കോട്ടയം: വാഹനപാര്‍ക്കിംഗ് ഇന്നലെയും കോട്ടയം കളക്ട്രേറ്റില്‍ തടയലും ധര്‍ണ്ണയും അരങ്ങേറി. ജില്ലാ പഞ്ചായത്ത് ഓഫീസിന്റെ മുന്‍വശത്ത് കളക്ട്രേറ്റിലെ ജീവനക്കാരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ജില്ലാ പഞ്ചായത്ത് നിയോഗിച്ച സെക്യൂരിറ്റിക്കാരന് ഇന്നലെയും തടഞ്ഞതാണ് പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയത്. കഴിഞ്ഞ ജൂണ്‍ 25-ാം തീയതി കളക്ടറുടെ ഓഫീസില്‍ ജോലി ചെയ്യുന്ന വനിതാ ജീവനക്കാരിയുടെ കാര്‍ ഇവിടെ പാര്‍ക്ക് ചെയ്യാന്‍ എത്തിയപ്പോള്‍ ജില്ലാ പഞ്ചായത്തിലെ മുതിര്‍ന്ന ജീവനകാരന് അടക്കം എത്തി തടയുകയും, ജീവനക്കാരിയോട് തട്ടിക്കയറുകയും ചെയ്തതിന്റെ പേരില്‍ അന്നും കളക്ട്രേറ്റിലെ ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. ഇതേ തുടര്‍ന്ന് കളക്ടറുടെ നേതൃത്വത്തില്‍ സമവായം ഉണ്ടാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്നലെ കളക്ട്രേറ്റിലെ സൂപ്രണ്ടിന്റെ വാഹനം അടക്കം ഇവിടെ പാര്‍ക്ക് ചെയ്യുന്നത് സെക്യൂരിറ്റിക്കാരന് തടഞ്ഞു. ഇതേ തുടര്‍ന്ന് ജീവനക്കാര്‍ ഒന്നടങ്കം ജില്ലാ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ തടിച്ചുകൂടുകയും ചെയ്തു. ഇതിനിടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി വാഹനത്തിലെത്തിയെങ്കിലും ജില്ലാ പഞ്ചായത്തിലേക്ക് കടക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് കളക്ട്രേറ്റിന്റെ കാര്‍പോര്‍ച്ചില്‍ കാര്‍ നിര്‍ത്തിയശേഷം നടന്നാണ് ജില്ലാ പഞ്ചായത്തില്‍ എത്തിയത്. ജില്ലാ പഞ്ചായത്ത് ഓഫീസിന്റെ മുന്‍ഭാഗത്ത് സിവില്‍ സ്റ്റേഷന് അങ്കണത്തില്‍ എല്ലാവരുടെയും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാമെന്ന് പറഞ്ഞ് ജില്ലാ പഞ്ചായത്ത് അംഗം തന്നെ രംഗത്തെത്തി. വാഹനങ്ങള്‍ കടക്കാതെ കെട്ടിയിട്ടുരുന്ന ചങ്ങല അഴിച്ചുമാറ്റി കളക്ട്രേറ്റിലെ ജീവനക്കാരുടെ വാഹനങ്ങള്‍ ഉള്ളിലേക്ക് കടത്താന്‍ ഇദ്ദേഹം ശ്രമിച്ചെങ്കിലും ജില്ലാപഞ്ചായത്ത് പ്രസിഡന്റും വൈസ്പ്രസിഡന്റും അടക്കം നേരിട്ടെത്തി ഇത് തടസ്സപ്പെടുത്തിയെന്ന് കളക്ട്രേറ്റിലെ ജീവനക്കാര്‍ പറഞ്ഞു. പ്രതിഷേധം ഉച്ചസ്ഥായിയില്‍ എത്തിയതോടെ ജീവനക്കാര്‍ ഒന്നടങ്കം ഓഫീസ് വിട്ട് അങ്കണത്തില്‍ നിരന്നതോടെ ഓഫീസുകള്‍ കാലിയായി. വൈകിട്ട് നാല് മണിയോടെ യോഗം ചേര്‍ന്ന് പ്രശ്നപരിഹാരം കാണാമെന്ന അറിയിപ്പു വന്നതോടെയാണ് ജീവനക്കാര്‍ പിരിഞ്ഞു പോയത്.
ജില്ലാ പഞ്ചായത്തിന് കേവലം 33 സെന്റ് സ്ഥലം മാത്രമേ സിവില്‍ സ്റ്റേഷന് അങ്കണത്തില്‍ നല്കിയിട്ടുള്ളുവെന്നും ഇപ്പോള്‍ അരയേറ്ററോളം സ്ഥലം അവര്‍ കൈവശം വച്ചിരിക്കുകയാണെന്നുമാണ് കളക്ട്രേറ്റിലെ ജീവനക്കാര്‍ പറയുന്നത്. ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് പ്രവേശിക്കാന്‍ മറ്റൊരു കവാടം ഉണ്ടെന്നും അതിലേ എത്തിയാള്‍ ജില്ലാ പഞ്ചായത്തില്‍ എത്തു ന്നവരുടെ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യാന്‍ സൗകര്യമുണ്ടെന്നും ജീവനക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. ഇവിടം ടൈലുകള്‍ പാകി വൃത്തിയാക്കിയിട്ടുമുണ്ട്. ഇത് കൂടാതെ ടൂവിലറും മറ്റു മഴയും വെയിലുമേല്‍ക്കാതെ പാര്‍ക്ക് ചെയ്യുന്നതിന് ചെറിയ ഷെഡ്ഡും നിര്‍മ്മിച്ചിട്ടുണ്ട്. എന്നാല്‍ ഇവിടേക്ക് വാഹനങ്ങള്‍ കടക്കാത്തവിധം മെറ്റിലും മറ്റ് മാലിന്യങ്ങളും നിറഞ്ഞിരിക്കുകയാണ്. ഇത് വാരിമാറ്റി വൃത്തിയാക്കിയാല്‍ വാഹനങ്ങള്‍ സ്വസ്ഥമായി പാര്‍ക്ക് ചെയ്യാന്‍ ഇവിടെ ഇടമുണ്ടാകുമെന്നും ജീവനക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.
അന്‍പതോളം സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ സ്റ്റേഷനില്‍ ജീവനക്കാരുടെയും വിവിധ ആവശ്യങ്ങള്‍ക്കെത്തുന്ന പൊതുജനങ്ങളുടെയും വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യം ലഭിക്കുന്നതിന് ഏറെ പ്രയാസപ്പെടുന്നു. ഓരോ വകുപ്പും അവരവരുടേതെന്ന് പറഞ്ഞ് കുറേ സ്ഥലം ബോര്‍ഡ് വച്ച് കൈവശപ്പെടുത്തിയിരിക്കുകയാണ്. അതുപോലെ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്ത നിരവധി വാഹനങ്ങള്‍ സിവില്‍ സ്റ്റേഷന് അങ്കണത്തില്‍ സൂക്ഷിച്ചിരിക്കുന്നതും വാഹന പാര്‍ക്കിംഗിന് അസൗകര്യമുണ്ടാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: