ശ്രീനഗര്‍: ജമ്മുകാശ്മീരിന്റെ വികസനം ഇന്ത്യയിലെ സകല ജനങ്ങളും ആഗ്രഹിക്കുന്ന ഒന്നാണെന്നും അത് നേടിയെടുക്കാന്‍ സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉധംപൂര്‍-കട്ര റെയില്‍പാതയിലൂടെ യുള്ള ആദ്യ ട്രെയിന്‍ ഫഌഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള യാത്ര തുടങ്ങുന്ന സ്ഥലമാണ് കട്ര.
ആദ്യ ട്രെയിനില്‍ സ്കൂള്‍ കുട്ടികളെയാണ് കയറ്റിയിരുന്നത്. രാവിലെ 9.55നാണ് മോദി ട്രെയിന്‍ ഫഌഗ് ഓഫ് ചെയ്തത്.
വരുന്ന പത്തു വര്‍ഷത്തിനുള്ളില്‍ കട്ര ജമ്മുകാശ്മീരിന്റെ സാമ്പത്തിക വികസനത്തിന്റെ കേന്ദ്രബിന്ദുവാകും.മോദി പറഞ്ഞു. ട്രെയിനിന് ശ്രീശക്തി എക്സ്പ്രസ് എന്ന പേരിടണമെന്നു നിദ്ദേശിച്ച മോദി ട്രെയിന്‍ രാജ്യത്തൊട്ടാകെയുള്ള ജനങ്ങള്‍ക്കുള്ള സമ്മാനമാണെന്നും പറഞ്ഞു. റെയില്‍ പാത ജമ്മുകാശ്മീരിന് വേഗത നല്‍കും, പുതിയ വൈദ്യുത പദ്ധതികള്‍ സംസ്ഥാനത്തിന് ഊര്‍ജ്ജം പകരും. മോദി പറഞ്ഞു. ജമ്മുകാശ്മീരിന്റെ വികസനം ഒരിക്കലും സര്‍ക്കാര്‍ അവഗണിക്കില്ല. പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്പേയി തുടങ്ങിവച്ച വികസനയാത്ര നാം തുടരും. അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡയുംജമ്മുകാശ്മീര് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും പങ്കെടുത്തു.
റെയില്‍വേ വികസനത്തില്‍ വാജ്പേയി സ്വീകരിച്ച നയം മോദി സര്‍ക്കാരും തുടരുന്നതില്‍ ഒമര്‍ അബ്ദുള്ള സന്തോഷം പ്രകടിപ്പിച്ചു.
മോദി പിന്നീട് 250 മെഗാവാട്ടിന്റെ വൈദ്യുതി നിലയം ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മോദി പങ്കെടുത്തു. കഴിഞ്ഞ ദിവസങ്ങളില്‍ പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ ലംഘിച്ച് പലകുറി ഇന്ത്യയിലേക്ക് വെടിയുതിര്‍ത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് യോഗം ചേര്‍ന്നത്.
2002-ല്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയാണ് ദേശീയ പദ്ധതിയായി പ്രഖ്യാപിച്ച് കട്ര പാതയുടെ നിര്‍മാണം ഉദ്ഘാടനം ചെയ്തത്. നിലവില്‍ ജമ്മുവിലെ ഉധംപൂര്‍ വരെയാണ് റെയില്‍ പാളം. അതിനി കട്ര വരെ നീളും. പാതക്ക് 25 കിലോമീറ്ററാണ് നീളം. ജമ്മുവില്‍ നിന്ന് ബാരമുള്ളവരെ 30 പാലങ്ങളും 10 ഭൂഗര്‍ഭ പാതകളുമുണ്ട്. ചെനാബ് നദിക്കു കുറുകേയുള്ള പാലം പണി പൂര്‍ത്തിയായാല്‍ പാതയിലൂടെ ട്രെയിന്‍ കാശ്മീരിലെത്തും. 2016 ഡിസംബറില്‍ പണിപൂര്‍ത്തിയാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
ചെനാബിനു കുറുകേയുള്ള പാലം പൂര്‍ത്തിയാകുന്നതോടെ ലോകത്തെ മറ്റൊരു മനുഷ്യ നിര്‍മിത അത്ഭുതമായി മാറും പാലം. 72.5 മീറ്റര്‍ ഉയരമുള്ള കുത്തബ് മിനാറിന്റെ അഞ്ചിരട്ടിയിലേറെ ആയിരിക്കും ഈ പാലത്തിനു നദിയില്‍നിന്നുള്ള ഉയരം. നീളം 1.3 കിലോമീറ്ററും നദിയില്‍ നിന്നുള്ള ഉയരം 359 മീറ്ററും. പാലത്തിന്റെ മുഖ്യ ആര്‍ച്ചിന് നീളം 485 മീറ്റര്‍ വരും.ഏറ്റവും മുഖ്യ ഇരുമ്പ് തൂണിന്റെ ഉയരം 133.7 മീറ്റര്‍ ആയിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: