തൃശൂര്‍: വിഎച്ച്പി സംസ്ഥാന പ്രതിനിധി സമ്മേളനത്തിന് പ്രൗഢോജ്വല തുടക്കം. സാംസ്കാരിക തലസ്ഥാനമായ തൃശ്ശിവപേരൂരില്‍ സന്യാസി ശ്രേഷ്ഠന്മാരായ തെക്കേമഠം മൂപ്പില്‍സ്വാമിയാര്‍ ശങ്കരാനന്ദ ബ്രഹ്മാന്ദഭൂതി, സ്വാമി ഗഭീരാനന്ദ, സ്വാമി സദ്ഭവാനന്ദ, സ്വാമി വിശുദ്ധാനന്ദപുരി, സ്വാമി പ്രേമാനന്ദ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചു. ശങ്കരാനന്ദസ്വാമിയാര് ഉദ്ഘാടനം ചെയ്തു.
ജനങ്ങളില്‍ ധര്‍മ്മബോധം വളര്‍ത്തിയെടുക്കാന്‍ വിഎച്ച്പിക്ക് സാധിക്കണമെന്ന് സ്വാമി അഭിപ്രായപ്പെട്ടു. ഹിന്ദുക്കള്‍ക്ക് നേരെയുള്ള കടന്നുകയറ്റത്തെ ഒറ്റക്കെട്ടായി നേരിടണമെന്നും ഇതിന് സന്യാസി സമൂഹം മുന്നിട്ടിറങ്ങണമെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു. ഹിന്ദു എന്നുപറയാന്‍ പലര്‍ക്കും ഭയമാണ്. ഹിന്ദു എന്നുപറഞ്ഞാല്‍ വര്‍ഗീയവാദിയായി ചിത്രീകരിക്കപ്പെടുമോ എന്ന തോന്നലാണ് അതിനുകാരണമെന്നും ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന് നമ്പൂതിരിപ്പാട് പറഞ്ഞു. ഹിന്ദുവിന് മാത്രമാണ് അത്തരത്തിലെ ഭയമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു സമൂഹം ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം. ഭാരതമെന്ന വാക്ക് അന്വര്‍ത്ഥമാക്കാന്‍ സാധിക്കണം. അതിലൂടെ വിവേകാനന്ദന് സ്വപ്നം കണ്ട ഭാരതം സൃഷ്ടിച്ചെടുക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ വിഎച്ച്പി സംസ്ഥാന അദ്ധ്യക്ഷന്‍ റിട്ട.ജസ്റ്റിസ് എം. രാമചന്ദ്രന് മാര്‍ഗ്ഗദര്‍ശനം നല്കി. സ്വാമി ഗഭീരാനന്ദ, സ്വാമി സദ്ഭവാനന്ദ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. വിഎച്ച്പി ക്ഷേത്രീയ സംഘടനാ സെക്രട്ടറി സുധാംശു മോഹന്‍ പട്നായിക് മുഖ്യപ്രഭാഷണം നടത്തി. സ്വാമി വിശുദ്ധാനന്ദപുരി, വിഎച്ച്പി അഖിലേന്ത്യ ജോ.സെക്രട്ടറി കാശി വിശ്വനാഥന്, സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ബി. ആര്. ബലരാമന്, സംസ്ഥാന ജനറല്‍ സെക്രട്ടറി വി. മോഹനന്, വൈസ് പ്രസിഡന്റുമാരായ സരള.എസ്. പണിക്കര്‍, പി. കെ. ഭാസ്കരന്, ഡോ. മല്ലിക, കെ. കെ. പിള്ള, മാതൃശക്തി ക്ഷേത്രീയ സംയോജിക ലക്ഷ്മി എസ്. റാവു, ആര് എസ് എസ്. മഹാനഗര്‍ സംഘചാലക് ജി.മഹാദേവന് എന്നിവര്‍ സംസാരിച്ചു.
വിശേഷ സമ്പര്‍ക്ക പ്രമുഖ് കെ. വിബിന് പ്രമേയം അവതരിപ്പിച്ചു. പരിസ്ഥിതി പ്രവര്ത്തകന് മോഹന്‍ദാസ് മാസ്റ്റര്‍, തിയ്യാടി രാമന് നമ്പ്യാര്‍, അശ്വനി ഹോസ്പിറ്റല്‍ എംഡി ഡോ. വി. ജി. സുരേഷ്, അരുണ്‍ മോഹന്‍, അഡ്വ. കെ. ജയചന്ദ്രന്, വയലി ഫോക്ലോര് അക്കാദമിക്കു വേണ്ടി പ്രദീപ് എന്നിവരെ ചടങ്ങില്‍ ഉപഹാരം നല്കി ആദരിച്ചു. ബജരംഗ് ദള്‍ സംസ്ഥാന സംയോജക് പി.ജി. കണ്ണന് സ്വാഗതവും സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ സി. കെ. മധു നന്ദിയും പറഞ്ഞു. സമ്മേളനം ഇന്ന് വൈകീട്ട് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: