പാലാ: പാലാ നഗരത്തിന്റെ പ്രധാനപാതയോരങ്ങളില്‍ മാലിന്യ കൂമ്പാരങ്ങള്‍ നിറയുന്നു. മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിന് സമീപം റിവര്‍വ്യൂറോഡ്, കട്ടക്കയം റോഡിന് സമീപം സമൂഹമഠം റോഡ്, രാമപുരം റോഡില്‍ മാര്‍ക്കറ്റ് കോംപ്ലക്സ് പരിസരം, പൂഞ്ഞാര്‍ ഏറ്റുമാനൂര്‍ പാതയില്‍ കൊട്ടാരമറ്റം ബസ് ടെര്‍മിനലിന് സമീപം എന്നിവിടങ്ങളാണ് നഗരസഭയുടെ മാലിന്യ നിക്ഷേപകേന്ദ്രങ്ങളായി മാറിയിരിക്കുന്നത്.
മാസങ്ങളോളമുള്ള മാലിന്യകൂമ്പാരങ്ങള്‍ നഗരത്തില്‍ വന്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. പകര്‍ച്ചവ്യാധികള്‍ക്കെതിരെ ബോധവല്‍ക്കരണവുമായി നഗരസഭയും ആരോഗ്യവിഭാഗവും നാടു ചുറ്റുമ്പോഴും മഴക്കാലമായതോടെ അഴുകിയ മാലിന്യശേഖരങ്ങളില്‍ നിന്നും ഒഴുകിയിറങ്ങുന്ന വെള്ളം കെട്ടിനിന്ന് പ്രദേശത്ത് ദുര്‍ഗന്ധവും ഉണ്ടാകുന്നതോടൊപ്പം ഇവിടങ്ങള്‍ രോഗാണുക്കളുടെ ആവാസകേന്ദ്രവുമാവുകയാണ്. കാനാട്ടുപാറയിലെ നഗരസഭയുടെ മാലിന്യനിക്ഷേപകേന്ദ്രം അടച്ചതോടെ രണ്ടുവര്‍ഷമായി നഗരത്തിലെ സ്ഥിതിയിതാണ്.
വേനല്‍കാലത്ത് കൂട്ടിയിടുന്ന മാലിന്യശേഖരം കത്തിച്ചുകളയുകയായിരുന്നു. കാലവര്‍ഷമായതോടെ അത് നടക്കുന്നില്ല. മഴ മാറി നില്ക്കുന്ന സന്ദര്‍ഭങ്ങളില്‍ മാലിന്യകൂമ്പാരത്തിന് തീയിടുന്നത് മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഈര്‍പ്പമുള്ളതിനാല്‍ നീറി നിന്ന് നഗരത്തിലെവിടെയും പുകയും ദുര്‍ഗന്ധവും നിറയുകയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നതിന്റെ പുകയും മണവും ശ്വാസകോശ രോഗങ്ങള്‍ക്കും കാരണമാകുന്നുണ്ട്.
നഗരസഭയുടെ ആരോഗ്യവിഭാഗത്തിന്റെ അറിവോടെ ശുചീകരണ തൊഴിലാളികളാണിത് ചെയ്യുന്നത്. മറ്റ് മാര്‍ഗ്ഗമില്ല എന്ന തരത്തില്‍ കയ്യൊഴിയുകയാണ് അധികാരികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: