കാക്കനാട്: സീ പോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന് സമീപം ദൂരദര്ശന് കേന്ദ്രത്തിന് എതിര്‍വശത്തായി ഡിഎല്‍എഫ് കമ്പനി റവന്യൂ പുറമ്പോക്ക് കൈവശപ്പെടുത്തിയത് റവന്യു ഉദേ്യാഗസ്ഥരുടെ അറിവോടെയാണെന്ന് വ്യക്തമായി. 2010 ജൂണില്‍ കാക്കനാട് മഠത്തിക്കുടി വീട്ടില്‍ എം.എന്‍. ഗിരി അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദന് ഈ സര്‍ക്കാര്‍ ഭൂമി ഡിഎല്‍എഫ് കയ്യേറിയതിനെതിരെ പരാതി നല്‍കിയിരുന്നു.അതില്‍ കോടികള്‍ മതിക്കുന്ന ഈ ഭൂമി സര്‍ക്കാര്‍ ഭൂമിയാണെന്ന് കാണിക്കുന്ന ബോര്‍ഡുകള്‍ നീക്കം ചെയ്തതിനെതിരെയും സൂചിപ്പിച്ചിരുന്നു.
ആറു മാസം മുന്‍പ് ഇതേക്കുറിച്ചു കണയന്നൂര്‍ തഹസീല്‍ദാര്‍ക്ക് നല്കിയ പരാതി പൂഴ്ത്തി വെച്ചതായും ഗിരി കത്തില്‍ ആരോപിച്ചിരുന്നു. ജൂണില്‍ നല്കിയ പരാതിയിന്മേല് 2010 ഒക്ടോബര്‍ ആറിനു ഗവ. അണ്ടര്‍ സെക്രട്ടറി ടി.വി. വിജയകുമാര്‍ നല്കിയ മറുപടിയില്‍ അടിയന്തിര നടപടികള്‍ക്കായി പരാതി എറണാകുളം ജില്ലാ കളക്ടര്‍ ക്ക് അയച്ചു കൊടുത്തതായി രേഖപ്പെടുത്തിയിരുന്നു. അതേ മാസം തന്നെ പുറമ്പോക്ക് ഭൂമി ഡിഎല്‍എഫ് കയ്യേറിയ സംഭവം അന്വേഷിക്കുന്നതിനും നിയമാനുസൃതമായ നടപടികള്‍ സ്വീകരിക്കാനും കണയന്നൂര്‍ തഹസീല്‍ദാര്‍ക്ക് നിര്‍ദേശം നല്‍കിയതായി ഗിരിയെ അന്നത്തെ ജില്ലാ കളക്ടര്‍ അറിയിച്ചു.
റവന്യൂ അധികാരികളുടെ മെല്ലെപ്പോക്കു നയം സഹിക്കാതെ വന്നപ്പോള്‍ 2011 സെപ്റ്റംബര്‍ ആറിന് വിവരാവകാശ നിയമ പ്രകാരം നല്കിയ അപേക്ഷയിന്മേല് 2011 ഒക്ടോബര്‍ പതിനൊന്നിനു കിട്ടിയ മറുപടിയില്‍ ഡിഎല്‍എഫ് കമ്പനിക്ക് അഞ്ചു സെന്റ് സ്ഥലം പതിച്ചു നല്‍കിയിട്ടുണ്ടെന്ന് മറുപടി കിട്ടി. 2011 മെയ് മാസം 27 നു ഡിഎല്‍എഫ്കമ്പനി കണയന്നൂര്‍ താലൂക്ക് ആഫീസില്‍ നല്കിയ പതിവ് അപേക്ഷ പ്രകാരമാണ് സെന്റ് ഒന്നിന് 16 ലക്ഷം രൂപാ പ്രകാരം 80 ലക്ഷം രൂപയ്ക്ക് അഞ്ചു സെന്റ് സ്ഥലം വിലയ്ക്ക് നല്‍കിയത്. എന്നാല്‍ അന്നത്തെ ലാന്‍ഡ് അസസ്മെന്റ് കമ്മിറ്റി ഈ അപേക്ഷ പരിഗണിച്ചിട്ടില്ല. കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഭൂമി പതിച്ചു നല്‍കുന്നതിന് ഭൂമി പതിവ് കമ്മറ്റിയുടെ അംഗീകാരം ആവശ്യമില്ലാപോലും! ഇതില്‍ പിടിച്ചാണ് റവന്യൂ അധികാരികളും തൃക്കാക്കര നഗരസഭയും ഉപയോഗിച്ചുകൊണ്ടിരുന്ന സര്‍വീസ് റോഡ് വരെ ലക്ഷങ്ങള്‍ വാങ്ങി മറിച്ചത് .ഈ ഇടപാടില്‍ കോണ്‍ഗ്രസ് സിപിഎം അവിഹിത ബന്ധം അന്നേ ആരോപിക്കപ്പെട്ടിരുന്നു.
ഡിഎല്‍എഫിന് പതിച്ചു നല്കിയ ഭൂമി കഴിച്ചുള്ള പുറമ്പോക്ക് ഭൂമി അളന്നു തിരിച്ച് അനധികൃത പ്രവേശനം തടയണമെന്ന് തഹസീല്‍ദാര്‍ കാക്കനാട് വില്ലേജ് ഓഫീസര്‍ക്ക് നിര്‍ദേശം നല്കി. അതുപ്രകാരം കാക്കനാട് വില്ലേജ് ആഫീസര്‍, സര്‍ക്കാര്‍ ഭൂമി കയ്യേറി ഡിഎല്‍എഫ് ഫഌറ്റ് പണിയുന്ന സ്ഥലത്തേക്ക് റോഡ് നിര്‍മിച്ചത് വേലി കെട്ടി ഡിഎല്‍എഫിന് ഉപയോഗിക്കാന്‍ കഴിയാത്ത വിധം റോഡില്‍ കുഴിയുണ്ടാക്കുകയും സര്‍ക്കാര്‍ ഭൂമി എന്ന ബോര്‍ഡുകള്‍ എല്ലാ മൂലയിലും സ്ഥാപിക്കുകയും ചെയ്തു. ഈ സ്ഥലത്തെ ബോര്‍ഡുകളെല്ലാം തന്നെ പിഴുതു മാറ്റിയാണ് കമ്പനി അഞ്ചു സെന്റിനോട് ചേര്‍ന്ന കോടികള്‍ വിലമതിക്കുന്ന ഒന്നര ഏക്കറോളം വരുന്ന സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്തിയിരിക്കുന്നത്.ഈ ഭാഗം ഇപ്പോള്‍ കാട് പിടിച്ചു കിടക്കുന്നതിനാല്‍ ആരുടേയും ശ്രദ്ധ ഇവിടേയ്ക്ക് പതിയില്ലായെന്നാണ് കമ്പനി കരുതിയത്.
ഇപ്പോഴും കാടുകള്‍ക്കിടയില്‍ കമ്പനി ,സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി ടാര്‍ ചെയ്ത റോഡ് കാണാം. മൂന്ന് വര്‍ഷം മുന്‍പും ഈ കയ്യേറ്റ ഭൂമി അളന്നു തിട്ടപ്പെടുത്തിയതാണ് .ഇപ്പോള്‍ നടക്കുന്ന പുറമ്പോക്ക് ഭൂമി അളന്നു തിട്ടപ്പെടുത്തല്‍ ഡി.എല്‍ .എഫ്.കമ്പനിയെ സഹായിക്കാനാണെന്ന അഭ്യൂഹം പരന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: