തിരുവനന്തപുരം: കേന്ദ്ര പോസ്റ്റല്‍ വകുപ്പിലെ ജീവനക്കാരന് സംസ്ഥാനത്ത് വിദ്യാഭ്യാസ വകുപ്പില്‍ ഉയര്‍ന്ന പദവി വഹിക്കുന്നതില്‍ ദുരൂഹത. കേന്ദ്രസര്‍ക്കാര്‍ ഡെപ്യൂട്ടേഷന് റദ്ദാക്കിയിട്ടും സംസ്ഥാനത്തുതന്നെ സംരക്ഷിച്ചു നിര്‍ത്തുകയാണ്.
ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസ് ഉദ്യോഗസ്ഥന് സെയദ് റഷീദാണ് ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ വഴിവിട്ട് ഉയര്‍ന്ന പദവികള്‍ വഹിക്കുന്നത്. കേന്ദ്ര പോസ്റ്റല്‍ സര്‍വീസില്‍ ഏഴുവര്‍ഷം മാത്രം സേവനമനുഷ്ഠിച്ചിട്ടുള്ള സെയ്ദ് റഷീദിനെ കേരളത്തിലേക്ക് കൊണ്ടുവന്നത് വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം.എ. ബേബിയാണ്. ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയായിട്ടായിരുന്നു നിയമനം. ഡെപ്യൂട്ടി സെക്രട്ടറിയുടെ പദവിയും നല്കി. എസ്എഫ്ഐക്കാരന് എന്ന ലേബലിലായിരുന്നു നിയമനം നേടിയത്. നിയമനത്തിനെതിരെ വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാര്‍ പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല. സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ അര്‍ഹമായ തസ്തികയില്‍ ഡെപ്യൂട്ടേഷനില്‍ കൊണ്ടുവന്നതായിരുന്നു എതിര്‍പ്പിന് കാരണം.
യുഡിഎഫ് സര്‍ക്കാര്‍ വന്നതോടെ മുസ്ലിംലീഗിന് വേണ്ടപ്പെട്ട ആളായി സെയ്ദ് റഷീദ് മാറി. വഴിവിട്ട മാര്‍ഗത്തിലൂടെ സ്ഥാപനങ്ങളെ ലീഗ്വത്കരിക്കാനുള്ള നീക്കത്തിന് എല്ലാവിധ പിന്തുണയും നല്കി. കേരള ഓപ്പണ്‍ സര്‍വകലാശാല സ്പെഷ്യല്‍ ഓഫീസര്‍, എല്‍ബിഎസ് ഡയറക്ടര്‍, ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ ഇന്‍ ചാര്‍ജ് തുടങ്ങിയ പദവികളിലൊക്കെ സര്‍ക്കാര്‍ നിയമിച്ചു. ഒന്നിലധികം ഉയര്‍ന്ന പദവികള്‍ വഴിവിട്ടു നല്‍കുന്നതിനെതിരെ ശബ്ദിക്കാന്‍ ഇടതുപക്ഷത്തിനും കഴിഞ്ഞില്ല. എം.എ. ബേബി കൊണ്ടുവന്ന ആള് എന്നതായിരുന്നു കാരണം.
കേന്ദ്രസര്‍ക്കാര്‍ ഡെപ്യൂട്ടേഷന് നല്‍കുന്നത് പോകുന്ന വകുപ്പിന് ഗുണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമെന്നതാണ് വ്യവസ്ഥ. സെയ്ദ് റഷീദിന്റെ നിയമനം കൊണ്ട് ഉന്നത വിദ്യാഭ്യാസവകുപ്പിന് ഗുണമൊന്നും ലഭിച്ചിട്ടില്ല. 2010ലാണ് ഇദ്ദേഹത്തെ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ സ്പെഷ്യല്‍ ഓഫീസറായി നിയമിച്ചത്. യൂണിവേഴ്സിറ്റി എങ്ങുമെത്തിയില്ല.എല്‍ബിഎസ് ഡയറക്ടറായിരുന്ന കാലയളവില്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ പിടിച്ചുവച്ചും അസംതൃപ്തി സൃഷ്ടിച്ചും സ്ഥാപനത്തെ തകര്‍ച്ചയിലേക്ക് എത്തിച്ചു. ഐഎച്ച്ആര്‍ഡിയില്‍ ജീവനക്കാരെ സമരപരമ്പരകളിലേക്ക് തള്ളിവിട്ടതും ഐഎച്ച്ആര്‍ഡി ഫണ്ടും പിഎഫ് ഫണ്ടും സ്വകാര്യബാങ്കില്‍ മാറ്റിയതും പുതിയ സ്പെഷ്യല്‍ റൂള്‍സില്‍ ഡയറക്ടറാകാന്‍ തനിക്ക് സ്വയം അവസരമൊരുക്കിയതും ഗവേണിംഗ് ബോഡിയില്‍ സ്വകാര്യവ്യക്തികളെ നിയമിച്ചതുമൊക്കെ വിവാദമായിരുന്നു.
2013 ല്‍ സയിദിന്റെ ഡപ്യുട്ടേഷന് കേന്ദ്രം ക്യാന്‍സല്‍ ചെയ്യുകയും കേരളത്തില്‍തന്നെ പോസ്റ്റല്‍ വകുപ്പില്‍തന്നെ നിയമിച്ച് ഉത്തരവിറക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഉന്നതവിദ്യാഭ്യാസവകുപ്പ് കേന്ദ്ര ഉത്തരവ് പരിഗണിച്ചില്ല. തുടര്‍ന്ന് ഇയാളെ ഗുജറാത്തിലേക്ക് സ്ഥലംമാറ്റി കേന്ദ്രം വീണ്ടും ഉത്തരവിറക്കി.
പ്രമോഷനോടെയായിരുന്നു ട്രാന്‍സഫര്‍. ഡപ്യുട്ടേഷന് കാന്‍സല്‍ ചെയ്തതിനെകുറിച്ച് സംസ്ഥാനസര്‍ക്കാര്‍ നിശബ്ദത പാലിച്ചു. എന്നാല്‍ പ്രമോഷന് തസ്തികയ്ക്ക് സമാനമായി ആനുകൂല്യങ്ങള്‍ അനുവദിച്ച് ഉടന്‍ ഉത്തരവിറക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: