. ഘട്ടംഘട്ടമായി അത് നടപ്പാക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. 10 വര്‍ഷം സകല തോന്ന്യാസങ്ങളും അംഗീകരിച്ചു നല്കിയ കേരളത്തിലെ ജനങ്ങള്‍ 10 മാസമെങ്കിലും കാത്തിരുന്നാല്‍ മെച്ചപ്പെട്ട സംവിധാനങ്ങളുണ്ടാക്കും.
സ്ത്രീകളുടെ സുരക്ഷയാണ് ഈ ബജറ്റില്‍ ഊന്നല്‍ നല്‍കിയത്. വനിതാ കമ്പാര്‍ട്ടുമെന്റുകളില്‍ 4000 വനിതാ പോലീസുകാരെ പുതുതായി നിയമിച്ച് പരിശീലിപ്പിക്കുകയാണ്. ‘ജനങ്ങളുടെ സന്തോഷമാണ് സര്‍ക്കാരിന് സംതൃപ്തി’. എന്നാണ് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് സദാനന്ദഗൗഡ ഉറപ്പുനല്‍കിയത്. ഇന്ത്യന്‍ റെയില്‍വെ സാമൂഹ്യ പ്രതിബദ്ധത കാത്തുസൂക്ഷിക്കും. കൂടുതല്‍ ട്രെയിനുകളും കൂടുതല്‍ പാതകളും ഉണ്ടാക്കും. സുരക്ഷയിലും കാര്യക്ഷമതയിലും വിട്ടുവീഴ്ചയില്ല. വികസനവും വിപുലീകരണവും അനിവാര്യമാണെന്നുമാണ് മന്ത്രി പറഞ്ഞിട്ടുള്ളത്. ബുള്ളറ്റ് ട്രെയിനുകളും സെമി ഹൈസ്പീഡ് ട്രെയിനുകള്‍ക്കും അധികം കാക്കേണ്ടതില്ല. അതിവേഗ ട്രെയിനുകള്‍ ഓടാനുള്ള പാത കേരളത്തിനില്ലെന്നറിഞ്ഞുകൊണ്ടു തന്നെ അത്തരമൊരു വണ്ടി കേരളത്തിന് തന്നില്ലല്ലൊ എന്നാണ് വിലപിക്കുന്നത്.
ഗുണനിലവാരമുള്ള ഭക്ഷണം റെയില്‍വേ കിട്ടാക്കനിയാണ്. സദാനന്ദഗൗഡ അത് ഉറപ്പു നല്കുന്നു. ‘ബ്രാന്റഡ് റെഡി ടു ഈറ്റ്’ ഭക്ഷണം ട്രെയിനുകളില്‍ ലഭ്യമാക്കും. എല്ലാ സ്റ്റേഷനുകളിലും നടപ്പാത. എസ്കലേറ്ററുകള്‍ സ്ഥാപിക്കും. ഇതിനായി 1785 കോടി നീക്കി വച്ചതിന്റെ പ്രയോജനം കേരളത്തിനും ലഭ്യമാകുമെന്നാശിക്കാം. സാങ്കേതിക പുരോഗതിക്കാണ് മുന്‍ഗണന. എക്ലാസ് സ്റ്റേഷനുകളിലെല്ലാം വൈഫൈ സൗകര്യം. ഓഫീസ് ഓണ്‍ വീല്‍സ് ആശയം പ്രവാര്‍ത്തികമാക്കും. അഞ്ചു വര്‍ഷംകൊണ്ട് കടലാസ് രഹിത ഓഫീസ്. ഓഫീസില്‍ ഡിജിറ്റല്‍ റിസര്‍വേഷന്‍ ചാര്‍ട്ടുകള്‍. രാജ്യാന്തര നിലവാരമുള്ള 10 മെട്രോ സ്റ്റേഷനുകള്‍. ഇ-ടിക്കറ്റ് സംവിധാനം മികവുറ്റതാക്കുക. വിശ്രമമുറികള്‍ക്കും ഓണ്‍ലൈന്‍ ബുക്കിംഗ്. വിശ്രമ കേന്ദ്രങ്ങള്‍ പുതുതായി തുടങ്ങുക തുടങ്ങിയ പരിഷ്കാരങ്ങളും നിരവധി.
ഉത്തര്‍പ്രദേശ്, കര്‍ണാടകം, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍ പദ്ധതികള്‍ വാരി വിളമ്പി എന്നാണ് ആക്ഷേപം. സദ്യാലയത്തില്‍ കയറിയവര്‍ക്ക് ആദ്യം ഇലകിട്ടും, ഭക്ഷണവും. എന്‍ഡിഎ സര്‍ക്കാരിന്റെ അടുക്കള അടച്ചിട്ടില്ല. പക്ഷഭേദമില്ലാതെ പന്തിയില്‍ ഇടംകിട്ടും. കേരളം ക്യൂവിലാണ്. അവഗണിക്കപ്പെടുമെന്ന ആശങ്ക ഉന്നയിക്കുന്നവര്‍ക്കും ആഹ്ലാദിക്കാം വൈകാതെ.
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: